സ്വാമി വിവേകാനന്ദനും ഇതുപോലൊരു അനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്. പരിവ്രാജകനായി ഭാരതം ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍, കാശിയില്‍വച്ച് ഒരു കുരങ്ങപ്പട അദ്ദേഹത്തിന്റെ പിന്നില്‍ കൂടി. രക്ഷപ്പെടാന്‍ വേണ്ടി അദ്ദേഹം ഓടി. കുരങ്ങന്മാര്‍ ഉച്ചത്തില്‍ ‘കരകരാ’ ശബ്ദമുണ്ടാക്കി പല്ലിളിച്ചു പിന്തുടര്‍ന്നു. ഈ രംഗം കണ്ടു നിന്ന ഒരപരിചിതന്‍ ഉറക്കെ വിളിച്ചുപറഞ്ഞുവത്രെ ‘സ്വാമി, ഓടല്ലെ, നില്‍ക്കൂ തിരിഞ്ഞു നില്‍ക്കൂ. അവയെ നേരിടൂ. അവ പിന്തിരിഞ്ഞോടും.’ അദ്ദേഹം അതുപോലെ ചെയ്തു. പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. വിവേകാനന്ദസ്വാമികള്‍ ഈ സ്വാനുഭവം വിവരിച്ചുപറയുകയാണ് Face the brutes, don’t run away from them; that will bring you succsse (ധിക്കാരികളെ നേരിടുക. അവരില്‍നിന്ന് ഓടി രക്ഷപ്പെടാമെന്ന് വിചാരിക്കല്ലേ അതാണ് വിജയത്തിനുള്ള വഴി).ഈ വിലയേറിയ പാഠം നാം പഠിക്കേണ്ടതുണ്ട്. പഠിച്ചു പ്രവര്‍ത്തിച്ച ദിക്കിലെല്ലാം വിജയമേ കിട്ടിയിട്ടുള്ളൂ. സമാധാനഭംഗം ഉണ്ടായിട്ടില്ല താനും; മാത്രമല്ല സഹകരണം നിര്‍ലോഭം കിട്ടിയിട്ടുമുണ്ട്. കാരണം ധിക്കാരത്തിനു കൂട്ടുനില്‍ക്കുന്നവരില്‍ പലരും നിവൃത്തിയില്ലാത്തതുകൊണ്ട് നിസ്സഹായരായിട്ടാണ് അങ്ങനെ ചെയ്യുന്നത്.
ധിക്കാരത്തെ നേരിടാന്‍ ആളുണ്ടെന്ന് കാണുമ്പോള്‍ അവര്‍ തങ്ങള്‍ക്കുള്ളിലെ സഹജമായ നന്മ വെളിപ്പെടുത്തി ജീവിക്കുന്നു. പൊതു സൈ്വരജീവിതത്തിന് വഴിതെളിയിക്കുന്നു.ഇനി, മറ്റൊരുതരം ക്ലീബ വേദാന്തമുണ്ട്. രണ്ടായാലും നഷ്ടം ഒരു പക്ഷത്തിനു എന്നത് നാട്ടുംപുറത്ത് ഒരു പറച്ചിലുണ്ട്. ‘ചേട്ടന്‍ വേലി കെട്ടു. ഞാന്‍ ഉണ്ടേച്ചുവരട്ടെ. അല്ലെങ്കില്‍ ഞാന്‍ ഉണ്ടേച്ചുവരട്ടെ. ചേട്ടന്‍ വേലികെട്ടു’ രണ്ടായാലും വേലി കെട്ടേണ്ടത് പാവം ചേട്ടന്‍ തന്നെ. അവന്‍ കടിഞ്ഞൂല്‍ പൊട്ടനാണല്ലൊ. ഇതും ഉദാരതയുടെയോ സഹിഷ്ണുതയുടെയോ പേരില്‍ ചില സ്വപ്‌നാടകര്‍ മനസ്സിലാക്കുന്നില്ല.1952 ലെ ഗോഹത്യ നിരോധനപ്രസ്ഥാനം സംബന്ധിച്ച ഒരനുഭവം പറയട്ടെ. കേരളത്തിലും കശ്മീരിലും അതിനെ എതിര്‍ത്തവരുടെ തര്‍ക്കഗതി സൂക്ഷിച്ചു മനസ്സിലാക്കുക. കേരളത്തില്‍ കേട്ടത് ഇവിടെ ന്യൂനപക്ഷക്കാര്‍ക്ക് സാധാരണ ഭക്ഷണമാണ് ഗോമാംസം. ഭൂരിപക്ഷത്തിന്റെ അവകാശം ന്യൂനപക്ഷത്തിന്റെ അവകാശത്തിന്മേലുള്ള കുതിരകയറ്റമാകരുത് എന്നാണ്. കശ്മീരില്‍ കേട്ടത് ഇവിടെ ഭൂരിപക്ഷവും ഗോമാംസം കഴിക്കുന്നു-ചരിത്രസത്യം മനസ്സിലാക്കി ന്യൂനപക്ഷം വികാരാധീനമാവാതിരിക്കുകയാണുചിതം എന്നാണ്. ഒരിടത്ത് ഭൂരിപക്ഷം ന്യൂനപക്ഷശീലത്തെ മാനിക്കണമെന്നു പറയുന്നവര്‍ മറ്റിടത്തും അതേ യുക്തി ആവര്‍ത്തിക്കുന്നതിനു പകരം ന്യൂനപക്ഷം ഭൂരിപക്ഷശീലത്തെ മാനിച്ചുകൊണ്ട് ജീവിക്കണമെന്നുപദേശിക്കുന്നു. രണ്ടിടത്തും ഹിന്ദു കീഴ്‌വഴങ്ങിക്കൊടുക്കണമെന്നര്‍ത്ഥം.
ഒരിടത്തു ഭൂരിപക്ഷത്തിന്റെ പേരിലും മറ്റൊരിടത്തു ന്യൂനപക്ഷത്തിന്റെ പേരിലും. രണ്ടായാലും ഹിന്ദുവിന് നഷ്ടം തന്നെ. ഏതോ ഒരു കവി പണ്ട് പാടിയതുപോലെയാണ് കഥ. വധുവിന്റെ നെറ്റിയിലെ മംഗല്യക്കുറി വരനെ ആകര്‍ഷിക്കാനാണ് എന്നു സങ്കല്‍പ്പിച്ചു കവി വാദിക്കുകയാണ്: വരന്‍ വധുവില്‍ അനുരക്തനാണെങ്കില്‍ പിന്നെ കുറികൊണ്ടെന്താവശ്യം. കുറിവേണ്ട, അതല്ല, വിരക്തനാണ് എങ്കില്‍ കുറികൊണ്ടെന്തു പ്രയോജനം? അതുവേണ്ട. രണ്ടായാലും കുറി നിരര്‍ത്ഥകമാണെന്നു വാദിച്ച് അദ്ദേഹം പറയുകയാണ് ‘രക്തേ വിരക്തേ ച വരേ വധൂനാം നിരര്‍ത്ഥകഃ കുങ്കുമപത്രഭംഗഃ’ കവിയുടെ ഈ കല്‍പനാവൈഭവം പ്രായോഗികതലത്തില്‍ ഇറക്കിക്കൊണ്ടുവന്ന ക്രൈസ്തവ സുവിശേഷക്കാരില്‍ പ്രധാനിയും പ്രശസ്തനുമായ ലൂയീ വെനിലോട്ട് എന്ന പാത്രി പറയുന്ന വാചകം ശ്രദ്ധേയമാണ്.When you are in majority and we in a minority we demand freedom in the name of your principles; when we are in majority and you in a minority we deny freedom in the name of our principles.’ ഇതിനു തെളിവായി എത്രയെത്ര സംഭവങ്ങളുണ്ട്? കേരളത്തിലെ സ്‌കൂളുകളുടെ കാര്യമെടുക്കുക.
ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ അവര്‍ക്ക് ചിലതൊക്കെ ചെയ്യാം. എന്നാല്‍ ഭൂരിപക്ഷമായിപ്പോയതുകൊണ്ട് ഹിന്ദുക്കള്‍ക്കത് ചെയ്യാനനുവാദവുമില്ല. അതേപോലെ ക്ഷേത്രംവക വളപ്പില്‍ കുരിശോ കുരിശുപള്ളിയോ വെച്ചാല്‍ അത് മാറ്റണമെന്നു വാദിക്കുന്നത് ന്യൂനപക്ഷാവകാശധ്വംസനമാണ്. എന്നാല്‍ പള്ളി സമീപത്തു പുറംപോക്കിലായാലും കാണിക്കവഞ്ചിവെച്ചാല്‍ അത് ന്യൂനപക്ഷവികാരത്തെ വ്രണപ്പെടുത്തലാണ്. അത് സമാധാനപാലകന്മാരായ പോലീസുകാര്‍ പൊളിച്ചുമാറ്റും.ഇത്തരം പെരുമാറ്റത്തിന് ഉദാരതയുടെയും പരപക്ഷബഹുമാനത്തിന്റെയും ജനാധിപത്യ മര്യാദകളുടെയുമെല്ലാം പേരു പറഞ്ഞ് സ്വയം തൃപ്തിപ്പെടുകയും മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ ഇന്ന് നമുക്ക് ധാരാളം കാണാം. അവരില്‍ പലരും ഉറങ്ങാതെ ഉറക്കം നടിക്കുന്നവരാണ്. അവരെ വിളിച്ചുണര്‍ത്താന്‍, അതുകൊണ്ടുതന്നെ വിഷമവുമാണ്. എന്നാല്‍ അവരുടെ കപടനാടകത്തിനു ചില ശുദ്ധഗതിക്കാരും ഇരയാകുന്നുണ്ട്.
അടുത്തദിവസം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ ആത്മാര്‍ത്ഥമായി ചോദിക്കുകയുണ്ടായി. ‘ഹിന്ദുമുന്നണി സംഘടിപ്പിച്ചതുകൊണ്ടല്ലെ ക്രിസ്ത്യന്‍ വോട്ടുകളും മുസ്ലിംവോട്ടുകളും കൂടുതല്‍ സംഘടിതമായി അവര്‍ നിശ്ചയിച്ച പെട്ടിയില്‍ വീണത് എന്ന്. വാസ്തവത്തില്‍ ക്ലീബ വേദാന്തമാണ് ഇവിടെയും ശബ്ദിക്കുന്നത്. ഇവിടെ വാദി പ്രതിയാകുകയാണ് ചെയ്യുന്നത്. ഹിന്ദുതാല്‍പര്യങ്ങള്‍ ചവുട്ടിമെതിക്കപ്പെടുന്നു. സംഘടിത മതവര്‍ഗീയ ഗ്രൂപ്പുകള്‍ക്ക് യഥേഷ്ടം കുതിരകയറാന്‍ നിസ്സങ്കോചം കഴിയുന്നു എന്നുതുടങ്ങിയ അനീതികള്‍ക്ക് അറുതിവരുത്താന്‍വേണ്ടിയാണ് ഹിന്ദുവിന് ഒരു മുന്നണിയുണ്ടാക്കേണ്ടിവന്നത് എന്ന സത്യം ആ രാഷ്‌ട്രീയക്കാരന്‍ മറന്നുപോയി. സ്വന്തം സമാജത്തിന്റേതായ ആത്മവിശ്വാസം ഉള്ളില്‍ എള്ളോളമില്ലാത്ത അയാള്‍ മറ്റുള്ളവന്റെ പ്രതികരണത്തെക്കുറിച്ചാണ് കൂടുതല്‍ ചിന്തിക്കുന്നത്. സത്യം മറിച്ചാണ്. അവര്‍ ‘ആക്ട്’ ചെയ്യുന്നു. നാം ‘റിആക്ട്’ ചെയ്യുന്നു; അവര്‍ കൃത്യം ചെയ്യുന്നു നാം പ്രതികരിക്കുന്നു. അതാണ് നടക്കുന്നത്. എന്നാലും ക്ലീബവേദാന്തത്തിന്റെ സന്താനമായ നമ്മുടെ രാഷ്‌ട്രീയക്കാരന്‍ മറിച്ചു ചിന്തിക്കുകയാണ്. അയാള്‍ക്കതേ കഴിയൂ. നമ്മെ കൂട്ടാക്കാതെ തന്നെ അവര്‍ വളരെ മുമ്പുമുതല്‍ സംഘടിതരായിക്കഴിയുന്നുവെന്നതാണ് നഗ്നമായ പരമാര്‍ത്ഥം.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
















