ഷിംല: ഹിമാചല്‍ പ്രദേശിലെ കോത്ഖായില്‍ പതിനാറ് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ മറ്റൊരു പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൂരജ് സിംഗിനെയാണ് കേസിലെ മറ്റൊരു പ്രതിയായ രജീന്ദര്‍ സിംഗ് കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നേപ്പള്‍ സ്വദേശിയായ സൂരജും രജീന്ദറും തമ്മില്‍ ജയിലില്‍ വച്ച് വാക്കേറ്റം ഉണ്ടായി. തര്‍ക്കത്തിനിടെ സൂരജിന്റെ തല പിടിച്ച് രജീന്ദര്‍ ജയിലിലെ ചുവരില്‍ ഇടിക്കുകയായിരുന്നു. പോലീസെത്തി സൂരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജൂലൈ നാലിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം പെണ്‍കുട്ടിയെ കൂട്ടമാനംഭത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസില്‍ രജീന്ദര്‍ സിംഗിനും സൂരജ് സിംഗിനും പുറമെ ആശിഷ് ചൗഹാന്, സുഭാഷ് സിംഗ്, പൗരി ഗര്‍വാള്‍, ലോക് ജന്‍, ദീപക് എന്നിവരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: