തൃശൂര്‍: സംസ്ഥാനം പനിച്ചുവിറക്കുമ്പോള്‍ ആരോഗ്യവകുപ്പും സര്‍വകലാശാലയും ഇരുട്ടില്‍ തപ്പുന്നു. സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ നടത്തുന്നത് ചാകരക്കൊയ്ത്ത്.
ഇരുന്നൂറിലേറെപ്പേര്‍ പനിബാധിച്ച് മരിച്ചിട്ടും നിയന്ത്രിക്കാനോ ആവശ്യമായ ചികിത്സ ഏര്‍പ്പെടുത്താനോ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ആരോഗ്യസര്‍വകലാശാലയും മെഡിക്കല്‍ കോളേജുകളും.
പനിബാധിച്ച് എത്തുന്നവര്‍ക്ക് പാരസെറ്റമോള്‍ ഗുളിക നല്കി പറഞ്ഞയക്കുന്നതല്ലാതെ കൃത്യമായ ചികിത്സപോലും ലഭ്യമാക്കുന്നില്ല. മെഡിക്കല്‍ കോളേജുകളിലാണ് പനിബാധിച്ച് മരിച്ച സംഭവങ്ങള്‍ ഏറെയും. ആരോഗ്യസര്‍വകലാശാല ആസ്ഥാനത്ത് കഴിഞ്ഞദിവസം ചേര്‍ന്ന അവലോകനയോഗത്തിലും പടര്‍ന്നുപിടിക്കുന്ന പനിബാധയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും അധികൃതരുടെ കയ്യിലുണ്ടായിരുന്നില്ല.
ഏതെല്ലാം തരം പനിയാണ് പടരുന്നതെന്നോ ഇവക്ക് കാരണമാകുന്ന വൈറസ്സുകള്‍ ഏതെന്നോപോലും കൃത്യമായും നിര്‍ണയിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കോ ആരോഗ്യസര്വകലാശാലക്കോ ആയിട്ടില്ല.
പാരസെറ്റമോള്‍ കഴിച്ച് വിശ്രമിച്ചാല്‍ പനിമാറുമെന്നാണ് ഇവരുടെ നിര്‍ദ്ദേശം. ഈസാഹചര്യം മുതലെടുക്കുന്നത്സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിലോബിയാണ്.
പനിബാധയുമായെത്തുന്നവരെ പിഴിയുന്ന നിലപാടാണ് സ്വകാര്യ ആശുപത്രികളുടേത്. വിവിധ പരിശോധനകളുടെ പേരില്‍ വന്‍തുക ഈടാക്കുന്നു.
സ്വകാര്യ ലാബുകളിലും വന്‍തിരക്കാണ്. രക്തസാമ്പിള്‍ പരിശോധനക്ക് നല്കി ദിവസങ്ങള്‍ കഴിഞ്ഞാണ് റിസല്‍ട്ട് പോലും നല്‍കുന്നത്. പനിബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ പൊതു-സ്വകാര്യ മേഖലയിലെ ചികിത്സാസംവിധാനങ്ങളെല്ലാം താളംതെറ്റിയ അവസ്ഥയിലും.
വൈറസ്സിന് പ്രതിവിധിയായി മരുന്നില്ല എന്നാണ് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചപ്പനികള്‍ക്ക് വിവിധമരുന്നുകള്‍ കുറിച്ചുനല്കുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്നും ആരോഗ്യസര്‍വകലാശാല ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
ഫലത്തില്‍ പനിബാധിച്ചാല്‍ ഭാഗ്യമുണ്ടെങ്കില്‍ ജീവന്തിരിച്ചുകിട്ടും എന്ന അവസ്ഥയിലാണ് മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: