ബാഴ്സലോണ:കളം നിറഞ്ഞാടിയ ലയണല്‍ മെസിയുടെ കരുത്തില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ വിജയം.ലാ ലീഗില്‍ അവര്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ തകര്‍ത്തു.കോച്ച് ലുയിസ് എന്റിക്വ വിടവാങ്ങല്‍ പ്രഖ്യാപിച്ച ശേഷം ബാഴ്സലോണയുടെ ആദ്യ വിജയമാണിത്.
ഈ വിജയത്തോടെ ബാഴ്സലോണ ലീഗില്‍ മുന്നില്‍ കയറി.റയല്‍ മാഡ്രിഡിനേക്കാള്‍ ഒരുപോയിന്റുമുന്നിലാണ് ബാഴ്സ. മത്സരത്തിലുടെ നീളം മിന്നുന്ന പ്രകടനം കാഴ്ചവച്ച മെസി രണ്ട് തവണ പന്ത് സെല്‍റ്റ വിഗോയുടെ ഗോള്‍ വര കടത്തിവിട്ടു. ഗോളടിക്കാന്‍ സഹകളിക്കാര്‍ക്ക് രണ്ട് അവസരവും ഒരുക്കി.മെസിയിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്.അവസാന ഗോളും മെസിയുടെ ബൂട്ടില്‍ നിന്നാണ് പിറവിയെടുത്തത്.
ആദ്യപകുതി ബാഴ്സയുടെതായിരുന്നു. നിരന്തരം അവര്‍ സെല്‍റ്റ വിഗോയുടെ ഗോള്‍ മുഖത്ത് റെയ്ഡ് നടത്തി. പല തവണ ഗോളിന് അടുത്തുവരെയെത്തി .എന്നാല്‍ സെല്‍റ്റയുടെ ഗോളി പ്രതിരോധം തീര്‍ത്തു. 24-ാം മിനിറ്റല്‍ മെസി സെല്‍റ്റ ഗോളിയുടെ പ്രതിരോധം തകര്‍ത്ത് ബാഴസലോണയെ മുന്നിലെത്തിച്ചു.പന്തുമായി കുതിച്ചു പാഞ്ഞ മെസി അനായാസം ഗോള്‍ നേടുകയായിരുന്നു.
ഇടവേളയ്ക്ക് അഞ്ചുമിനിറ്റുളളപ്പോള്‍ ബാഴ്സലോണ ലീഡ് ഉയര്‍ത്തി. മെസിയുടെ പാസാണ് ഗോളിന് വഴിമരുന്നിട്ടത്.പ്രതിരോധം തകര്‍ത്തു മുന്നേറിയ മെസി നെയ്മര്‍ക്ക് പാസ് നല്കി.മികച്ചൊരു ഷോട്ടിലൂടെ നെയ്മര്‍ ലക്ഷ്യം കണ്ടു. ഒന്നാം പകുതിയില്‍ ബാഴ്സ 2-0 ന് മുന്നില്‍ നിന്നു. ഇടവേളയ്ക്ക് ശേഷവും മെസി തകര്‍ത്തുകളിച്ചു.പന്ത്രണ്ടാം മിനിറ്റല്‍ മെസിയുടെ നീക്കം ഗോളില്‍ കലാശിച്ചു. മെസി നല്കിയ പാസ് ഇവാന് രാകിട്ടിക് ഗോളാക്കി.
ഏറെതാമസിയാതെ സാമുവല്‍ ബാഴ്സയുടെ ലീഡ് 4-0 ആക്കി.മുന്ന് മിനിറ്റുകള്‍ക്കുശേഷം മെസി തന്റെ രണ്ടാം ഗോളിലൂടെ ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ ഡിപോര്‍ട്ടിവോ ഏകപക്ഷീയമായ ഒരുഗോളിന് സ്പോര്‍ട്ടിംഗ് ജിയോണിനെ തോല്‍പ്പിച്ചു.ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ പെഡ്രോയാണ് ഡിപോര്‍ട്ടിവോയുടെ നിര്‍ണായക ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: