കാഞ്ഞിരപ്പള്ളി: അത്യാഹിതങ്ങളില്‍നിന്നും നാട്ടുകാരെ രക്ഷിക്കുന്ന കാഞ്ഞിരപ്പള്ളി ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷന്‍ പ്രാരാബ്ധങ്ങളുടെ നടുവിലാണ്.
ഇടമുറിയാതെ വാഹനങ്ങള്‍ തിങ്ങി നിറയുന്ന ദേശീയപാതയോരത്ത് കഷ്ടിച്ച് രണ്ട് വണ്ടികള്‍ ഇടാവുന്ന ആസ്ബസ്‌റ്റോസ് ഷീറ്റിട്ട ഒരു ഷെഡ്ഡാണ് കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷന്‍. നിന്നുതിരിയാന്‍ ഇടമില്ലാതെ നാല്‍പ്പതോളം ജീവനക്കാര്‍.
വിശ്രമമുറിയില്ല, ഫയലുകള്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങളില്ല, ആവശ്യത്തിന് ഫര്‍ണിച്ചറില്ല, ടോയ്‌ലറ്റില്ല. 24 മണിക്കൂര്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഡ്രസ്സ്മാറുന്നതും, ആഹാരംകഴിക്കുന്നതും സ്റ്റേഷന്റെ ഇടനാഴിയില്‍. രണ്ട് വണ്ടികളും ഒരു ആംബുലന്‍സുമാണ് ഫയര്‍സ്റ്റേഷനിലുള്ളത്. ഒരു ജീപ്പുണ്ടായിരുന്നത് കേടായി കിടക്കുന്നു. ഓഫീസര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ ടാക്‌സി വിളിക്കണം.
1990ലാണ് കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍സ്‌റ്റേഷന്‍ തുടങ്ങിയത്. അന്ന് സൗകര്യപ്രദമായ സ്ഥലം ലഭിക്കാഞ്ഞതിനാല്‍ സ്ഥലവും കെട്ടിടവും ഉണ്ടാകുന്നതുവരെ എന്നു പറഞ്ഞ് താല്‍ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയതാണ്. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഫയര്‍സ്റ്റേഷന്റെ അവസ്ഥയ്‌ക്ക് മാറ്റമൊന്നുമില്ല. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സൗകര്യപ്രദമായ സ്ഥലം അനുവദിച്ച് നല്‍കുമെന്നായിരുന്നു ധാരണ.
എന്നാല്‍ പഞ്ചായത്തിന് സ്വന്തമായി സ്ഥലമില്ല. ഇരുപത്തഞ്ചുവര്‍ഷത്തിലേറെയായി അന്വേഷിച്ചിട്ടും കാഞ്ഞിരപ്പള്ളിയില്‍ ഫയര്‍സ്റ്റേഷന് ഭൂമി കിട്ടിയില്ല. പൊന്‍കുന്നത്തേക്കോ മുണ്ടക്കയത്തേക്കോ സ്‌റ്റേഷന്‍ മാറ്റുന്ന കാര്യം ഇടയ്‌ക്ക് ആലോചന വന്നതാണ്.ര ണ്ടിടത്തും ഭൂമി ലഭ്യമാണ്. എന്നാല്‍ സ്റ്റേഷന്‍ ഇവിടുന്നു മാറ്റാന്‍ നാട്ടുകാരും,രാഷ്‌ട്രീയക്കാരും സമ്മതിക്കില്ല.
ചിറക്കടവ് പഞ്ചായത്തിന് മണ്ണാറക്കയത്ത് 40 സെന്റ് ഭൂമിയുണ്ട്. പഞ്ചായത്ത് മാറിയാലും കാഞ്ഞിരപ്പള്ളിക്ക് സമീപമായതിനാല്‍ ഇവിടേക്ക് ഫയര്‍സ്റ്റേഷന്‍ മാറ്റുന്നതില്‍ കാര്യമായ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് വിശ്വസിച്ച് അതിനുള്ള ശ്രമം തുടങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള വസ്തു ഉടമ ഹൈക്കോടതിയില്‍നിന്നും സ്‌റ്റേ വാങ്ങി.
2017ല്‍ മെയ്‌മാസംവരെ 210 ഓളം വിളി വന്നെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ജോസഫ് തോമസ്സ്, അസി.ഓഫീസര്‍,കെ.എസ്.ഓമനക്കുട്ടന്‍ എന്നിവര്‍ പറഞ്ഞു. ഇവരെക്കൂടാതെ 38 ജീവനക്കാരുമുണ്ട് കാഞ്ഞിരപ്പള്ളി ഫയര്‍സ്റ്റേഷനില്‍.
















