കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണൂര്‍ സിറ്റിയില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ മൗനം ചര്‍ച്ചയാവുന്നു. നിസ്സാര വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയും സംശയത്തിന്റെ നിഴലിലാണ്.
കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നടപടിക്കെതിരെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യംവെച്ച് നാടുനീളെ ബീഫ്‌ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുന്ന സിപിഎം നേതാക്കളോ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുളള ഇടത് സംഘടനകളുടെ നേതാക്കളും സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരക്ഷരം പ്രതികരിച്ചിട്ടില്ല. പശുക്കളെ ഗോമാതാവായി കാണുന്ന ഹൈന്ദവ സമൂഹത്തെയാകെ അപമാനിക്കുന്ന രീതിയില്‍ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന സംഭവത്തെ സാമൂഹ്യ-സാംസ്‌ക്കാരിക നായകരും കോണ്‍ഗ്രസ് നേതൃത്വം തന്നെ തള്ളിപ്പറയുകയും സംഭവത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക പോലും ചെയ്തിട്ടും നിസ്സാര പ്രശ്‌നങ്ങളില്‍ പോലും അഭിപ്രായം പറയുന്ന സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കള്‍ തികഞ്ഞ മൗനത്തിലാണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാവട്ടെ പരസ്യമായി പശുവിനെ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് നടപടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും പ്രസിദ്ധീകരിക്കാത്തതും പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
എതിരായ പ്രതികരണം നടത്തിയാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുമോയെന്ന ആശങ്കയാണ് സംഭവത്തില്‍ പ്രതികാരത്തിന് പിന്നിലെന്നതാണ് യാഥാര്‍ത്ഥ്യം. മൃഗങ്ങളെ ഇറച്ചിക്കായി കൊലപ്പെടുത്തുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും ഉണ്ടെന്നിരിക്കെ ഇവയുടെ നഗ്നമായ ലംഘനമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയത്. സംഭവത്തില്‍ നിസ്സാര വകുപ്പ് ചേര്‍ത്ത പോലീസ് നടപടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശത്തോടെയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഇക്കാര്യത്തില്‍ തുടരുന്ന മൗനവും പോലീസ് നടപടിയും ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. കശാപ്പ് ശാലക്കാവശ്യമായ ലൈസന്‍സും മൃഗങ്ങളെ കൊല്ലുന്നതിനു മുന്നേ വെറ്റിനറി ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണമെന്നും നിയമമുണ്ട്. കൂടാതെ പരസ്യമായി അറവ് നടത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാകൃതരീതിയിലുള്ള സമരമാര്‍ഗ്ഗം സ്വീകരിച്ചതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസിനുളളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സുധാകരന്‍ ഗ്രൂപ്പുകാരനായ റിജില്‍ മാക്കുറ്റിയുടെ നടപടി ജില്ലയിലെ സുധാകരന്‍ വിഭാഗത്തിനെ അടിക്കാനുളള വടിയായി ഇതര ഗ്രൂപ്പുകാര്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. സംഭവത്തില്‍ കെ.സുധാകരന്‍ പ്രതികരിക്കാത്തത് സുധാകരന്റെ മൗനാനുവാദത്തോടെയാണ് സംഭവം നടന്നതെന്നതിനാലാണെന്ന ആരോപണവും എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. ലോറിയില്‍ പശുവിനെ കൊണ്ടുവന്ന് പരസ്യമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാഴ്ചക്കാരുടെ മുന്നില്‍വെച്ച് പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചിയാക്കി വിതരണം ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ മുസ്ലീം സമൂഹത്തിനിടയിലും ഹൈന്ദവ സമൂഹത്തിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
















