തൃശൂര്‍: പഴനി, മധുര, രാമേശ്വരം ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏക ട്രെയിന്‍ വീണ്ടുമെത്തുന്നു. 2018ലെ ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകളുടെ പട്ടികയില്‍ എറണാകുളം- രാമേശ്വരം ട്രെയിന്‍ ഉള്‍പ്പെടുത്തി. ഓടിത്തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്താണ് യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് സ്പെഷ്യല്‍ സര്‍വീസായി എറണാകുളം- മധുര ട്രെയിന്‍ ഓടിത്തുടങ്ങിയത്. മുഴുവന്‍ സീറ്റുകളും നേരത്തെ റിസര്‍വ് ചെയ്തതിനാല്‍ നിറയെ യാത്രക്കാരുമായിട്ടായിരുന്നു കന്നിയാത്ര. നാലു മാസം കഴിഞ്ഞപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ് സര്‍വീസ് നിര്‍ത്തി. യാത്രക്കാരും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പുനഃക്രമീകരിക്കണം
എറണാകുളത്തുനിന്ന് വൈകിട്ട് നാലിനായിരുന്നു നേരത്തെ പുറപ്പെട്ടിരുന്നത്. ഇത് രാത്രി എട്ടരയ്ക്കെന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നാലിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് രാമേശ്വരത്ത് എത്തുന്നതിനാല്‍ പാമ്പന്‍ പാലത്തിലൂടെയുള്ള യാത്ര ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നതാണ് കാരണം. മധുരയില്‍ എത്തുന്നതും അസമയത്താണ്.
രാത്രി 8.20ന് എറണാകുളത്ത് നിന്നു പുറപ്പെട്ടാല്‍ 11ന് പാലക്കാട്ടും രാവിലെ അഞ്ചിന് മധുരയിലും എട്ടിന് രാമേശ്വരത്തും എത്തുന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കാം. മടക്കയാത്ര രാമേശ്വരത്തു നിന്നു രാത്രി 9.30ന് പുറപ്പെട്ട് രാവിലെ അഞ്ചിന് പാലക്കാട്ടും എട്ടരയോടെ എറണാകുളത്തും എത്തും.
പ്രതിദിന സര്‍വീസാക്കണം
തിരുവനന്തപുരം- പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടിയെങ്കിലും പുലര്‍ച്ചെ മൂന്നോടെയാണ് എറണാകുളത്തെത്തുന്നത്. മധ്യകേരളത്തിലുള്ളവര്‍ക്ക് അമൃത നീട്ടിയത് ഗുണം ചെയ്തിട്ടില്ല. എറണാകുളം- രാമേശ്വരം ട്രെയിന്‍ പ്രതിദിനമാക്കുകയാണു പോംവഴി. രാത്രിയില്‍ സൗകര്യപ്രദമായ സമയത്ത് ട്രെയിന്‍ ഇല്ലാത്തതിനാല്‍ തെക്കന്‍ തമിഴ്നാട്ടിലേക്കുള്ള യാത്രക്കാര്‍ ഇപ്പോള്‍ അമിത നിരക്കു നല്‍കുന്നത് ഒഴിവാക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: