കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് കുടുംബം.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നീക്കങ്ങളൊന്നും ഇനിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെയും പുതിയ ഡിജിപി ടി.പി സെന്‍കുമാറിനെയും നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു.
പ്രതിസ്ഥാനത്തുള്ള പാമ്പാടി കോളജ് അധികൃതരെ സഹായിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ജിഷ്ണുവിന്റെ കുടുംബം പരസ്യ നിലപാട് എടുത്തിരിക്കുന്നത്.
അടുത്ത മാസം 3 ന് ജിഷ്ണു കേസ് സുപ്രീംകോടതി പരഗിണിക്കുന്നുണ്ട്. അതിന് ശേഷമാകും നടപടികള്‍. കേന്ദ്രത്തെ സമീപിക്കുന്നതിന് മുന്‍പ് ഒരു വട്ടം കൂടി മുഖ്യമന്ത്രിയെ കാണാനും കുടുംബം ആലോചിക്കുന്നുണ്ട്.
കേസ് അട്ടിമറിച്ചതിന് പിന്നില്‍ പോലീസ് തന്നെ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്നതിനാല്‍ സംസ്ഥാന പോലീസില്‍ നിന്ന് നീതി കിട്ടില്ലെന്നാണ് കുടുംബം കരുതുന്നത്.ഡിഎന്‍എ പരിശോധന സാധ്യമാകില്ലെന്ന റിപ്പോര്‍ട്ടും പ്രതീക്ഷ കെടുത്തി. നീതി തേടി ജിഷ്ണുവിന്റെ അച്ഛന് മനുഷ്യാവകാശ കമ്മീഷന് മുന്നിലും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: