മരട് (കൊച്ചി): കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജപ്തിയുടെ പേരില്‍, രോഗബാധിതരായ വൃദ്ധദമ്പതികളെ ബാങ്ക് അധികൃതര്‍ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂര നടപടി.
പൂണിത്തുറ ജവഹര്‍ റോഡ് കോരങ്ങാട്ട് വീട്ടില്‍ രാമന്‍ (75), ഭാര്യ വിലാസിനി (65) എന്നീ വൃദ്ധ ദമ്പതികളെയാണ് ബാങ്ക് അധികൃതര്‍ പെരുവഴിയിലാക്കിയത്. ഒന്നര ലക്ഷം രൂപയാണ് ഇവര്‍ വായ്‌പയെടുത്തത്. അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 2,70,000 രൂപ തിരിച്ചടയ്‌ക്കണം. ഇത് അടയ്‌ക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി.
ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിനു മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞ വിലയ്‌ക്ക് ലേലം നടത്തിയത്. അതിനുശേഷം വീട് ലേലത്തില്‍ പിടിച്ചയാള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയും അസുഖബാധിതനായ മകനെയും പുറത്താക്കി.
ആയിരം ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം നിയമസഭ പാസാക്കിയതിന് പിന്നാലെയാണ് നടപടി. ജപ്തി നടപടികള്‍ തന്നെ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും നിയമസഹായം തേടിയപ്പോഴേക്കും ഏറെ വൈകിയെന്നും ദമ്പതികള്‍ പറഞ്ഞു.
















