തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ അപകടത്തിന് തൊട്ടുപിന്നാലെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി അഞ്ചാം സാക്ഷിയും പിഡബ്ല്യുഡി ഓഫീസ് വാച്ച്മാനുമായ മിഥുന്‍ തോമസ് .തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആണ് മൊഴി നല്‍കിയത്.
അപകടസമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു.സംഭവസമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോള്‍ കാര്‍ ബൈക്കിലിടിച്ച് കിടക്കുന്നത് കണ്ടു.വാഹനം ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് നാട്ടുകാരും പൊലീസും പറയുന്നത് കേട്ടതായി നാലാം സാക്ഷി അനില്‍കുമാറും നേരത്തെ മൊഴി നല്‍കിയിരുന്നു. സാക്ഷി പ്രതിയെ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.
നേരത്തേ നിര്‍ണായക ദൃക്സാക്ഷി ഓട്ടോ ഡ്രൈവര്‍ ഷഫീഖ് വിചാരണവേളയില്‍ കൂറുമാറി ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. അമിതവേഗതയില്‍ വന്ന കാര്‍ ബൈക്കിലിടിക്കുന്നത് കണ്ടെന്നും ശ്രീറാം വെങ്കിട്ടരാമനാണ് വാഹനമോടിച്ചതെന്നും പൊലീസിനും മജിസ്ട്രേറ്റിനും രഹസ്യമൊഴി നല്‍കിയിരുന്ന ഷഫീഖ് കോടതിയില്‍ നിലപാട് തിരുത്തുകയായിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് അര്‍ദ്ധരാത്രിയാണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെടുന്നത്.
















