ന്യൂദല്‍ഹി: എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ബില്ലില്‍ ഭരണഘടനാവിരുദ്ധതയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷ എംപിമാരാണ്. ഒരു മതത്തെയും ലക്ഷ്യംവച്ചല്ല നിയമ ഭേദഗതി എന്ന് കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. വിദേശ ഫണ്ട് രാജ്യത്തേക്ക് കൊണ്ടുവരുന്നത് ക്രിസ്ത്യാനികള്‍ മാത്രമല്ലെന്നും ഭേദഗതി ബില്‍ അവതരണം സംബന്ധിച്ച് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന് ആവശ്യമായ നിയമങ്ങള്‍ നിര്‍മിക്കാനുള്ള ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തത്തെ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും മാത്യു കോയിക്കല്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതില്‍ ഒരിക്കലും പ്രതിഷേധിച്ചിട്ടില്ല. ബില്ലിലെ ചില കാര്യങ്ങളിലാണ് പ്രതിഷേധിച്ചിരിക്കുന്നത്. ആസ്തികള്‍ കണ്ടുകെട്ടാനുള്ളതുള്‍പ്പെടെ ഭേദഗതികളിലെ ബുദ്ധിമുട്ടുകളും ആശങ്കകളും ആഭ്യന്തര മന്ത്രി അമിത് ഷായെയും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിനെയും അറിയിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനങ്ങളിലും രാജ്യദ്രോഹപരമായ കുറ്റത്തിന് ഒരു എഫ്സിആര്‍എ ലൈസന്‍സും റദ്ദ് ചെയ്തിട്ടില്ല. വളരെ ചെറിയ ക്ലറിക്കല്‍ മിസ്റ്റേക്കിനോ അതുപോലുള്ള ചെറിയ കാര്യങ്ങള്‍ക്കുമൊക്കെയാണ് അംഗീകാരം നഷ്ടമായത്. ഇക്കാര്യവും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചിട്ടുണ്ട്. അതിന് പരിഹാരം കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്.
മറ്റ് രാജ്യങ്ങളിലെ ക്രൈസ്തവ സഹോദരങ്ങള്‍ ഇവിടുത്തെ സഹോദരങ്ങളെ സഹായിക്കാനായി തരുന്ന ഫണ്ട് ഉപയോഗിച്ചുണ്ടാക്കുന്ന സ്ഥാപനങ്ങളാണ്. അത് ഏറ്റെടുക്കുന്നെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ഭേദഗതിയെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. ബില്‍ രാജ്യനന്മയ്‌ക്കും ഭരണഘടനയ്‌ക്കും എതിരാണെങ്കില്‍ പ്രതിപക്ഷമാണ് പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടതെന്നും ബില്ല് വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോയിക്കല്‍ പറഞ്ഞു.
















