ന്യൂദല്‍ഹി: അഖിലയുടെ വിവാഹക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹം നിയമവിരുദ്ധ നടപടിയല്ല. അതിനാല്‍ ആരുടെയും വിവാഹത്തെക്കുറിച്ച് അന്വേഷണം നടത്താനാവിലെന്നും സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു. ഷെഫിന് ജഹാനെതിരായ തീവ്രവാദ കേസുകളില്‍ എന്‍ഐഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഖിലയുമായുള്ള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന് ജഹാനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ അഖിലയും കക്ഷിചേര്‍ന്നു. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും. അതേസമയം കേസില്‍ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി. മുതിർന്ന അഭിഭാഷകൻ വി ഗിരിക്ക് പകരം ജയദീപ് ഗുപ്തയാണ് ഇനി ഹാജരാകുക. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വി ഗിരി എടുത്ത നിലപാടിനെതിരെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. അഭിഭാഷകനെ മാറ്റിയത് ഫലത്തില്‍ ഐഎസ്, ലൗ ജിഹാദ് കേസുകളില്‍ ആരോപണ വിധേയരായ പോപ്പുലര്‍ ഫ്രണ്ടിന് ഗുണകരമായി മാറും.
നേരത്തെ കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) പിന്താങ്ങുകയാണ് അഭിഭാഷകന് രണ്ടുതവണ ചെയ്തതെന്ന വിലയിരുത്തലിലാണ് വി ഗിരിയെ ഒഴിവാക്കിയത്. സംസ്ഥാനത്തു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നു നേരത്തേ, എന്‍ഐഎ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു. കേരളത്തിന്റെ നിലപാട് എന്‍ഐഎയുടെ അഭിഭാഷകന് എടുത്തുപറയുകയും ചെയ്തു.
പിന്നീടാണ് കോടതിയുടെ ഉത്തരവുള്ളതിനാലാണ് കേസ് എന്‍ഐഎക്കു കൈമാറാന്‍ തയാറാകുന്നതെന്ന് കേരളം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി ആദ്യം അഖിലയോട് സംസാരിക്കണമോ അതോ എന്‍ഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങള്‍ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു. എന്‍ഐഎയുടെയും അഖിലയുടെ അച്ഛന്റെയും അഭിഭാഷകര്‍ ആദ്യം രേഖകള്‍ പരിശോധിക്കണമെന്നു നിലപാടെടുത്തു. അതിനോടു വി.ഗിരിയും യോജിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ അഭിഭാഷകനാണെങ്കിലും കോടതിയുടെ ഉദ്യോഗസ്ഥനെന്ന നിലയിലാണ് താന്‍ പറയുന്നതെന്ന മുഖവുരയോടെയാണ് ഗിരി നിലപാടു വ്യക്തമാക്കിയത്. എന്നാല്‍, സംസ്ഥാനം നിയോഗിക്കുമ്പോള്‍ വ്യക്തിപരമായ നിലപാടല്ല സര്‍ക്കാരിന്റെ നിലപാടുതന്നെയാണു പറയേണ്ടതെന്നും രണ്ടു തവണയും അതുണ്ടായില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ നിലപാടിനെ ദേശീയ മാധ്യമങ്ങളും ശക്തമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: