കണ്ണൂര്‍: രാഷ്‌ട്രമാണ് ഒന്നാമതെന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും സൈനികരെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. കണ്ണൂരില്‍ കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായി പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്‌ട്രസുരക്ഷയും പ്രതിരോധ സേനയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയത്തിനപ്പുറം രാഷ്‌ട്രത്തിന് മുഖ്യപരിഗണന നല്‍കിയ ചരിത്രമാണ് ഭാരതത്തിനുള്ളത്. രാഷ്‌ട്രം ഒന്നാമത്തേത്, രാഷ്‌ട്രീയവും മതവും രണ്ടാമത്തേത് എന്ന് ബോധ്യപ്പെടുത്തിയവരാണ് ഭാരതീയര്‍. ഇത് ഇന്ത്യയുടെ ആത്മാവായിരുന്നു. നിര്‍ണായക നിമിഷങ്ങളില്‍ രാജ്യം എത്തിച്ചേര്‍ന്നപ്പോഴെല്ലാം എല്ലാവരെയും ഒന്നിച്ചുചേര്‍ക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു സ്വതന്ത്ര ഭാരതത്തിന്റെ മുതല്‍ക്കൂട്ട്. എന്നാല്‍ ഇന്ന് സൈനികര്‍ എല്ലാം സമര്‍പ്പിച്ച് രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കുമ്പോള്‍ രാഷ്‌ട്രീയത്തിന്റെ പേരില്‍ നേതാക്കള്‍ രണ്ടും മൂന്നും പക്ഷങ്ങളായി നില്‍ക്കുന്ന അവസ്ഥയാണ് ദൃശ്യമായിരിക്കുന്നത്. ഇതാണ് ആധുനിക ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിശ്വമാനവികതയും വസുദൈവ കുടുംബകം എന്ന ചിന്തയുമായിരുന്നു ഭാരതത്തെ മുന്നോട്ട് നയിച്ചിരുന്നത്. മഹത്തായ സംസ്‌കാരം ഉള്‍ക്കൊളളുന്ന രാജ്യത്തിന് പന്ത്രണ്ട് മതങ്ങളെ വളര്‍ന്ന് വികസിക്കാന്‍ അവസരമൊരുക്കിയ ചരിത്രമാണുള്ളത്. ആരെയും മാറ്റി നിര്‍ത്താതെ എല്ലാറ്റിനെയും സ്വീകരിച്ചു. മുന്‍വിധികളാല്‍ നയിക്കപ്പെടുന്ന മാനസികാവസ്ഥയില്‍ നിന്ന് മാറിനിന്ന് ചിന്തിക്കുന്നില്ല എന്നതാണ് ചിലരുടെ പ്രശ്‌നം. രാഷ്‌ട്രത്തെക്കുറിച്ച് ആവശ്യമായ അവബോധമുള്ള ജനങ്ങളാണ് ഇന്നുള്ളത്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാക്കി മാറ്റാന്‍ സാധിക്കണം. സൈനികര്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ അവരുടെ കുടുംബങ്ങളെ വ്രണിത ഹൃദയരാക്കുന്നു. ഇത്തരം രാജ്യവിരുദ്ധ ചിന്തകള്‍ ചിലരില്‍ ഉണ്ടായത് ഇന്നോ ഇന്നലെയോ അല്ല. ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. നയതന്ത്ര രംഗത്ത് ഭാരതം ഇന്ന് വളരെ ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് പ്രഖ്യാപിച്ച ചൈനീസ് തലവനെ 15 മിനുട്ടുകൊണ്ട് ചര്‍ച്ചക്ക് തയ്യാറാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. ചൈന ഇന്ത്യക്ക് നേരെ നടത്തുന്ന നീക്കങ്ങള്‍ ഭയത്തില്‍ നിന്നുണ്ടായിട്ടുള്ളതാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കക്ഷിരാഷ്‌ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ശത്രുതാമനോഭാവം കൈവെടിഞ്ഞ് ജനാധിപത്യപരമായി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രസുരക്ഷ പ്രതിരോധ സേനയുടെ മാത്രം ചുമതലയല്ല: ഡോ.കെ.ജയപ്രസാദ്
കണ്ണൂര്‍: ഒരു രാജ്യത്തിന്റെ സുരക്ഷ എന്നത് പ്രതിരോധ സേനയുടെ മാത്രം ചുമതലയല്ലെന്നും ഭരണകൂടം, രാജ്യത്തിലെ പൗരന്‍മാര്‍, സേനാംഗങ്ങള്‍ എന്നീ മൂന്ന് ഘടകങ്ങള്‍ യോജിച്ചാല്‍ മാത്രമേ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുകയുളളൂ എന്നും കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫസറും പ്രമുഖ ചിന്തകനുമായ ഡോ.കെ.ജയപ്രസാദ് പറഞ്ഞു. സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് പതിറ്റാണ്ട് വികലമായ നേതൃത്വവും നയങ്ങളുമാണ് രാജ്യത്തെ പിറകോട്ടടിപ്പിച്ചത്. 2014 ന് മുമ്പ് ചരിത്രപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ വന്‍ വീഴ്ചയാണ് രാജ്യത്തെ ഭരണകൂടത്തിന് സംഭവിച്ചിട്ടുള്ളത്. എല്ലാ യുദ്ധങ്ങള്‍ക്കും കാരണം പലപ്പോഴും വിദേശനയത്തിലുണ്ടായ പാളിച്ചകളും വികലമായ നയങ്ങളുമായിരുന്നു. രാജ്യസുരക്ഷ സാധാരണക്കാരന്റെ വിഷയമായി മാറാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. രാഷ്‌ട്രസുരക്ഷ സംബന്ധിച്ച് താഴേത്തട്ടില്‍ അവബോധമുണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. സേനയുടെ ശക്തി മാത്രമല്ല, രാഷ്‌ട്രകാര്യത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തമാണ് അത്യാവശ്യം. ഒരു രാജ്യത്ത് ദേശീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുന്നത് തന്നെ ഇവിടെ ഭരണം നടത്തിയവര്‍ സ്വീകരിച്ച നയം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയെ സംബന്ധിച്ച് നിരുത്തരവാദപരമായ പ്രസ്താവനകളും പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും ഉത്തരവാദിത്തബോധമുളള പൗരന്‍മാരായി ജീവിക്കണമെന്നും സെമിനാറില്‍ സംസാരിച്ച മയ്യില്‍ ഐടിഎം പ്രിന്‍സിപ്പാള്‍ പ്രൊഫ.ടി.മൂസ പറഞ്ഞു. ഭാരതത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം അതിര്‍ത്തിയില്‍ സുരക്ഷ കാക്കുന്ന സൈനികരാണ്. ഇവര്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് രാജ്യത്തിന് ഇന്നോളമുള്ള മുന്നേറ്റത്തിന് സഹായകരമായത്. മറ്റ് രാജ്യങ്ങളിലെ സേനാവിഭാഗങ്ങള്‍ അധികാരം കയ്യടക്കാന്‍ പല ഘട്ടങ്ങളിലും ശ്രമിച്ചെങ്കിലും രാജ്യസുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ഭാരത സൈന്യം ഇന്നുവരെ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടില്ല എന്നത് സൈന്യത്തിന്റെ മഹത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എം.എം.ബഷീറും സെമിനാറില്‍ സംബന്ധിച്ച് സംസാരിച്ചു. റിട്ട.റിയര്‍ അഡ്മിറല്‍ കെ.മോഹനന്‍ എവിഎസ്എം സെമിനാറില്‍ മോഡറേറ്ററായിരുന്നു.
















