ചെന്നൈ: വടിവാൾ കൊണ്ട് കേക്ക് മുറിച്ച് മലയാളി ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം സത്യത്തിൽ ഏറെ സന്തോഷം പകർന്നത് പോലീസുകാർക്ക്. മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ ജന്മദിനം ആഘോഷിക്കാൻ ചെന്നൈയിലെ അമ്പത്തൂർ മലയമ്പക്കത്ത് എത്തിയത് നുറോളം കൊടും ക്രിമിനലുകളായിരുന്നു. എന്നാൽ ഇവരുടെ ആഘോഷത്തിന് യഥാർത്ഥത്തിൽ കത്തിവച്ചത് ചെന്നൈ പോലീസ് കമ്മീഷണറും അൻപതോളം വരുന്ന സായുധ പോലീസുകാരുമാണ്.
സിനിമാ സ്റ്റൈലിൽ നഗരത്തിലെ എല്ലാ പ്രമുഖ ഗുണ്ടകളെയും ക്ഷണിച്ചുകൊണ്ടാണ് ബിനു തന്റെ ജന്മദിനാഘോഷം ആഘോഷിക്കാൻ ചെന്നൈയിലെ ആളൊഴിഞ്ഞ മലയമ്പക്കത്ത് എത്തിയത്. ഇതിനിടയിൽ ചൊവ്വാഴ്ച വൈകീട്ട് പള്ളികരണയില്‍ നടത്തിയ വാഹന പരിശോധനയക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലാകുന്നതോടെ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തെ പറ്റി പോലീസിന് അറിവ് ലഭിക്കുകയായിരുന്നു.
തുടർന്ന് ഒരു ബെർത്തഡേ ആഘോഷത്തിൽ നിരവധി ഗുണ്ടകളെ കുടുക്കാമെന്ന വിശ്വാസം ആർജ്ജിച്ച പോലീസ് കമ്മീഷണർ ” ഓപ്പറേഷൻ ബെർത്തഡേ” എന്ന പേരിൽ ഇവരെ പിടികൂടാനുള്ള പദ്ധതി മെനഞ്ഞു. ജന്മദിനത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ പരിപാടിയില്‍ പങ്കെടുക്കാൻ ഏകദേശം 150ലധികം പേര്‍ എത്തിയിരുന്നു. തുടർന്ന് ഗുണ്ടാ സ്റ്റൈലിൽ തന്നെ ബിനു വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എന്നാൽ പെടുന്നനെ സയുധ പോലീസ് ഇവർക്ക് നേരെ ചാടി വീഴുകയായിരുന്നു.
പോലീസിനെ കണ്ട് ചിതറിയോടിയ ഗുണ്ടകളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിടിയിലായത്. 73 ഗുണ്ടകളെ പോലീസിന് പിടികൂടാനായിട്ടുണ്ട്. പിടിയിലായവര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. 38 മോട്ടോര്‍ ബൈക്കുകളും 35 കത്തികളും എട്ട് കാറും 3 അരിവാളുകളും പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി ഒന്‍പതിന് തുടങ്ങിയ ഓപ്പറേഷന്‍ ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടരുകയായിരുന്നു. പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്നും അറിയിച്ചു.
















