ന്യൂദല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന ഇടപെടല്‍. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശകളും സുപ്രീംകോടതി ഉത്തരവും നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി പുനക്രമീകരിക്കാനും 200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സര്‍ക്കാര്‍ ആശുപത്രികളിലേതിന് തുല്യമാക്കി ഏകീകരിക്കാനും സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ ലോക്‌സഭയില്‍ വ്യക്തമാക്കി. നവംബറിനകം നടപടികള്‍ പൂര്‍ത്തിയാക്കണം.
സ്വകാര്യ ആശുപത്രി ലോബിക്ക് വഴങ്ങി സമരം അടിച്ചമര്‍ത്താന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
നൂറു കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലേതിനേക്കാള്‍ 10 ശതമാനത്തില്‍ കുറഞ്ഞ തുകയും 50 കിടക്കകളുള്ളിടത്ത് 25 ശതമാനത്തില്‍ കുറഞ്ഞ തുകയും പ്രതിമാസ ശമ്പളം നല്‍കണം. കമ്മിറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ നവംബറിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി പുനഃക്രമീകരിക്കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് നദ്ദ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപീകരിക്കും. കുറഞ്ഞ ശമ്പളമടക്കം നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര നിര്‍ദ്ദേശ പ്രകാരമുള്ള ശമ്പളം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തില്‍ നഴ്‌സുമാര്‍ സമരരംഗത്തുള്ളത്. ഇത് അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറല്ല. സമരത്തിനെതിരാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ആശുപത്രികള്‍ പ്രവര്‍ത്തിപ്പിച്ചതും വിവാദമായിരുന്നു. ആന്റോ ആന്റണിയും കെ.സി. വേണുഗോപാലുമാണ് ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്.
















