ആലപ്പുഴ: ജനരക്ഷായാത്രയ്ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന വ്യാജപ്രചരണങ്ങള്‍ പൊളിയുന്നു. ആരോപണങ്ങള്‍ക്ക് നേതാക്കള്‍ അക്കമിട്ട് മറുപടി പറയുന്നതോടെ ആരോപണമുന്നയിച്ചവര്‍ക്ക് മിണ്ടാട്ടമില്ലാതായി. ബിജെപിക്കും കേന്ദ്രസര്ക്കാരിനുമെതിരായി ആരോപണങ്ങള്‍ക്ക് മറുപടി നല്കാന് കേന്ദ്രസര്‍ക്കാരിലെ പ്രമുഖമന്ത്രിമാരും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം വഹിക്കുന്നവരുമാണെത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിമാരും നേതാക്കളും കേരളത്തിലേക്കെത്തും.
ഇക്കഴിഞ്ഞ 3ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത യാത്രയില്‍ എല്ലാ ദിവസവും കേന്ദ്രത്തിലെ പ്രധാന വകുപ്പു കൈകാര്യം ചെയ്യുന്ന ഏതെങ്കിലുമൊരു മന്ത്രി അണിചേരുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ജിഹാദി ഭീകരതയും സിപിഎം ഭീകരതയും കേരളത്തിലെ ജനങ്ങളില്‍ അരക്ഷിത ബോധം സൃഷ്ടിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനും കേരളത്തില്‍ ജനാധിപത്യ സംരക്ഷണത്തിനുമായാണ് യാത്ര നടത്തുന്നത്.
പെട്രോള്‍ വിലവര്‍ദ്ധിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുന്നവര്ക്കുള്ള ചുട്ടമറുപടി നല്കാന് കോഴിക്കോട്ട് യോഗത്തില്‍ പങ്കെടുത്ത പെട്രോളിയം മന്ത്രി ധര്മ്മേന്ദ്രപ്രധാന് കഴിഞ്ഞു. സംസ്ഥാനം ഈടാക്കുന്ന നികുതി എത്രയെന്നും കേന്ദ്രം നികുതി കുറച്ചതിനെക്കുറിച്ചുമെല്ലാം അദ്ദേഹം വിവരിച്ചു. കേരളത്തോട് നികുതി കുറയ്ക്കാനാവശ്യപ്പെട്ടപ്പോള് കേരളം നിരാകരിക്കുകയായിരുന്നു.
സംസ്ഥാനത്ത് സിപിഎം ഭരണം വന്നശേഷമുള്ള അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും സ്ത്രീ, ദളിത് പീഡനങ്ങളുടെയും കുട്ടികള്‍ക്കെതിരായ അക്രമങ്ങളുടെയുമെല്ലാം കൃത്യമായ വിവരങ്ങളും മന്ത്രിമാര്‍ യോഗങ്ങളില്‍ നല്കുന്നു. ബിജെപി നേതാക്കള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ആരോപണമുന്നയിക്കുന്നതും തുറന്നുകാട്ടപ്പെടുന്നു. സിപിഎം നേതാക്കള്‍ നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങള്‍ക്കും ചുട്ടമറുപടി നല്കാന് നേതാക്കള്ക്കാകുന്നുണ്ട്.
പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നിരവധി കേന്ദ്രമന്ത്രിമാര്‍ ഇതിനോടകം ജനരക്ഷായാത്രയില്‍ അണിചേര്‍ന്നു കഴിഞ്ഞു. ഇന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നാളെ നിതിന്‍ ഗഡ്ഗരിയുമെത്തുന്നുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് യാത്രയില്‍ അണിചേര്‍ന്നിരുന്നു. ആസാം മുഖ്യമന്ത്രി സര്ബാനന്ത് സോനോവാള്‍, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്, അനന്തകുമാര്‍, ജെ.പി.നദ്ദ, പീയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവരും യാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. യാത്ര 17ന് തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ശ്രീകാര്യത്തു നിന്ന് തിരുവനന്തപുരം വരെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ പദയാത്രയില്‍ അണിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: