പാനൂര്‍: ജില്ലയിലെ മുസ്ലീംലീഗ്-എസ്ഡിപിഐ സംഘടനകളിലെ തീവ്ര നിലപാടുകാരെ കൂടെക്കൂട്ടി സിപിഎം. പിന്നില്‍ വന്‍ ഗൂഢലക്ഷ്യമെന്ന് സൂചന. ഇരു സംഘടനകളില്‍ നിന്നും രാജിവെച്ചു വരുന്ന തീവ്രനിലപാടുകാരെ ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.
മുസ്ലീംലീഗ്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളിലെ തീവ്രനിലപാടുകളുളള നിരവധി പ്രവര്‍ത്തകരെയാണ് ഏതാനും നാളുകള്‍ക്കുളളില്‍ സിപിഎം കൂടെ കൂട്ടിയിരിക്കുന്നത്. നാറാത്ത്, വളപട്ടണം, ചക്കരക്കല്‍, മുഴപ്പിലങ്ങാട്, ചീരാറ്റ, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ നിന്നും നൂറോളം യൂത്ത് ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം അംഗത്വമെടുത്തിട്ടുണ്ട്. ജില്ലാസെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടി മാറി വന്നവരെ സ്വീകരിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും നേരിട്ടെത്തി. ഭരണം ലഭിച്ചശേഷമാണ് ഈ കൂടുമാറ്റം. ഇത്തരം തീവ്രനിലാപാടുകാരെ കൂടെക്കൂട്ടി ജില്ലയില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാനും മറ്റ് സംഘടനകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇവരെ നിയോഗിക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നാണ് സൂചന.
മതതീവ്രത പ്രകടമാക്കി പ്രവര്‍ത്തിക്കുന്നവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവരെന്ന് മുസ്ലീംലീഗ് നേതൃത്വം പറയുന്നു. ഭരണത്തിന്റെ മറവില്‍ മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ചിലരെയാണ് സിപിഎം സ്വീകരിച്ചതെന്ന് വ്യക്തമാകുന്ന സൂചനകളാണ് ലഭ്യമായിരിക്കുന്നത്. തീവ്രവാദത്തിന് വളക്കൂറുളള ജില്ലയില്‍ ഇത്തരം ആളുകളെ താല്‍ക്കാലിക രാഷ്‌ട്രീയ നേട്ടത്തിന് സിപിഎം പ്രയോജനപ്പെടുത്തുന്നത്് പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങളില്‍ ഇത്തരക്കാര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുന്നത് വിമര്‍ശനത്തിന് ബലമേകുന്നതാണ്.
കതിരൂര്‍ മനോജ്, പിണറായി രമിത്ത്, വെണ്ടുട്ടായിലെ അക്രമ പരമ്പരകള്‍ എന്നിവയില്‍ തീവ്രസ്വഭാവമുളള മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പങ്കെടുത്തിരുന്നു. നാറാത്ത് പോലുളള പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്നും പാര്‍ട്ടിയിലെത്തിയവര്‍ നാളെ ജില്ലയില്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായാല്‍ ഭരണത്തിന്റെ പരിരക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്. ഹവാല ഇടപാടുകളും കളളനോട്ടും മയക്കുമരുന്ന് വില്‍പ്പനയുമൊക്കെ നടത്തുന്ന വന്റാക്കറ്റ് കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ വേണ്ടി പി.ജയരാജന്‍ നടത്തുന്ന രാഷ്‌ട്രീയം അപകടം ക്ഷണിച്ചു വരുത്തുമെന്ന ആശങ്ക പാര്‍ട്ടി ഘടകങ്ങളില്‍ തന്നെയുണ്ട്. ജില്ലയില്‍ നിന്നും ഐഎസ് പ്രവര്‍ത്തകരെ പിടികൂടിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നവരെ പ്രത്യേകം നിരീക്ഷിക്കാനും ഭാരവാഹിത്വം നല്‍കാതിരിക്കാനും ജില്ലാക്കമ്മറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പകല്‍സമയത്ത് സിപിഎമ്മും രാത്രിയില്‍ പോപ്പുലര്‍ഫ്രണ്ടും ആകുന്ന പ്രവര്‍ത്തകര്‍ ഇപ്പോഴും സിപിഎമ്മിലുണ്ട്. മുഴപ്പിലങ്ങാട് ഇഎംഎസ് ക്ലബിനു വേണ്ടി ഫുട്‌ബോള്‍ കളിക്കുന്നവരെയായിരുന്നു നാറാത്ത് ആയുധ പരിശീലനം നടത്തുന്നതിനിടയില്‍ പിടികൂടിയവരില്‍ മിക്കവരും. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും തീവ്രവാദ ബന്ധമുളളവരെ പിടികൂടുമ്പോഴും മുടന്തന്‍ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സിപിഎം നേതൃത്വം ജില്ലയെ രാഷ്‌ട്രീയ കലാപത്തിന്റെ പേരില്‍ മതതീവ്രവാദ കേന്ദ്രമാക്കി മാറ്റുകയാണ്.
















