കണ്ണൂര്‍: അതീവ സുരക്ഷാ സംവിധാനമുള്ള കലക്ടറേറ്റില്‍ മോഷണം നടന്ന സംഭവത്തില്‍ ജനങ്ങള്‍ ആശങ്കയില്‍. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതര സംസ്ഥാന മോഷ്ടാക്കളെയും അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കണ്ണൂര്‍ ഡിവൈഎസ്പിയുടെയും സിഐയുടെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കലക്ടറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും 1500 രൂപയും കലക്ടറേറ്റ് കാന്റീനില്‍ നിന്നും 20,000 രൂപയുമാണ് മോഷണം പോയത്. കൂടാതെ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണറുടെ കാര്യലയത്തിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിടുകയും ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിന്റെ കമ്പ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്ത മോഷ്ടാവ് ആര്‍ടിഒ ഓഫീസിന് സമീപത്തെ മില്‍മ ബൂത്തില്‍ നിന്നും 100 രൂപയും കവര്‍ന്നിരുന്നു.
കലക്ടറേറ്റില്‍ നടന്ന മോഷണം ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അതോടൊപ്പം ജനങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന കലക്ടറേറ്റില്‍ ആര്‍ക്കും ഏതു സമയത്തും കടന്നുചെല്ലാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാലക്കാട് കലക്ടറേറ്റില്‍ സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ കലക്ടറേറ്റുകള്‍ക്കും പോലീസ് സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെ കുറച്ചുമാസം കണ്ണൂര്‍ കലക്ടറേറ്റിലും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് ഇതെല്ലാം നിലക്കുകയായിരുന്നു. ഇപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണ് കലക്ടറേറ്റിന്റെ കാവലാള്‍. സന്ധ്യയാകുന്നതോടെ കലക്ടറേറ്റ് കോമ്പൗണ്ട് ഇരുട്ടിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചം മാത്രമാണ് കലക്ടറേറ്റ് പരിസരത്ത് ലഭിക്കുക. ചുറ്റുമതിലുണ്ടെങ്കിലും ഗേറ്റ് പലപ്പോഴും പൂട്ടാറില്ല. രാത്രിയായാല്‍ കടുത്ത ഇരുട്ട് നിറയുന്നതിനാല്‍ ഈ പ്രദേശങ്ങള്‍ സാമുഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ട് നാളുകളേറെയായി. ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് തുമ്പില്‍ ജില്ലാ പോലീസ് അധികാരിയുടെ ആസ്ഥാനത്തിന് വിളിപ്പാടകലെയാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. നാട്ടിലെ പെട്ടിക്കടയില്‍ പോലും സിസിടിവി സ്ഥാപിക്കുന്ന ഇക്കാലത്ത് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തനസജ്ജമായ ഒരു ക്യാമറ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒമ്പത് സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവര്‍ത്തനസജ്ജമല്ല. നിലവിലുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അഞ്ച് സ്ഥലങ്ങളില്‍ക്കൂടി ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് ജില്ലാ ഭരണകൂടം റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിരുന്നുവെങ്കിലും ഇന്നുവരെ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ കലക്ടറേറ്റ് പരിസരം രാത്രി സാമൂഹ്യദ്രോഹികളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: