കൊച്ചി: മൂന്നുവര്‍ഷത്തിനിടെ കൊച്ചിയില്‍ എത്തിയത് 100 കോടി രൂപയുടെ ഇ വേസ്റ്റ് എന്ന് കസ്റ്റംസ്. കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വിദേശത്തു നിന്ന് ഫോട്ടോകോപ്പിയര്‍ മെഷീനുകള്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് കസ്റ്റംസ് കമ്മീഷണര്‍ കത്തയച്ചത്. 2014 മുതല്‍ 2016 വരെ കൊല്‍ക്കത്ത കമ്പനികള്‍ മാത്രം നൂറ് കോടി രൂപയുടെ ഇ വേസ്റ്റ് ഇറക്കുമതി നടത്തിയതായി പറയുന്നു.
വിദേശത്ത് ഉപയോഗിച്ച് തള്ളുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലുള്ള നിയമത്തിലെ പഴുതുകളാണ് വന്‍തോതില്‍ ഇറക്കുമതിക്ക് കാരണമെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവുകളുടെ പിന്‍ബലവും ഇവര്‍ക്ക് സഹായകമാകുന്നു. കസ്റ്റംസ് പിടികൂടുന്ന കേസുകളില്‍ പിഴ ചുമത്തി ഉപകരണങ്ങള്‍ വിട്ടുനല്‍കണമെന്നാണ് കോടതി ഉത്തരവുകള്‍.
അതുല്‍ ഓട്ടോമെഷീന്സ് ലിമിറ്റഡ്, പൈപൈ ടെക്സ് സെര്‍വര്‍, സുപ്രീം എന്റര്‍പ്രൈസസ്, യൂണീസ്റ്റാര്, മോര്ഷാ ബിസിനസ് മെഷീന്‍സ്, ബെസ്റ്റ് മെഗാ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളാണ് കൊച്ചി വഴി ഇറക്കുമതി നടത്തിയത് ഇപ്പോള്‍ കൊച്ചിയില്‍ ഇ വേസ്റ്റ് എന്ന പേരില്‍ കസ്റ്റംസ് പിടിച്ചിട്ടിരിക്കുന്ന ഉപകരണങ്ങള്‍ അതുല്‍ ഓട്ടോ മെഷീന്റേതാണ്.
ഇത് സമഗ്രപരിശോധനക്ക് വിധേയമാക്കിയശേഷം വിട്ടുകൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇ വേസ്റ്റ് ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന വ്യവസ്ഥകള്‍ നടപ്പിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: