സംഘസ്ഥാപകനായ ഡോക്ടര്‍ജി ഒരു അനുഭവം പറയുന്നുണ്ട്. അദ്ദേഹം ഒരു സ്ഥലത്ത് ചതുര്‍ഭുജനായ ലോകമാന്യ തിലകന്റെ ചിത്രം വരച്ചുവെച്ചിരിക്കുന്നതുകണ്ടു. വരച്ചയാള്‍ക്കും വരപ്പിച്ചയാള്‍ക്കും പൗരുഷം ഒരുപോലെ അജ്ഞാതമായിരുന്നിരിക്കണം, അതുകൊണ്ട് ഞങ്ങള്‍ക്കു പിടികിട്ടാത്തത് മറ്റോരാളില്‍ കണ്ടപ്പോള്‍ അവരത് സക്ഷാല്‍ വിഷ്ണുവിന്റെ മേന്മയായിരിക്കുമെന്ന് കരുതി.
അങ്ങിനെ ഓരോ നിമിഷവും ഗര്‍ജിച്ച തിലകനെന്ന പുരുഷകേസരി അവര്‍ക്കു ഒറ്റയടിക്കു ചതുര്‍ഭുജനായ വിഷ്ണുവായി. അപൂര്‍വ ഗുണങ്ങളെല്ലാം മനുഷ്യരായ നമുക്ക് അപ്രാപ്യമാണെന്നും അവ ദൈവത്തിനു മാത്രമെ ഉണ്ടാകൂ എന്നുമാണ് മനസ്സിന്റെ കണക്കുകൂട്ടല്‍.
ക്ലീബത്വത്തിന്റെ ഈ നശിച്ച കാഴ്ചപ്പാട് നമ്മുടെ എത്രയെത്ര മഹാന്മാരുടെ ജീവിതത്തെ വികലവും വികൃതവുമാക്കിയെന്നു നോക്കുക. ഒരുദാഹരണം ശിവാജിക്ക് ഭവാനി ഖഡ്ഗം കൊടുത്ത കഥയാണ്. ശിവാജിക്ക് ഭവാനിദേവി നേരിട്ടു വന്ന് ഖഡ്ഗം കൊടുത്തുവെന്നാണ് പറയുന്നത്. അങ്ങനെയൊന്നും ഈ ഭൗതികലോകത്തില്‍ സംഭവിക്കാന്‍ ഇടയില്ല.
ശിവാജി ഒന്നാംതരം വാള്‍ മേടിച്ച് മാര്‍ത്താണ്ഡവര്‍മയെപോലെ തന്റെ ഇഷ്ടദേവതയായ ഭവാനിക്ക് തൃപ്പടിദാനം ചെയ്തു. അത് എടുത്തു ധരിച്ചതായിക്കണം. അതിനാണ് എല്ലാംകൊണ്ടും സാധ്യത. എന്തുകൊണ്ടെന്നാല്‍ ശിവാജി അത്യപാര പരാക്രമശാലിയായിരുന്നെങ്കിലും ഓരോ പ്രവൃത്തിയും ഈശ്വരാര്‍പ്പിതമായി ചെയ്തുപോന്ന ഈശ്വരവിശ്വാസിയായിരുന്നു.
അപ്പോള്‍ ഐതിഹ്യത്തിന്റെ ഊന്നല്‍ വേണ്ടിയിരുന്നത് ശിവാജിയുടെ പൗരുഷത്തിലായിരുന്നു, ഭാഗധേയത്തിലായിരുന്നില്ല. ഭവാനി ഖഡ്ഗം കൊടുത്തതുകൊണ്ടുമാത്രമല്ല ശിവാജി തുടരെത്തുടരെ ജയിച്ചത്; നേരെമറിച്ച് ശിവാജിക്ക് തുടരെത്തുടരെ ജയിക്കാനുളള ഊറ്റവും വീറും ഉളളതുകൊണ്ടാണ് ദേവി അദ്ദേഹത്തിനു ഖഡ്ഗം കൊടുത്തത്.
ഒരു ശിവാജിക്കേ ദേവി ഖഡ്ഗം കൊടുക്കൂ, ധര്‍മവും, സംസ്‌കാരവും സംരക്ഷിച്ചു സ്വാതന്ത്രം നേടാന്‍ മറ്റാരെയും നോക്കിനില്‍ക്കാതെ 13-ാം വയസ്സില്‍ തന്നെ പ്രതികൂലതകളുടെയും വിപത്തുകളുടെയും നടുച്ചുഴിയില്‍ ചാടിവീണ ഒരു വീരശിവാജിക്കല്ലാതെ ധര്‍മഹാനിക്കു കൂട്ടുനിന്നു പൊരുതാന്‍ വന്ന ജയസിംഹന്-അദ്ദേഹം നൂറായിരം വ്രതങ്ങളനുഷ്ഠിച്ചാലും- ദേവി ഖഡ്ഗം കൊടുക്കുമായിരുന്നില്ല. ശിവാജിക്കു കിട്ടിയത് അദ്ദേഹത്തിന്റെ ഭാഗധേയം കൊണ്ടായിരുന്നില്ല; പൗരുഷം കൊണ്ടായിരുന്നു.
വിശ്വോത്തരകവിയായ കാളിദാസനേയും ഇതുപോലെ ഷണ്ഡമായ ഒരൈതിഹ്യത്തില്‍ കൂടി നാം വേണ്ടത്ര തേജോവധം ചെയ്തിട്ടുണ്ട്. വിദ്വാന്മാര്‍ക്കിടയിലെ പ്രമാണബുദ്ധമായ വിശ്വാസം കാളിദാസന്‍ അദ്ദേഹത്തിന്റെ കാലത്തു നിലവിലുണ്ടായിരുന്ന വിദ്യാവിഷയങ്ങളില്‍ മിക്കതിലും പാരംഗതനായിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ കൃതികളിലെ ഒട്ടനവധി വരികള്‍ അതിനു മതിയായ തെളിവുമാണ്.എങ്കിലും നട്ടെല്ലൊടിഞ്ഞ ജനം അദ്ദേഹത്തെ വെറുതെ വിട്ടില്ല.
അദ്ദേഹത്തിന്റെ ”ക്ലൈമാക്‌സ്” തെളിയിക്കാന്‍ അവര്‍ ഒരു ആന്റി ക്ലൈമാക്‌സ് സൃഷ്ടിച്ചു.
വിശ്വകവിയുടെ ഔന്നത്യത്തിലേക്കുളള കയറ്റത്തിലെ ചവിട്ടുപടികളുടെ എണ്ണം കൂട്ടിക്കാണിക്കാന്‍ അവര്‍ അദ്ദേഹത്തെ ആദ്യം പാതാളത്തിലാക്കി. പ്രാരംഭികമായി അദ്ദേഹത്തെ പമ്പരവിഡ്ഢിയാക്കി. വിദുഷിയായ തമ്പുരാട്ടിക്കുട്ടിയുടെ കയ്യിലെ കളിപ്പാവയാക്കി. പിന്നീട് നടന്ന സംഭവം വഴി സാക്ഷാല്‍ ഭുവനേശ്വരിയെ വിഡ്ഢിയാക്കി.
വിശ്വംഭരയായ ജഗദംബയെ പടിക്കല്‍ ഗതിമുട്ടി കൊഞ്ചി നില്‍ക്കുന്നവളാക്കി. ഒടുവില്‍ ഒരുപാധിയായി നാവില്‍ ഹരിശ്രീ എഴുതിക്കൊടുത്ത് വീണ്ടും പട്ടയം മേടിച്ചവളാക്കി. അങ്ങനെ വിഡ്ഢിയാക്കപ്പെട്ട ദേവിയുടെ പ്രസാദം കൊണ്ട് വിഡ്ഢി വിശ്വകവിയായി! എന്തൊരന്യായം! ആരോടെല്ലാം അന്യായം! ദേവിയോടും കവിയോടും ദേവി സര്‍വശക്തയാണെന്നു വിശ്വസിക്കുന്ന സമൂഹത്തോടുമെല്ലാം അന്യായംതന്നെ, അന്യായം.
ഇവിടെ വിജയിച്ചത് നിരാശരും പണ്ഡിതമന്യരുമായ ചില ഭൈമീകാമുകന്മാര്‍ മാത്രം. അതും കാര്യസാധ്യത്തിലല്ല. വഴിപ്പെടാത്ത വിദൂഷിയെ വിഡ്ഢിയുടെ കൈയിലെത്തിക്കുന്നതില്‍ ദുസ്സാമര്‍ഥ്യത്തിന്റേയും വഞ്ചനയുടേയും പല്ലിളിച്ചുകൊണ്ടുളള ഈ ഐതിഹ്യത്തില്‍ മറ്റെന്തുണ്ട്? പക്ഷെ ‘ഉദ്യോഗിനം പുരുഷമുപൈതി ലക്ഷ്മി’ (പരിശ്രമിക്കുന്നവനെ ഐശ്യര്യം കടാക്ഷിക്കുന്നു) എന്നു ചൊല്ലിയിരുന്നതും പാടെമറന്ന് എല്ലാം വിധിവിഹിതം എന്നു കീഴമര്‍ന്നു ജീവിക്കാനിടയായ ഒരു ജനത ഇത്തരമൊരൈതിഹ്യം നെയ്‌തെടുത്തതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല.
ഇത്തരം ക്ലൈബ്യത്തില്‍ കൂടി ജീവിതം ഉന്തിത്തളളാമെന്നല്ലാതെ ആര്‍ക്കും ശരിയായി ജീവിക്കാന്‍ സാധിക്കില്ല. പൗരുഷമാണ് വ്യക്തിയുടെയും സമാജത്തിന്റെയും വിജയഹേതു. അതു മനസ്സിലാക്കി നമ്മുടെ സമൂഹം ഇടയ്‌ക്കു കടന്നുകൂടിയ ക്ലൈബ്യചിന്ത വലിച്ചെറിയേണ്ടതുണ്ട്. പഴയ സങ്കല്പങ്ങളും ഐതിഹ്യങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്.
പലപല പൊയ്‌മുഖങ്ങള്‍ വലിച്ചെറിയേണ്ടതുണ്ട്. ഉണര്‍ന്നുനിവര്‍ന്ന് ചുറ്റുപാടിനേയും ലോകത്തേയും നേരെ നോക്കേണ്ടതുണ്ട്. മറ്റുളളവര്‍ എന്തു ചിന്തിക്കുമെന്ന് സങ്കോചപ്പെട്ടു നില്‍ക്കാതെ സ്വന്തം നിലപാട് സത്യസന്ധവും ദൃഢവുമായ സ്വരത്തില്‍ സ്പഷ്ടമാക്കേണ്ടതുണ്ട്. ‘ക്ലൈബ്യം മാസ്മ ഗമ പാര്‍ഥ…’ ക്ഷുദ്രം ഹൃദയദൗര്‍ബല്യം ത്യക്ത്വോത്തിഷ്ഠ’ എന്ന ഭഗവദാജ്ഞ അനുസരിക്കേണ്ടതുണ്ട്. ദേശിയ അന്തരാത്മാവ് കണ്ടെത്തി ദേശത്തിന്റെ തനതായ ദൗത്യം നിര്‍വഹിക്കാന്‍ ഒരുങ്ങിപുറപ്പെട്ട ദേശിയജനതയുടെ അനിവാര്യവും അലംഘ്യവുമായ പാവനകര്‍ത്തവ്യമാണത്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)
(തുടരും)
















