കാലം നീങ്ങി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ വ്യാപകമായ ജനസമ്പര്‍ക്കത്തില്‍ക്കൂടി ധനം ശേഖരിച്ചു. ബംഗാളിലേയും കേരളത്തിലേയും കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ക്കുപോലും പിന്മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. ഭാരതത്തിലെ സര്‍വ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാറും സംഭാവന കൊടുത്തു.
ഭാരത രാഷ്‌ട്രപതിയായ വി.വി.ഗിരി സ്മാരകം ഉദ്ഘാടനം ചെയ്തു. വിജയാശംസകള്‍ സാഭിമാനമയച്ച പേരുകളില്‍ മേല്‍പ്പറഞ്ഞ ഹിന്ദുനേതാവിന്റേതുമുണ്ടായിരുന്നു! ആശംസ വായിച്ചാല്‍ തോന്നും വിവേകാനന്ദന്‍ ഉടലോടെ വന്നിറങ്ങിക്കഴിഞ്ഞിരുന്നുവെന്ന്!
രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ എല്ലായ്‌പ്പോഴും ‘അറുവര്‍ഗീയം’ എന്ന് അധിക്ഷേപിച്ച് ജവഹര്‍ലാലിനെ എന്നും കണ്ണടച്ചു പിന്താങ്ങുന്ന ഒരു യതിവര്യനുണ്ടായിരുന്നു.
അദ്ദേഹം ‘നിങ്ങളാണ് കുഴപ്പക്കാര്‍’ എന്നു പണപ്പിരിവു സമയത്തു തുറന്നടിച്ചു. കേട്ടാല്‍ തോന്നും കുരിശുകൊണ്ടുപോയി നാട്ടിയതും കുഴപ്പമുണ്ടാക്കിയും ആര്‍എസ്എസുകാരാണെന്ന്. ‘സ്മാരകം കെട്ടിയാല്‍ നിങ്ങളെക്കൊണ്ടു രക്ഷിക്കാനാവുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത യുക്തി. ഒടുവില്‍ അദ്ദേഹം കളിയാക്കി കുത്തിപ്പറഞ്ഞു ‘നിങ്ങള്‍ എനിക്കുവേണ്ടിയും ഒരു ധ്യാനമുറി അവിടെ പണിയണം.’ ഇതുവരെ മിണ്ടാതിരുന്ന യുവാവിന് അത്യന്തം വേദന തോന്നി. അയാള്‍ തിരിച്ചടിച്ചു. പണിയും.
തീര്‍ച്ചയായും പണിയും, അതില്‍ ‘വിവേകാനന്ദനെപ്പോലെ നീന്തിക്കടക്കുന്ന ഏതു സന്ന്യാസിക്കും ഏതു നിമിഷവും തുറന്നു കൊടുക്കുന്നതാണ് എന്നെഴുതിവെക്കുകയും ചെയ്യും.’ ഉദ്ഘാടനത്തിനുശേഷം ധ്യാനമുറികണ്ട് അന്തംവിട്ട യതി ”ഞാന്‍ വളരെ മുന്‍പേ അഭിപ്രായപ്പെട്ടതാണ് ഇമ്മാതിരി ധ്യാനമുറിയെക്കുറിച്ച്” എന്നാണ് തട്ടിവിട്ടത്.
ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ജോണ്‍സണില്‍ ലോഡ്‌ചെസ്റ്റര്‍ഭണിന് എഴുതിയ സുപ്രസിദ്ധ കത്തിലെ വരികള്‍ ഓര്‍ത്തുപോകുന്നു. ഒരാള്‍ നടുച്ചുഴിയില്‍ പെട്ടു പിടയുമ്പോള്‍ അകലെനിന്ന് മുണ്ടിട്ടുകൊടുക്കാന്‍പോലും ആളില്ല- അയാള്‍ രക്ഷപ്പെട്ടു കരയോടടുക്കുമ്പോള്‍ കൈകൊടുത്ത് കരകയറ്റാന്‍ എല്ലാവരുമുണ്ട്.
എങ്ങനെയാണ് പരാജിത മനസ്‌കര്‍ പ്രജ്ഞാവാദങ്ങള്‍ മുഴക്കിയതെന്നും വിജിഗീഷു മനസ്‌കര്‍ കര്‍മ്മം ചെയ്തു വിജയിച്ചതെന്നും അഹോരാത്രം ഉദ്‌ഘോഷിക്കുന്ന കഥയാണ് വിവേകാനന്ദ സ്മാരകത്തിന്റേത്. ദീര്‍ഘകാലം ഹിന്ദുവിനെ പാതാളത്തിലാഴ്‌ത്തിയിരുന്ന ഈ പരാജിത വേദാന്തമാണ് ഹിന്ദുവിന്റെ പിടലിക്ക് ഇന്നും ഭരണാധികാരികളും പോലീസുമെല്ലാം കയറ്റിവയ്‌ക്കുന്നത്. കണ്ണുതുറക്കുന്ന ഒന്നാംതരം ഉദാഹരണം പറയാം.
