അത്യുത്തര കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ കൗളമാര്ഗ്ഗപൂജാസമ്പ്രദായങ്ങള് നിലനില്‍ക്കുന്ന ശാക്തേയദേവിക്ഷേത്രങ്ങളില്‍ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം. മുനിമാരുടെ സങ്കേതമായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം എന്നാണ് വിശ്വാസം. അതിനാലാണ് മഹര്‍ഷിമാരുടെ സങ്കേതമായ ഈ കുന്നിന് മാമാനിക്കുന്നെന്ന പേരുണ്ടായതെന്നും വിശ്വസിക്കുന്നു.
കൗളമാര്‍ഗ്ഗം എന്നത് ശ്രീ മഹാദേവന് തന്റെ വാമമായ പാര്‍വ്വതീദേവിക്ക് ഉപദേശിച്ചുകൊടുത്ത അതീവരഹസ്യമായ സമ്പ്രദായമാണ്. കൗളമാര്‍ഗ്ഗാരാധന ശക്ത്യാരാധനയും കൂടിയാണ്. ഭാരതത്തിലെ പ്രധാന ജ്യോതിര്‍ലിംഗമുളള അമര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന കാശ്മീര്‍ എന്ന കാശ്മീരദേശം അതിഗുപ്തമായ യന്ത്ര-തന്ത്രാരാധനയ്ക്ക് പുകള്‍പെറ്റതാണ്. കാശ്മീരി ശൈവാരാധനയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മാമാനിക്കുന്നും. ശ്രീചക്രാംഗിത രത്നപീഠ നിലയയായ ശ്രീ മഹാദേവി മാമാനിക്കുന്ന് തിരഞ്ഞെടുക്കുവാന്‍ കാരണം ശ്രീചക്രത്തിലെ ബിന്ദുവായ മേരു മാമാനിക്കുന്നാണ് എന്നതുകൊണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്നു. ബിന്ദുമണ്ഡലവാസിനി എന്ന ദേവിസഹസ്രനാമം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഗുപ്തമാര്‍ഗ്ഗത്തിലാണ് ഇവിടെ ദേവിയെ ആരാധിച്ചുവരുന്നത്.
വടുഭൈരവന്‍, വടുഭൈരവി, ക്ഷേത്രപാലകന്, വനശാസ്താവ് എന്നീ ദേവതകള്‍ അമ്മയുടെ പരിവാരങ്ങളായി കുടികൊള്ളുന്നു. ഗര്ഭഗൃഹത്തില് മഹാദേവിക്കൊപ്പം അഷ്ടമാതൃക്കളും 64 യോഗിനിമാരും ഗണപതിയും വീരഭദ്രനുമാണ് കുടികൊള്ളുന്നത്. ദേവിയുടെ തൊട്ടുമുന്നിലായി ദേവദേവനായ പരമശിവനെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. മഹാതാണ്ഡവസാക്ഷിണിയായ ശ്രീ മഹാദേവിക്കൊപ്പം താണ്ഡവനര്‍ത്തകന്‍(ശിവന്) കുടികൊള്ളുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇവിടം.
ഗുരുതിത്തറയില്‍ കുടികൊള്ളുന്നത് അഷ്ടകാളികളും വടുഭൈരവനും വടുഭൈരവിയുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ മറിസ്തംഭനം നീക്കല്‍ നടക്കുന്നത്. ജീവിതവിഘ്നങ്ങളെ നാളികേരത്തില്‍ സങ്കല്പിച്ച് അതില്‍ ദേവീപ്രതീകമായ നെയ്തിരി സമര്‍പ്പിച്ച് ക്ലേശങ്ങള്‍ മറികടക്കുന്നതായി മൂന്നുരു കടന്നുവെച്ച് വിഘ്നനിവാരണാര്‍ത്ഥം നാളീകേരം കൊത്തിയുടക്കുന്ന ചടങ്ങാണ് മറിസ്തംഭം നീക്കല്‍.
ശ്രീമഹാദേവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടുകളായ ശക്തിപൂജയും ശത്രുസംഹാരഹോമവുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. ദേവീ ബിംബത്തിലെ അഭിഷേകം മുതലുള്ള പൂജകളാല്‍ അമ്മയുടെ ചൈതന്യം ഏറ്റവും ശക്തിമത്താവുന്ന പൂജാപരിസമാപ്തി വേളയിലാണ് ഗുപ്തമായ ശത്രുസംഹാരഹോമം നടക്കുന്നത്. ശത്രുദോഷമകറ്റി ഭക്തനെ രക്ഷിക്കാന്‍ ശത്രുസംഹാരഹോമം സഹായിക്കുന്നു.
രുധിരപ്രീയയായ ശ്രീമഹാമായക്ക് പ്രതീകാത്മകമായി രുധിരം നല്കുന്ന ചടങ്ങാണ് ഗുരുസി. രാക്ഷസനിഗ്രഹസമയത്ത് രജോഗുണം വിട്ട് തമോഗുണത്തിലേക്കെത്തുവാന്‍ മഹാദേവി അസുരരുധിരം പാനം ചെയ്തുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മഹാദേവിക്ക് ഗുരുതി തര്‍പ്പണം നടത്തുമ്പോള്‍ നമ്മുടെ അസുരരുധിരം അമ്മ പാനം ചെയ്യുകയും ദേവഗുണം അവശേഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കൗളമാര്ഗ്ഗാധിഷ്ടിതമായ ശാക്തേയ ദേവി ക്ഷേത്രങ്ങളില്‍ ഗുരുതി അഥവാ ഗുരുസി മാമാനിക്കുന്നിലെന്നപോലെ ഒരു പ്രധാന വഴിപാടാണ്.
സാധാരണ ക്ഷേത്രങ്ങളില്‍ നവരാത്രിക്ക് ഒന്‍പത് ദിവസം ദേവിപൂജ നടക്കുമ്പോള്‍ സഹശ്രനാമത്തിലെ തിഥിമണ്ഡല പൂജിതാം എന്ന നാമത്തെ അന്വര്‍ത്ഥമാക്കികൊണ്ട് 15 ദിവസത്തെ പൂജാദികര്‍മ്മങ്ങളാണ് ഇവിടെ നടക്കുന്നത്. കൗളമാര്ഗ്ഗ തല്പരയായ ദേവീസ്വരൂപത്തെ ശാന്തസ്വരൂപയായ സരസ്വതീഭാവത്തിലേക്ക് എത്തിക്കുവാനാണ് ഈ നീണ്ട കാലയളവ്.
അന്നപൂര്‍ണ്ണേശ്വരിയായ മഹാമായയുടെ പ്രസാദമായി ദിവസവും രണ്ട് നേരം ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം അന്നദാനംനല്‍കുന്നുവെന്നത് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
ക്ഷേത്രത്തില്‍ പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന് കഴിഞ്ഞ 17ന് തുടക്കമായി. ഇതിന്റെ ഭാഗമായി നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞം നടന്നു വരികയാണ്. ഇനിയുളള 9 ദിവസം ഭഗവതിയുടെ എഴുന്നള്ളത്ത്, അലങ്കാര പൂജ, സോപാന സംഗീതം, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. 24ന് രാവിലെ 10ന് ഇരിക്കൂര്‍ ടൗണില്‍ നിന്നും ക്ഷേത്രത്തിലേക്ക് വിളമ്പര ജാഥ നടത്തും. സംഗീതോത്സവം 24ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. 25ന് നൃത്തനൃത്ത്യങ്ങള്‍, 26ന് ജീവനകല ബംഗ്ലൂര് ആശ്രമ ഗായകന് മുരുകദാസ് നയിക്കുന്ന ഭജനാമൃതം 27ന് സംഗീതാര്‍ച്ചന, 28ന് സംഗീതാര്‍ച്ചന, 29ന് ഉദയാസ്തമന സംഗീതാര്‍ച്ചന എന്നിവയുണ്ടാകും. 30ന് വിജയദശമി ദിനത്തില്‍ വിദ്യാരംഭം, സംഗീതാരംഭം, ഭജനാമൃതം, നൃത്തസന്ധ്യ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: