കളമശേരി: ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട, വന്‍കിട വ്യവസായ ശാലകളില്‍ പരിശോധന നടത്തി. 11 ഓളം സ്ഥാപനങ്ങളിലെ പരിശോധനയില്‍ പ്രാഥമിക മലിനീകരണ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാല്‍ 3 കമ്പനികള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്കി.
വ്യവസായശാലകളില്‍ പ്രാഥമിക മലിനീകരണ നിയന്ത്രണ സംവിധാനം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന. 2012 പര്യാവരണ്‍ സംരക്ഷണ സമിതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22ന് നല്കിയ വിധിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ആഴ്ച ഈ മേഖലയിലെ വ്യവസായശാലകള്‍ക്ക് മലിനീകരണ ബോര്‍ഡ് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു. അതിനു ശേഷമാണ് പരിശോധന ആരംഭിച്ചത്.
ഇന്ന് പൊതുമേഖല സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും പരിശോധന നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ തൃദീപ് കുമാര്‍, എബി വര്‍ഗീസ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും.
ഫാക്ട് ഏലൂര്‍ ഉേദ്യാഗമണ്ഡല് ഡിവിഷന്, ഫാക്ട് പെട്രോ കെമിക്കല്‍ ഡിവിഷന്, എച്ച്ഐഎല്‍, ടിസിസി, ഐആര്‍ഇ, സിഎംആര്‍എല്‍, അര്‍ജുന അരോമ എക്ട്രാക്റ്റ്സ്, ടിസിഎം ലെതര്‍ കമ്പനി, എസ്സാര്‍ റബര്‍ എന്റര്‍െ്രെപസസ്, രാമാനന്ദ് ഇലക്ട്രോ കോട്സ്, റ്റിഎംവി നാച്ചുറല്‍ ഓയില്‍സ് ആന്‍ഡ് എക്ട്രാക്റ്റ്സ് എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന നടന്നത്. എടയാറുളള എസ്സാര്‍ റബര്‍ എന്റര്‍പ്രൈസസ്, രാമാനന്ദ് ഇലക്ട്രോ കോട്സ്, റ്റിഎംവി നാച്ചുറല്‍ ഓയില്‍സ് ആന്‍ഡ് എക്ട്രാക്റ്റ്സ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
ഈ കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ മാനദണ്ഡപ്രകാരമുള്ള പ്രാഥമിക മലിനീകരണ സംവിധാനം ഇല്ലെന്നും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കിയിരിക്കുകയാണെന്നന്നും പെരുമ്പാവൂര്‍, ആലുവ, മുപ്പത്തടം കെഎസ്ഇബി ഓഫീസുകളെയും കടുങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയേയും ഏലൂര്‍ പിസിബി ഓഫീസ് അറിയിച്ചു. പറവൂര്‍ താലൂക്കിനു കീഴിലുള്ള സ്ഥാപനങ്ങളെയാണ് ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഏലൂര്‍ വിഭാഗം പരിശോധിച്ചത്. ആകെ 155 സ്ഥാപനങ്ങളെയാണ് പട്ടികയിലുള്ളത്. ആശുപത്രികളും ഹോട്ടലുകളും ഇതില്‍ പെടും. കളമശേരിയില്‍ 2 സ്ഥാപനങ്ങളെയാണ് പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: