കണ്ണൂര്‍: കാലവര്‍ഷത്തിന് ശക്തി കുറഞ്ഞതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമെന്ന് ആശങ്ക. മഴ ആരംഭിച്ചത് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയുള്‍പ്പെടെ പടര്‍ന്നു പിടിച്ചിട്ടും ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാവുമ്പോഴും പനിബാധിതരുടെ എണ്ണം ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. മഴയ്‌ക്ക് അല്‍പ്പം ശമനം വന്നതോടെ വെളളംക്കെട്ടികിടക്കുന്ന സ്ഥലങ്ങളിലെല്ലാം കൊതുകുകള്‍ പെരുകുകയും ഡങ്കിപനിയും മറ്റും വ്യാപകമാകുമന്നുമുളള ആശങ്ക ശക്തമായിരിക്കുകയാണ്.
ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ്.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം അതിരാവിലെ മുതല്‍ രാത്രി വൈകിയും ചികിത്സ തേടിയെത്തുന്നവരുടെ നീണ്ടനിരയാണ്. പല ആശുപത്രികളിലും 200ഉം 300ഉം രോഗികളേയാണ് ദിനംപ്രതി ഓരോ ഡോക്ടര്‍മാരും ചികിത്സിക്കുന്നത്. കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്ത ആശുപത്രികളില്‍ ഉച്ചവരെ മാത്രമേ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നുളളൂ. പരിശോധനയ്‌ക്ക് നിശ്ചയിച്ചിരിക്കുന്ന കൃത്യ സമയത്തുതന്നെ ഒപി പ്രവര്‍ത്തനം നിര്‍ത്തി ഡോക്ടര്‍മാര്‍ സ്ഥാലം വിടുകയാണ്. ആവശ്യത്തിന് നഴ്‌സുമാരടക്കമുളള ജീവനക്കാര്‍ ഇല്ലാത്തതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ ചിക്തിസാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണ-മലയോര മേഖലയിലാണ് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്. അതിയായ ക്ഷീണവും ശക്തമായ പനിയും മറ്റ് ബാധിച്ച് ആശുപത്രികളിലെത്തുന്നവര്‍ക്ക് ഒന്ന് ഇരിക്കാന്‍ പോലുമുളള സൗകര്യം ജില്ലയിലെ ഒട്ടുമിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമില്ല.
നഗര-ഗ്രാമ വിത്യാസമില്ലാതെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഒട്ടുമിക്ക സ്ഥലത്തും ദിവസങ്ങളോളം തടസ്സപ്പെടുകയാണ്. മാലിന്യ നീക്കത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പറയുമ്പോഴും നഗര-ഗ്രാമ പ്രദേശങ്ങളിലെ ഓടകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങളും മലിന ജലവുംകെട്ടികിടക്കുന്ന കാഴ്ചയാണ് എങ്ങും കാണാനുളളത്.
















