തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മാനേജ്‌മെന്റിനു മുന്നില്‍ അടയറവ് പറഞ്ഞ എസ്എഫ്‌ഐ സ്വാശ്രയ വിഷയത്തിലെ രക്തസാക്ഷി രജനി എസ്. ആനന്ദിനെ വളരെ പെട്ടെന്ന് മറന്നുപോയി.
‘ഐ ആം ഗോയിങ് ഫ്രം ദി വേള്‍ഡ്, പാവമാണ് എന്റെ അച്ഛനും അമ്മയും സഹോദരിയും സഹോദരനും’ എന്ന് നോട്ട്ബുക്കില്‍ കുറിച്ചിട്ട ആത്മഹത്യാകുറിപ്പിന്റെ കോപ്പിയുമായി സംസ്ഥാന ഭരണകൂടത്തെ ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തി തെരുവോരങ്ങളില്‍ സമര പോരാട്ടങ്ങള്‍ നടത്തിയ അന്നത്തെ എസ്എഫ്‌ഐ നേതാക്കളില്‍ പലരും ഇന്ന് നിയമസഭാ സമാജികര്‍.
രജനിയുടെ മൃതദേഹത്തിനു മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞവര്‍ പിന്നീട് മന്ത്രിമാരുമായി. ഈ നാടകങ്ങളെല്ലാം ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐയും ഇവരുടെ കാരണവരായ സിപിഎമ്മും ഓര്‍മ്മിക്കുന്നുണ്ടോ എന്നറിയില്ല.
2004 ജൂലൈ 22നാണ് അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനി രജനി എസ്ആനന്ദ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. സ്വാശ്രയ എഞ്ചിനീയറിങ് പഠനം തുടരാന്‍ വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ. വെള്ളറട നെല്ലിശ്ശേരി പട്ടക്കുടിവിള വീട്ടില്‍ അലക്കുതൊഴിലാളികളായ ശിവാനന്ദന്റെയും ശാന്തയുടെയും മകളായിരുന്നു രജനി എസ്.ആനന്ദ്.
ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഒന്നാം വര്‍ഷം പഠനം മുടങ്ങി. രണ്ടം വര്‍ഷം പഠനം തുടരാനായി വിദ്യാഭ്യാസ വായ്‌പക്ക് അപേക്ഷിച്ചെങ്കിലും തിരിച്ചടയ്‌ക്കാന്‍ നിവൃത്തിയില്ലെന്ന് കാട്ടി ബാങ്ക് വായ്‌പ നിഷേധിച്ചു. ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുക കൂടി ചെയ്തു.
കോളേജില്‍ നിന്ന് ടിസി വാങ്ങി മറ്റെന്തെങ്കിലും പഠനത്തിന് ചേരാന്‍ ശ്രമിച്ചെങ്കിലും ഒന്നാം വര്‍ഷത്തെ ഫീസ് ഒടുക്കാത്തതിനാല്‍ ടിസി നല്‍കാന്‍ കോളേജ് അധികൃതരും തയ്യാറായില്ല.
അവസാനത്തെ ശ്രമമെന്ന നിലയില്‍ പരീക്ഷാ കമ്മീഷണറെ സമീപിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു രജനി. എ. കെ. ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. രാഷ്‌ട്രീയമായി മുതലാക്കാന്‍ പറ്റിയ അവസരം സിപിഎം ഒട്ടും പാഴാക്കിയില്ല. എസ്എഫ്‌ഐ ശക്തമായി തെരുവിലിറങ്ങി. പിന്നെ കേരളം കണ്ടത് സമരത്തിന്റെ തീച്ചൂളയും.
നിരവധി കെഎസ്ആര്‍ടിസി ബസ്സുകളും പോലീസ് വാഹനങ്ങളും നിരത്തില്‍ നിന്ന് കത്തി. സമരം നയിച്ചതിന്റെ പേരില്‍ പിണറായി വിജയന് നിരവധി കേസുകളും ഉണ്ടായി. ആത്മഹത്യാ സമരത്തിന്റെ നൂറ് മേനി അവര്‍ തെരഞ്ഞെടുപ്പുകളില്‍ കൊയ്‌തെടുത്തു. ആ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് സിപിഎം മാത്രം നേടി.
കോണ്‍ഗ്രസിന്റെ പരാജയം ഏറ്റെടുത്ത് മുഖ്യമന്ത്രിയായിരുന്നു എ.കെ. ആന്റണി രാജിവച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിക്ക് അടുത്ത മന്ത്രിസഭയില്‍ സ്ഥാനവും കിട്ടിയില്ല.
തൊട്ടടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും രജനിയുടെ പേരില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. സ്വാശ്രയത്തെ മൂക്ക് കയറിടുമെന്ന് പറഞ്ഞെങ്കിലും മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയാല്‍ അവര്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ നിയമം നിര്‍മ്മിച്ചു. പതിവ് പോലെ സുപ്രീം കോടതിയെ സമീപിച്ച് അവര്‍ രക്ഷപ്പെടുകയും ചെയ്തു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിലവിലെ ലോ അക്കാദമി വിഷയം. ഭരണത്തില്‍ സിപിഎം ആയതിനാല്‍ എസ്എഫ്‌ഐയുടെ സമരം പ്രതീകാത്മകമാക്കി. രജനിയുടെ വിഷയത്തില്‍ അന്ന് എ. കെ. ആന്റണി രാജിവയ്‌ക്കണം, രോഹിത് വെമുല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്‌ക്കണം, ജെഎന്‍യു വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജിവയ്‌ക്കണം എന്ന് പറഞ്ഞ് തെരുവിലിറങ്ങിയ സിപിഎമ്മിനും എസ്എഫ്‌ഐക്കും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്‌ക്കണ്ട.
അക്കാദമിയിലെ വിദ്യാര്‍ത്ഥികള ജാതിപ്പേരു പറഞ്ഞ് വിളിച്ചതിന് തെളിവുണ്ടായിരുന്നിട്ടും പ്രതിക്ക് സമ്പൂര്‍ണ്ണ സംരക്ഷണവും. ഇനി ഭരണത്തില്‍കയറാന്‍ രജനിമാരുടെ ചിത്രങ്ങളും രക്തസാക്ഷികളും വേണ്ട. അതിനാല്‍ എത്ര ദളിതരെ വേണമെങ്കിലും പ്രിന്‍സിപ്പാളിന്റെ സഹായത്തോടെ എസ്എഫ്‌ഐക്കും പാര്‍ട്ടിക്കും അധിക്ഷേപിക്കാം.
















