കണ്ണൂര്‍: ബാര്‍ ഹോട്ടലുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് മയക്കുമരുന്ന്, കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍. 2015 ജനുവരി 1 മുതല്‍ മെയ് വരെ 457 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2016 ജൂണ്‍ 1 മുതല്‍ മെയ് 31 വരെ 952 കേസുകളും 2017 ജനുവരി മുതല്‍ മെയ് വരെ 2179 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുകയില ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുന്ന കേസിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015ല്‍ 888 കേസാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2017 ജനുവരി 1 മുതല്‍ മെയ് 31 വരെ 28996 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 13 വയസ്സ് മുതലുള്ള കുട്ടികള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതും സര്‍ക്കാര്‍ ഗൗരവമായി കാണുന്നതു കൊണ്ടാണ് കേസിന്റെ എണ്ണം വര്‍ധിക്കുന്നത്. ലഹരിമുക്ത ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയില്‍ എക്‌സൈസ് വകുപ്പ് അധികൃതര്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍.
മദ്യം ലഭിക്കാത്തപ്പോള്‍ പുതിയതരം ലഹരിപദാര്‍ത്ഥങ്ങളാണ് കേരളത്തില്‍ സുലഭമായി എത്തുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നാണ് കഞ്ചാവ് കൂടുതല്‍ കേരളത്തിലേക്ക് ഒഴുകുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് യഥാര്‍ത്ഥ റോഡിലെ ചെക്ക് പോസ്റ്റിനെ മറികടക്കാന്‍ ഇടുക്കി വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇടുക്കി വഴി വരുന്ന കഞ്ചാവ് ഗോള്‍ഡ് കഞ്ചാവ് എന്നാണറിയപ്പെടുന്നത്. ഇതിന് ആവശ്യക്കാരെറെയാണ്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍ വീടുകളില്‍പ്പോലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമത്തിന്റെ പഴുതുകളുപയോഗിച്ചാണ് പലപ്പോഴും കുറ്റക്കാര്‍ രക്ഷപ്പെടുന്നത്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. 900 ഗ്രാം കഞ്ചാവ് പിടിച്ചാല്‍ വരെ പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുണ്ട്. മാത്രമല്ല കഞ്ചാവ് പിടിച്ചാല്‍ നേരത്തെ ഗസ്റ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമായിരുന്നു. ഇപ്പോഴത് മാറ്റി മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തണമെന്ന നിയമം കഞ്ചാവ് പ്രതികളെ പിടിക്കുന്നതിലും അലംഭാവം സൃഷ്ടിക്കുന്നു.
സ്‌കൂള്‍ കുട്ടികള്‍ കാലിനടിയില്‍ കൂടി ഹാന്‍സ് ഉപയോഗിക്കുന്നുണ്ട്. നാവിനടിയിലെ സ്റ്റാമ്പ് പോലുള്ള പുതിയ ലഹരി പദാര്‍ത്ഥങ്ങളും സുലഭമാണ്. പാന്‍ പരാഗ് പോലുള്ള ലഹരി ലഭിക്കുന്ന പച്ച മിഠായികളും സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പ്പന നടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെല്ലാമെതിരെ കര്‍ശന പരിശോധനയും നടപടി ക്രമങ്ങളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
