സ്ഥലം നമ്മുടെ കേരളം തന്നെ. ഒരു നിശ്ചിത ഗമനമാര്‍ഗ്ഗത്തില്‍ക്കൂടി സംഘത്തിന്റെ റൂട്ട്മാര്‍ച്ച് അഥവാ പഥസഞ്ചലനം നിശ്ചയിച്ചു കഴിഞ്ഞിരുന്നു. പരിപാടിക്കു തലേന്ന് മൂന്നാലു മുസ്ലിം സജ്ജനങ്ങള്‍ സംഘനേതാക്കളെ കണ്ട് ഇപ്രകാരം പറഞ്ഞു: ”നിങ്ങള്‍ അച്ചടക്കമുള്ളവരും കുഴപ്പക്കാരല്ലെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കാണെങ്കില്‍ നിങ്ങള്‍ പഥസഞ്ചലനം നടത്തുന്നതില്‍ ഒരെതിര്‍പ്പുമില്ല.
എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ചില താന്തോന്നികളുണ്ട്. അവര്‍ ചിലപ്പോള്‍ കുഴപ്പമുണ്ടാക്കിയെങ്കിലോ? നമ്മളെല്ലാം ഒരുപോലെ വിഷമത്തിലാവില്ലേ…” കാര്യവാഹ് പറഞ്ഞു: ”നിങ്ങളവിടെ അവരെ നേരാംവണ്ണം പറഞ്ഞു മനസ്സിലാക്കി ഞങ്ങള്‍ക്ക് സൗകര്യം ചെയ്തുതരിക. ഞങ്ങള്‍ പൊതുനിരത്തില്‍ക്കൂടി മാത്രമല്ലേ നടക്കുന്നുള്ളൂ…” കുറച്ചുകഴിഞ്ഞ് സ്ഥലത്തെ നിയമപാലകന്‍- എസ്‌ഐ- വന്നു. അദ്ദേഹവും ഇതേ പല്ലവിയില്‍ തന്നെ സംസാരിച്ചു.
കാര്യവാഹ് അദ്ദേഹത്തോട് കുറച്ചുംകൂടി സ്പഷ്ടമായി ചോദിച്ചു: ‘താങ്കള്‍ പറയുന്നത് ശറിയാണ്. ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ. താങ്കള്‍ നിയമാനുസൃതം പെരുമാറുന്നവരെ തടഞ്ഞിട്ടു നിയമം പാലിക്കുന്ന ഉദ്യോഗസ്ഥനാണോ, നിയമവിരുദ്ധരെ നിയന്ത്രിച്ചു നിയമവും നീതിയും നടപ്പാക്കേണ്ട ഉദ്യോഗസ്ഥനാണോ? താങ്കള്‍ പറയുന്നതില്‍ കുറച്ചെങ്കിലും സത്യമുണ്ടെങ്കില്‍ ആ സാമൂഹ്യവിരുദ്ധന്മാരെ നേരത്തെതന്നെ പിടിച്ചുവച്ചു നിയമാനുസൃതം പെരുമാറുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഞങ്ങളോടു സഹകരിക്കുക…’ പിന്നെയും എസ്‌ഐ പല്ലവി തുടര്‍ന്നു. ഒടുവില്‍ അന്യായത്തിന്റെ മുന്‍പില്‍ വഴങ്ങില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം പിന്‍വാങ്ങി.
പഥസഞ്ചലനം ഭംഗിയായി നടന്നു. സാമൂഹ്യവിരുദ്ധരുടെ പേരില്‍ തടസ്സവാദമുന്നയിച്ചവരുംസഹകരിക്കേണ്ടിവന്നു. എസ്‌ഐയുടെ അനുമോദനവും കിട്ടി.
ഇതു ഒറ്റ തിരിഞ്ഞ സംഭവമല്ല. കേരളത്തില്‍ മാത്രം കാണപ്പെടുന്ന ഒന്നുമല്ല. ലഡാക്കു മുതല്‍ കന്യാകുമാരി വരെ ഇതു തന്നെയാണനുഭവം. മഥുരയിലെ ജന്മാഷ്ടമി ശോഭായാത്രയുടെ നേര്‍ക്കു ആക്രമണമുണ്ടായേക്കാമെന്ന ശങ്കയുണ്ടെങ്കില്‍ ശോഭായാത്ര നിരോധിക്കുക.
മഹാരാഷ്‌ട്രയിലെ ശിവാജി ജയന്തി മഹോത്സവത്തില്‍ തെമ്മാടികള്‍ കുഴപ്പമുണ്ടാക്കുമെന്നു കണ്ടാല്‍ ജയന്തി മഹോത്സവം വേണ്ടെന്നുവക്കുക, ഹൈദരാബാദിലെ വിനായക ചതുര്‍ത്ഥി യാത്രയുടെ നേരെ ബോംബേറുണ്ടാകുമെന്നു ഭയാശങ്ക ഉണ്ടെങ്കില്‍ യാത്ര തന്നെ നിരോധിക്കുക-ഇങ്ങനെ പോകുന്നു സംഭവപരമ്പരകള്‍. കള്ളനാണയം നല്ല നാണയത്തെ തള്ളിയകറ്റുന്നു. എന്ന അര്‍ത്ഥശാസ്ത്ര നിയമമാണിവിടെ പ്രവര്‍ത്തിക്കുന്നത്.
കുഴപ്പക്കാരായ ധിക്കാരികളുട മുന്‍പില്‍ സമാധാനമാഗ്രഹിക്കുന്ന മര്യാദക്കാര്‍ മുട്ടുകുത്തി സമാധാനം വിലയ്‌ക്കു മേടിക്കുക. അതാണ് പ്രതീക്ഷ. അതിനുവേണ്ടിയാണ് ഗുണദോഷിക്കല്‍, അതിനുവേണ്ടിയാണ് ശുപാര്‍ശ, അതിനുവേണ്ടിയാണ് ഒത്തുതീര്‍പ്പു സംഭാഷണം. നല്ലവന്റെ സന്മനസ്സു ചൂഷണം ചെയ്തു കുഴപ്പക്കാരനു കൂട്ടുനില്‍ക്കുക. അതാണ് നടക്കുന്നത്.
ഇത്തരം ക്ലീബസമീപനത്തില്‍നിന് എങ്ങനെ വിമുക്തി നേടാന്‍ കഴിയും എന്നതാണ് ഭീമന്റേയും ബകന്റേയും കഥയുടെ സാരം. ബകന്റെ നിരങ്കുശമായ രക്തദാഹം ശമിപ്പിക്കുവാന്‍ ആ നാട്ടുകാര്‍ കണ്ടെത്തിയ ഉപായം അതിനുമുന്‍പില്‍ കീഴടങ്ങുക, കീഴടങ്ങി സമാധാനം വിലയ്‌ക്കുമേടിക്കുക എന്നതാണ്. അവര്‍ ഓരോ വീട്ടില്‍നിന്ന് ഓരോ ആളെ വീതം ബകനു തീറ്റക്കായി അയയ്‌ക്കാമെന്നു ഒത്തുതീര്‍പ്പുണ്ടാക്കി.
അതുപ്രകാരം ഊഴവും തയ്യാറാക്കി. ഒരു ദിവസം ഒരു വീട്ടില്‍ മാത്രമല്ലേ അസമാധാനവും ദുഃഖവുമുണ്ടാകൂ എന്നാശ്വസിച്ചു. അതേസമയം തനിക്കും തന്റെ കുടുംബത്തിനും നിശ്ചിത ദിവസം വരാന്‍ പോകുന്ന ദുരന്തം ഓര്‍ത്തു ഓരോ കുടുംബനാഥനും ഉറക്കമില്ലാത്ത രാവുകള്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.
പ്രശ്‌നം തീര്‍ത്തു എന്നു തുടക്കത്തില്‍ വിചാരിച്ചിരുന്നുവെങ്കിലും വാസ്തവത്തില്‍ പ്രശ്‌നം നീളുകയാണ് ചെയ്തിരിക്കുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. അവസാനം അകം കാര്‍ന്നുതിന്നുന്ന ആ കെടുതിയില്‍നിന്ന് മോചനം നേടിയെടുക്കാന്‍ ഒരു കുന്തിയും ഭീമനും വേണ്ടിവന്നു. ബകപ്രശ്‌നത്തിനു മുന്‍പില്‍ മുട്ടുമടക്കി വീണുകൊടുക്കുന്നതിനുപകരം നിവര്‍ന്നുനിന്നു നേരിടാന്‍ ഭീമന്‍ തയ്യാറായി. അതിന്റെ ഫലമായി പ്രശ്‌നം എന്നെന്നേക്കുമായി തീരുകയും ചെയ്തു.
















