ന്യുദല്‍ഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസനും നിരഞ്ജന് ഷായ്ക്കും സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി.
ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിന് എന്‍ ശ്രീനിവാസനെയും നിരഞ്ജന് ഷായെും സുപ്രീംകോടതി വിലക്കി. യോഗത്തില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് പ്രതിനിധികള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് കോടതി പറഞ്ഞു. നാളെയാണ് പ്രത്യേക ജനറല്‍ബോഡി യോഗം ചേരുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ കോടതി രംഗത്തെത്തിയത്.
ജൂണ്‍ 26 ന് നടന്ന യോഗത്തില്‍ സംസ്ഥാന അസോസിയേഷന് പ്രതിനിധികളായി ഇരുവരും പങ്കെടുത്തതിന് ഈ മാസം പതിനാലിന് കോടതി നോട്ടീസ് അയച്ചിരുന്നു. അയോഗ്യരാക്കപ്പെട്ടവര്‍ പുറത്തിരിക്കണമെന്നാണ് കോടതി പറഞ്ഞത്. 26ന് നടക്കുന്ന മീറ്റിംഗില്‍ ലോധ കമ്മറ്റിയുടെ ശുപാര്‍ശകള്‍ പരമാവധി നടപ്പിലാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഒരു സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് എന്ന നിര്‍ദ്ദേശം പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. അയോഗ്യത മറികടന്ന് എന്‍. ശ്രീനിവാസനും നിരഞ്ജന് ഷായും ബിസിസിഐ മീറ്റിംഗില്‍ പങ്കെടുക്കുന്നതിനെതിരെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സുപ്രീംകോടതി അയോഗ്യരാക്കിയവരെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന മുന്‍ സിഎജി വിനോദ് റായി അധ്യക്ഷനായ ഇടക്കാലസമിതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: