Categories: Vicharam

സ്ത്രീസുരക്ഷ ഇനിയുമകലെ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കേരളം പീഡനങ്ങളുടെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. കൊല്ലത്ത് പത്ത് വയസ്സുകാരി പെണ്‍കുട്ടി മുത്തച്ഛന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളിലും അമ്മമാരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചിരുന്നു. പാലക്കാട്ട് പതിനൊന്നും ഒന്‍പതും വയസ്സായ സഹോദരിമാര്‍ പീഡനത്തിനിരയായി അടുത്തടുത്ത മാസങ്ങളില്‍ ആത്മഹത്യ ചെയ്തു. പീഡനത്തിനിരയാവുന്നുവെന്ന് മക്കള്‍ അറിയിച്ചിട്ടും അമ്മ പ്രതിക്കൊപ്പമായിരുന്നുവത്രെ. അമ്മ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഈ രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു. അതെന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യത്തന് മറുപടി പറയേണ്ടത് കേരളത്തിന്റെ മനഃസാക്ഷിയാണ്. പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ട അമ്മമാര്‍ അവര്‍ ഇരകളാകാന്‍ നിന്നുകൊടുക്കുന്നത് അത്യന്തം അപലപനീയമാണ്. ഈ അമ്മമാര്‍ക്ക് എന്തുപറ്റിയെന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

1996 ലെ സൂര്യനെല്ലി കേസോടെയാണ് ലൈംഗികപീഡനം കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമായതും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പരക്കെ ആശങ്ക ഉയര്‍ന്നതും. 16 വയസ്സുള്ള സൂര്യനെല്ലി പെണ്‍കുട്ടിയെ 77 പേര്‍ ചേര്‍ന്ന് 67 തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം വിതുര, കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളും വിവാദമായി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് കനത്ത രാഷ്‌ട്രീയസമ്മര്‍ദ്ദത്താല്‍ തേഞ്ഞുമാഞ്ഞുപോയി. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി പീഡനശ്രമത്തിനിടെ അതിക്രൂരമായി കൊലചെയ്യപ്പെട്ടത് കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമാണ്. മലയാളത്തിലെ ഒരു പ്രമുഖ നടിതന്നെ ആക്രമിക്കപ്പെട്ടിട്ട് അധികനാളായില്ല. സൂര്യനെല്ലി മുതല്‍ ഇത്തരം കേസുകളുടെ കണക്കെടുത്താല്‍ പട്ടിക വളരെ നീണ്ടതായിരിക്കും. പീഡനസംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചതോടെ ഇപ്പോള്‍ പലര്‍ക്കും അതൊരു വാര്‍ത്തപോലും അല്ലതായിട്ടുണ്ട്. ചിലര്‍ക്ക് ചിരിച്ച് ആസ്വദിക്കാനുള്ള വകയും. പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തിന്‍കീഴില്‍ പീഡനങ്ങള്‍ക്ക് കുറവില്ലെന്ന് മാത്രമല്ല കുറ്റവാളികള്‍ യാതൊരു കൂസലുമില്ലാതെ വിഹരിക്കുകയുമാണ്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം അനുദിനം വര്‍ധിച്ചുവരുന്ന സംസ്ഥാനമാണ് കേരളം. ഒരു സ്ത്രീക്ക് രാത്രി ഒറ്റയ്‌ക്ക് റെയില്‍വേസ്‌റ്റേഷനിലോ ബസ്‌സ്റ്റാന്റിലോ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നു. വല്ലപ്പോഴും ഇവിടങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകമായ വിശ്രമകേന്ദ്രങ്ങളില്ല. സ്ത്രീകള്‍ക്ക് തങ്ങേണ്ടിവരുന്ന പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെ മാന്യവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കേരളത്തില്‍ സ്ത്രീകളുടെ അനുപാതം വര്‍ഷങ്ങളായി പുരുഷന്മാരെക്കാള്‍ കൂടുതലാണ്. ഇതാവാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീപീഡനങ്ങളുടെ എണ്ണം പെരുകാന്‍ ഒരു കാരണം. ദേശീയതലത്തില്‍ സ്ത്രീപീഡനം 53.5 ശതമാനമാണെങ്കില്‍ കേരളത്തില്‍ 63 ശതമാനമാണ്. ലഹരി ഉപയോഗത്തിനു പുറമെ ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ വന്‍തോതിലുളള ലഭ്യതയും അതിന്റെ ദുരുപയോഗവും പീഡനങ്ങള്‍ പെരുകാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

2005 മുതല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ്‌സ്‌റ്റേഷനുകളിലും സ്ത്രീസുരക്ഷയ്‌ക്കായി വനിതാ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എപ്പോള്‍വേണമെങ്കിലും പരാതി നല്‍കുകയും സഹായം തേടുകയും ചെയ്യാം. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിയമസഹായവും കൗണ്‍സലിംഗും ഇവിടെനിന്ന് ലഭ്യമാണ്. നഗരത്തില്‍ ഒറ്റപ്പെടുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പിങ്ക് പോലീസിന്റെ സഹായവും ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ പട്രോൡഗ് നടത്തി ആവശ്യമുള്ള വനിതകള്‍ക്ക് സേവനം നല്‍കുന്നു. ഇതൊക്കെയുണ്ടായാലും ഒന്നിനൊന്ന് ക്രൂരമായിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് യാതൊരു കുറവുമില്ല എന്നതാണ് ആശ്ചര്യകരം. എന്താണിതിന് കാരണം? എവിടെയാണ് അപര്യാപ്തതയെന്ന് അന്വേഷിച്ച് വേണ്ട തിരുത്തലുകളും മുന്‍കരുതലുകളും എടുക്കേണ്ടിയിരിക്കുന്നു.

സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്ന മലയാളികള്‍ ഇക്കാര്യങ്ങള്‍കേള്‍ക്കുമ്പോള്‍ നെറ്റിചുളിച്ച് പ്രതികരിക്കുമെങ്കിലും പ്രവൃത്തിയില്‍ വലിയ മാറ്റമൊന്നും കാണാറില്ല. ഭൂരിഭാഗവും ഇത്തരം വികാരങ്ങള്‍ക്കും ലൈംഗികാസക്തികള്‍ക്കുമുള്ള ഉപകരണം മാത്രമായാണ് സ്ത്രീകളെ കാണുന്നത്. സ്ത്രീകളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പീഡനങ്ങളുടെ ഇരകളാകാതെ സുരക്ഷിതമായ ഒരു ജീവിതം കേരളത്തിലും സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളൂ. ദല്‍ഹിയില്‍ മൃഗീയമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ‘നിര്‍ഭയ’ ഉത്തര്‍പ്രദേശുകാരിയായിരുന്നു. പീഡനങ്ങളുടെ പറുദീസയായിരുന്നു ഈ നാടും.

ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന നേതാക്കളായിരുന്നു അവിടെ. എന്നാല്‍ ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പീഡനക്കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. മുഖംനോക്കാതെ നടപടിയെടുക്കുന്നതാണ് ഇതിന്റെ കാരണം. നിയമത്തെ അതിന്റെ വഴിക്ക് വിട്ടാല്‍ തന്നെ പീഡനങ്ങള്‍ പലതും ആവര്‍ത്തിക്കപ്പെടാതിരിക്കും.