കൊളംബൊ: ഐസിസി വിമെന്‍സ് ലോകകപ്പ് യോഗ്യതാ റൗണ്ട് സൂപ്പര്‍ സിക്സിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കയെ 49 റണ്‍സിന് കീഴടക്കി. സ്കോര്‍: ഇന്ത്യന്‍ വനിതകള്‍ – 205/8 (50), ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ – 156 (46.4).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് നായിക മിതാലി രാജും (64), ഓപ്പണര്‍ മോന മേഷ്രമും (55) ചേര്‍ന്ന്. മിതാലി 85 പന്തില്‍ 10 ഫോറുകള്‍ നേടിയപ്പോള്‍ മോന 85 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്സറും കണ്ടെത്തി. ശിഖ പാണ്ഡെ (21), ദേവിക വൈദ്യ (19), വേദ കൃഷ്ണമൂര്‍ത്തി (18) എന്നിവരും സംഭാവന നല്കി.
ദക്ഷിണാഫ്രിക്കയ്ക്കായി മരിസാന്ന കാപ്പ, അയബോംഗ ഖയക എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു. ഷബ്നിം ഇസ്മയില്‍, ഡാന്‍ വാന്‍ നെയ്കിര്ക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നാലു വിക്കറ്റുമായി ശിഖ പാണ്ഡെയും മൂന്നെണ്ണം നേടി ഏകത ബിഷ്ടും കസറിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം ഏറെ ദൂരെ അവസാനിച്ചു. ശിഖ 9.4 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍, ഏകത പത്തോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. ദീപ്തി ശര്‍മ, പൂനം യാദവ്, രാജേശ്വരി ഗെയ്ക്ക്വാദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
52 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ത്രിഷ ചെട്ടി ദക്ഷിണാഫ്രിക്കന്‍ ടോപ് സ്കോറര്‍. മരിസന്നെ കാപ്പ് (29), നായിക ഡെയ്ന്‍ വാന്‍ നെയ്കെര്ക്ക് (20) എന്നിവരും പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 19ന് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: