കോഴിക്കോട്: ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവിലാണ് അക്രമം. കല്ലായ് റോഡിലെ കുരുക്ഷേത്ര പ്രകാശന് ബുക്ക് സ്റ്റാള്‍, ബിഎംഎസ് പ്രസിദ്ധീകരണമായ മസ്ദൂര്‍ഭാരതി ഓഫീസ്, എബിവിപി ജില്ലാ കമ്മിറ്റി ഓഫീസ്, സമീപത്തെ ഹോട്ടല്‍ എന്നിവയ്ക്കുനേരെയും അക്രമമുണ്ടായി.
സിപിഎം ഓഫീസിനുനേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരാണ് നഗരത്തില്‍ അഴിഞ്ഞാടിയത്.
റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡില്‍ അപ്സര തിയേറ്ററിന് പിന്‍വശത്തുള്ള ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസാണ് സിപിഎം അക്രമികള്‍ തകര്‍ത്തത്. ഓഫീസിന്റെ മതില് തകര്‍ക്കുകയും ബോര്‍ഡുകളും കൊടികളും നശിപ്പിക്കുകയും ചെയ്തു. ഓഫീസിനകത്ത് കയറി കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. കസേരകളും ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഫയലുകള്‍ വാരിവലിച്ചിട്ടു. ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തകര്‍ത്ത ഫര്‍ണ്ണിച്ചറുകളില്‍ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞു. അരമണിക്കൂര്‍ നേരം ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമികള്‍. കഴിഞ്ഞ ആഴ്ചയാണ് ബിഎംഎസ് ഓഫീസ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മസ്ദൂര്‍ ഭാരതി ഓഫീസിന്റെയും കുരുക്ഷേത്ര പ്രകാശന് ബുക്ക് സ്റ്റാളിന്റെയും ചില്ലുകള്‍ തകര്‍ത്തു. സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ മസ്ദൂര്‍ഭാരതി ഓഫീസ് സ്റ്റാഫ് കെ.പി. അഖിലേഷിന് പരിക്കേറ്റു. അഖിലേഷിനെ കോഴിക്കോട് ബീച്ച് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം ഉണ്ടായി. ഇന്ത്യന്‍ എക്സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ സനേഷ്, കേരള ഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷ് എന്നിവരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: