കണ്ണൂര്‍: നന്നായി എഴുതിയിട്ടും എസ്എസ്എല്‍സിക്ക് മാര്‍ക്ക് കുറഞ്ഞെന്ന പരാതിയില്‍ സംശയദൂരീകരണത്തിനായി ഉത്തരക്കടലാസുകള്‍ നേരിട്ട് പരിശോധിക്കാന്‍ വിദ്യാര്‍ത്ഥിനിക്ക് അവസരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവ് നല്‍കിയത്. തളിപറമ്പ് സീതിസാഹിബ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പി.സുമയ്യ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നന്നായി പഠിച്ചിട്ടും തനിക്ക് പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതിരുന്നപ്പോള്‍ തന്റെ അതേപേരിലുള്ള മറ്റൊരു വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചതായി പരാതിയില്‍ പറയുന്നു. ഇരുവരുടെയും രജിസ്റ്റര്‍ നമ്പറിലും സാമ്യമുണ്ട്.
കമ്മീഷന് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് കുട്ടികളുടെയും ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയവും പുനര്‍ മൂല്യനിര്‍ണയവും നടത്തിയ ക്യാമ്പിലെ ക്യാമ്പ് ഓഫീസര്‍മാരോട് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലെ ഉത്തരക്കടലാസ് ആവശ്യപ്പെട്ടിരുന്നു. ഹിന്ദി ഒഴികെയുള്ള വിഷയങ്ങളുടെ ഉത്തരക്കടലാസ് ലഭിച്ചു. അവ പരിശോധിച്ചപ്പോള്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിക്ക് ഉത്തരക്കടലാസ് നേരിട്ട് പരിശോധിക്കാന്‍ അവസരം നല്‍കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
കമ്മീഷന് പരാതിക്കാരിയുടെ ടേം പരീക്ഷയുടെ മാര്‍ക്കുകള്‍ പരിശോധിച്ചു. ബയോളജിക്ക് രണ്ട് ടേമിലും എപ്ലസ് ലഭിച്ചിട്ടുണ്ട്. ചിലതിന് എപ്ലസ് ലഭിച്ചിട്ടില്ലെന്നും കമ്മീഷന് കണ്ടെത്തി. തുടര്‍ന്നാണ് ഉത്തരക്കടലാസുകള്‍ നേരിട്ട് പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: