തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അക്കാദമി സമരം ഒറ്റുകൊടുത്ത എസ്എഫ്ഐയ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. എഡിറ്റോറിയല്‍ പേജിലെ വാതില്പഴുതിലൂടെ എന്ന പംക്തിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഏതോ ഒരു പിള്ളയല്ല, പി.എസ്. നടരാജപിള്ള എന്ന ലേഖനത്തിലൂടെ വി.പി. ഉണ്ണികൃഷ്ണനും പിണറായിയെ വിമര്‍ശിച്ചിട്ടുണ്ട്.
‘സര് സിപി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍….’ എന്ന തലക്കെട്ടിലുള്ള പംക്തിയില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ലോക്സഭയിലേക്ക് വിജയിച്ചയാളാണ് ഈ ‘ഏതോ ഒരു പിള്ള’, യെന്നോര്ക്കണമെന്ന് പറയുന്നു. നടരാജപിള്ളയുടെ ഭൂമിയും ബംഗ്ലാവും സി.പി. രാമസ്വാമി അയ്യര്‍ പിടിച്ചെടുത്തത് അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതിന്റെ പേരിലല്ല. ദിവാന് ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീര്‍ത്തതിന്റെ പേരില്‍ നടരാജപിള്ള സാറിന്റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നുവോ എന്നു ചോദിക്കുന്ന ജനയുഗം സിപിയുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ പുന്നപ്ര-വയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ എന്നും ചോദിക്കുന്നു.
സമരം തീര്‍ക്കാന്‍ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാടിനെയും വിമര്‍ശിക്കുന്നു. യോഗത്തില്‍ മന്ത്രി കൈക്കൊണ്ട നിലപാട് മാനേജ്മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്ഐയുടെയും മെഗാഫോണ്‍ പോലെയായത് നിര്‍ഭാഗ്യകരമെന്ന് പറയുന്നു. വിദ്യാഭ്യാസ മന്ത്രിയെ വിമര്‍ശിച്ച പന്ന്യന്‍ രവീന്ദ്രന് മറുപടി നല്‍കാതെ നിലപാടെടുക്കുന്നവര്‍ക്ക് വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും മാനനഷ്ടക്കേസ് കൊടുക്കുമെന്നും പരിഹസിക്കുന്നുണ്ട്.
‘ഞാനും ഞാനും എന്റെ നാല്‍പ്പതുപേരും’ എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര് കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്ക്കണം. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്ന് ആരും മറക്കരുതെന്നും ജനയുഗം ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: