ന്യൂദല്‍ഹി: മൂത്തമകന് ബിനോയ് പതിമൂന്നു കോടി രൂപയുടെ തട്ടിപ്പു കേസില്‍ കുടുങ്ങിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുടുക്കിലായി. പ്രതിരോധിക്കാനോ ന്യായീകരിക്കാനോ കഴിയുന്നില്ല. പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന് ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളിയാണെന്ന ആരോപണം അതീവ ഗൗരവമുള്ളതുമാണ്.
ബിനോയ് ദുബായിയിലെ സ്ഥിരം തട്ടിപ്പുകാരനാണെന്നും തങ്ങളുടെ 13 കോടി തട്ടിയെന്നും ചൂണ്ടിക്കാട്ടി അബുദാബിയിലെ ജാസ് ടൂറിസം കമ്പനിയാണ് സിപിഎം പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയത്. ദുബായിയില്‍നിന്ന് മുങ്ങിയ ബിനോയ്യെ തിരിച്ചെത്തിക്കാന്‍ നോട്ടീസ് നല്കാന് കോടതി ഇന്റര്‍പോളിന് നിര്‍ദ്ദേശം നല്‍കിയതായും ഇതിനുള്ള നടപടി ആരംഭിച്ചതായും കമ്പനി മേധാവി ഹസ്സന് ഇസ്മായില്‍ അബ്ദുള്ള അല്‍മര്‍സൂഖി നല്കിയ പരാതിയില്‍ പറയുന്നു. മധ്യസ്ഥത വഹിക്കാനാവശ്യപ്പെട്ട് കമ്പനി ഉടമകള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ചിരുന്നു. കേരളത്തില്‍ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ സിപിഎമ്മിന് വിവാദം വലിയ തിരിച്ചടിയാണ്.
പരാതി ഇങ്ങനെ: യുഎഇയിലെ സോള്‍വ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍ പങ്കാളിയായിരുന്ന ബിനോയ് മലയാളിയായ സുഹൃത്തും ജാസ് ടൂറിസം കമ്പനിയിലെ പങ്കാളിയുമായ രാഹുല്‍ കൃഷ്ണന്റെ സഹായത്തോടെ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് ഓഡി കാര്‍ വാങ്ങാന്‍ 53.61 ലക്ഷം വായ്പയെടുത്തിരുന്നു. പിന്നീട് ഇന്ത്യ, യുഎഇ, നേപ്പാള്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ വ്യവസായത്തിന് 7.7 കോടിയും വായ്പയെടുത്തു. 2016 ജൂണ്‍ ആറിന് മുന്‍പ് മുഴുവന്‍ തുകയും അടച്ചുതീര്ക്കുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ വാഹനത്തിനെടുത്ത പണം അടയ്ക്കുന്നത് നിര്‍ത്തി. ഇതോടെ കമ്പനിക്ക് ബാങ്ക് നോട്ടീസ് നല്കി. ബിനോയ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. വായ്പയ്ക്ക് ഉറപ്പായി നല്കിയ ചെക്കുകളും പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെയാണ് കമ്പനി യുഎഇ പോലീസില്‍ ക്രിമിനല്‍ കേസ് നല്‍കിയത്.
2015നും 2017നും ഇടയ്ക്ക് രാഹുല്‍ കൃഷ്ണന് നിരവധി തവണ ബിനോയ്യെ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറി. ബിനോയിയുടെ വീട്ടിലെത്തി രാഹുല്‍ സംസാരിച്ചു. പലിശയും കോടതിച്ചെലവും ഉള്‍പ്പെടെ 13 കോടി ഉടന്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതും ലംഘിച്ചു. പിന്നീട് രാഹുലും അച്ഛനും കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് വിവരം ധരിപ്പിച്ചു. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി നല്കിയ ഉറപ്പിലും ഫലമുണ്ടായില്ല.
മറ്റ് അഞ്ച് ക്രിമിനല്‍ കേസുകള്‍ ബിനോയിക്കെതിരെയുണ്ട്. ഏതാനും പേരുടെ അധാര്‍മ്മിക പ്രവൃത്തി ഇന്ത്യക്കാരുടെ പ്രതിച്ഛായ നശിപ്പിക്കും. അര്‍ഹരായ ആളുകളെ സഹായിക്കാനോ വിശ്വസിക്കാനോ ഇപ്പോള്‍ സാധിക്കുന്നില്ല. ബിനോയ് കോടതിയില്‍ ഹാജരാവുകയോ പണം തിരികെ നല്‍കുകയോ വേണം. ദുബായ് ക്രിമിനല്‍ കോടതിയില്‍ കേസ് നടപടികള്‍ പുരോഗമിക്കുകയാണ്. റെഡ് വാറണ്ട് പുറപ്പെടുവിച്ച് ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത ശേഷം ദുബായിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍പോളിനെ സമീപിക്കും, പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: