തിരുവനന്തപുരം: അനാവശ്യ നടപടികളിലൂടെ സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്നതില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞേയുള്ളൂ മറ്റാരും. വൈദ്യുതി മന്ത്രിപ്പണി കിട്ടിയ ഉടന്‍ അതിരപ്പിള്ളി, ചീമേനി പദ്ധതികള്‍ നടപ്പിലാക്കുമെന്നായിരുന്നു പ്രസ്താവന. ഇടതുമുന്നണിപോലും ചര്‍ച്ചചെയ്യാത്ത വിവാദവിഷയത്തില്‍ മന്ത്രിയുടെ തീരുമാനം. അതിന് കാനം ഉള്‍പ്പെടെ സിപിഐക്കാര്‍ ചുട്ടമറുപടി കൊടുത്തു.
ദേവസ്വം മന്ത്രി എന്ന നിലയില്‍ പ്രഖ്യാപിച്ച ആദ്യവിടുവായത്തത്തിന് പാര്‍ട്ടിയില്‍ കൈയടി കിട്ടി. ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നു എന്നായിരുന്നു അത്. എന്നാല്‍ അതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ക്കെതിരെ പെറ്റിക്കേസുപോലും എടുക്കാന്‍ കഴിയാത്തത് നാണക്കേടായി. ശങ്കരാചാര്യരുടെ കസേര ചുമന്നു മാറ്റിയും സ്വയം അപഹാസ്യനായി.
മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് യാത്രചെയ്തതില്‍ സുരക്ഷാവീഴ്ച ഉണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റായിരുന്നു അടുത്തത്. ആ വിവാദം സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി. മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ശോഭ കെടുത്തിയതും ബിജെപിക്കും കുമ്മനത്തിനും വലിയ ശ്രദ്ധ കിട്ടിയതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അനാവശ്യ പ്രസ്താവനകള്‍ ഇറക്കി സര്‍ക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് പിണറായിക്ക് താക്കീത് ചെയ്യേണ്ടി വന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നിലവിട്ടുള്ള വഴക്കുകളുണ്ടാക്കി ഇടയ്ക്കിടെ അല്പത്തരം കാണിച്ചു കൊണ്ടിരുന്നു.
ചൈനാ സന്ദര്‍ശന വിവാദമായിരുന്നു മറ്റൊന്ന്. ചൈനീസ് സന്ദര്‍ശനത്തിന് തനിക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചു എന്നതായിരുന്നു പരാതി. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി, ഖജനാവിലെ പണം ചെലവിട്ട് ചൈനാ പര്യടനം നടത്തേണ്ടതുണ്ടോ എന്ന വിദേശ മന്ത്രാലയത്തിന്റെ സംശയത്തിന് മറുപടി നല്‍കിയില്ല. പകരം വിസാ നിഷേധമാക്കി.
ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ദേവസ്വം ഓര്‍ഡിനന്‍സ്. ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോടുള്ള കടകംപള്ളിയുടെ വ്യക്തിവിരോധമാണ് ഓര്‍ഡിനന്‍സ് എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചതോടെ കടകംപള്ളി ഒരിക്കല്‍ക്കൂടി ഇളിഭ്യനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: