തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കരുത്തുറ്റതും സുരക്ഷിതവും കേടുവരുത്താന്‍ കഴിയാത്തതുമാണെന്ന് പലതവണ കമ്മിഷന് വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇവയുടെ സുരക്ഷയെക്കുറിച്ച് സമീപകാലത്തായി സാധാരണക്കാരുടെ മനസില്‍ പലതരം സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അവര്‍ നിരന്തരം ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് കമ്മീഷന് നല്കുന്ന മറുപടികള്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ കേടാക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
യന്ത്രത്തിന്റെ നിയന്ത്രണസംവിധാനത്തിലെ (കണ്ട്രോള് യൂണിറ്റ്) മൈക്രോചിപ്സില് രേഖപ്പെടുത്തിയിട്ടുള്ള പ്രോഗ്രാമുകളില്‍ മാറ്റം വരുത്തുകയോ ഇതേ നിയന്ത്രണസംവിധാനങ്ങളില്‍ കേടുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള സോഫ്റ്റ്വെയര് പരിപാടികള്‍ ചെയ്ത് ചിപ്പുകള്‍ പിടിപ്പിക്കുകയോ ചെയ്ത് യന്ത്രങ്ങള്‍ കേടുവരുത്താം. അതോടൊപ്പം ബാലറ്റ് യൂണിറ്റുകളിലെ(ബി-യു) ബട്ടണുകള്‍ സത്യസന്ധമായി നിയന്ത്രണസംവിധാനത്തില്‍ (സി-യു) രേഖപ്പെടുത്താതാക്കുന്നതിലൂടെയും യന്ത്രത്തില്‍ കേടുവരുത്താം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നതാണോ?
അല്ല, 2006 വരെ നിര്‍മ്മിച്ചിരുന്ന എം-1(മാതൃക ഒന്ന്) വോട്ടിംഗ് യന്ത്രങ്ങള്‍ ഇപ്പോള്‍ ചിലര്‍ പരാതിയുന്നയിക്കുന്നതുപോലെ ഒരു വിധത്തിലും ഹാക്ക് ചെയ്യാന്‍ കഴിയാത്ത എല്ലാ സാങ്കേതിക സ്വഭാവങ്ങളും ഉള്‍പ്പെടുത്തിയുള്ളതായിരുന്നു.
2006ലെ സാങ്കേതിക വിലയിരുത്തല്‍ സമിതിയുടെ ശിപാര്‍ശകള്‍കൂടി ഉള്‍പ്പെടുത്തിയാണ് 2006 മുതല്‍ 2012 വരെ എം 2 മാതൃക നിര്‍മ്മിച്ചത്. ഇതില്‍ കീ ബട്ടണില്‍ (ബി-യു)അമര്‍ത്തുമ്പോള്‍ അതിന്റെ സന്ദേശം രഹസ്യകോഡുകളായി നിയന്ത്രണസംവിധാനത്തില്‍ (സി-യു) എത്തുന്നതിന് സഹായകമായ ഡൈനാമിക് കോഡിംഗ് എന്ന അധിക സുരക്ഷാസംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒരു കീയില്‍ അമര്‍ത്തുമ്പോള്‍ അതേസമയത്തുതന്നെ അത് രേഖപ്പെടുത്തുന്ന സംവിധാനമാണുള്ളത്. അതുകൊണ്ടുതന്നെ അനുക്രമമായി ഒന്നില്‍ തന്നെ അമര്‍ത്തുന്നതോ വ്യാജ പ്രോഗ്രാമുകള്‍ കടത്തിവിടാന്‍ ശ്രമിക്കുന്നതോ ആയ നടപടികള്‍ കണ്ടെത്താനും അതിനെ മറികടക്കാനും കഴിയും.
ഇതിനുപരിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്വന്തം നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. അവ കമ്പ്യൂട്ടറുകള്‍ വഴി നിയന്ത്രിക്കുന്നവയല്ല. അവയെ ഇന്റര്‍നെറ്റുമായോ, മറ്റേതെങ്കിലും നെറ്റുവര്‍ക്കുകളുമായോ ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിദൂരതയിലിരുന്ന് നിയന്ത്രിക്കാവുന്ന ഏതെങ്കിലും ഉപകരണങ്ങളോ സംവിധാനങ്ങളോ ഉപയോഗിച്ച് ഇവയെ ഹാക്ക് ചെയ്യാനും കഴിയില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള തരംഗങ്ങള്‍ സ്വീകരിക്കുന്നില്ല. വയര്ലെസുകളുടെയോ, അതുപോലെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രമല്ലാത്തവയുടെ ഘടകഭാഗങ്ങളുമായി ബന്ധപ്പെട്ടുത്തിയിട്ടുള്ള ഏതെങ്കിലും ബാഹ്യ ഹാര്ഡ്വെയര് പോര്‍ട്ടുകളുടെ ഗൂഢസന്ദേശങ്ങളെ വ്യാഖ്യാനിക്കുന്നതിനോ ഉള്ള സംവിധാനങ്ങളും ഇതിലില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും ഹാര്ഡ്വെയര് പോര്‍ട്ടുകളോ, വയര്‍ലെസുകളോ, വൈ-ഫൈയോ, ബ്ലൂടൂത്തോ ഉപയോഗിച്ചുകൊണ്ടുള്ള കേടുവരുത്തലും സാദ്ധ്യമല്ല.
യന്ത്രത്തിലെ നിയന്ത്രണസംവിധാനം അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന സന്ദേശങ്ങളുടെയും ബാലറ്റ് യൂണിറ്റില്‍ നിന്ന് ലഭിക്കുന്ന ചലനാത്മക വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു തരത്തിലുള്ള വിവരങ്ങളും സന്ദേശങ്ങളും നിയന്ത്രണസംവിധാനം സ്വീകരിക്കുകയുമില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് എന്തെങ്കിലും കൃത്രിമത്വം കാട്ടാന്‍ കഴിയുമോ?
ഒരിക്കലും സാദ്ധ്യമല്ല. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഇവയിലെ സോഫ്റ്റ്വെയറുകള് ഭദ്രമാക്കുന്നതിന് വളരെ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2006 മുതല്‍ വിവിധ വര്‍ഷങ്ങളിലാണ് ഈ യന്ത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണത്തിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സംസ്ഥാനങ്ങളിലേക്കും, ആ സംസ്ഥാനങ്ങള്‍ക്കുള്ളിലെ എല്ലാ ജില്ലകളിലേക്കും അയച്ചുകൊടുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഒരു പ്രത്യേക നിയോജകമണ്ഡലത്തില്‍ നിന്നു ഏത് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെന്നും ബാലറ്റ് യൂണിറ്റില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഏതാണെന്നും മനസിലാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരിക്കലും കഴിയില്ല. ഇതോടൊപ്പം ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും ഓരോ പ്രത്യേക സീരിയല്‍ നമ്പറുമുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ട്രാക്ക് ചെയ്യുന്ന സോഫ്റ്റ് വെയര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് യന്ത്രം എവിടെയാണെന്ന് കമ്മിഷന് മനസിലാക്കാനും കഴിയും. അതുകൊണ്ടുതന്നെ നിര്‍മ്മാണസമയത്ത് എന്തെങ്കിലും കൃത്രിമം കാട്ടാനുള്ള സാദ്ധ്യത പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
നിയന്ത്രണസംവിധാനത്തി(സി-യു)ലെ ചിപ്പില്‍ അട്ടിമറി നടത്താന്‍ കഴിയുമോ?
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്യുന്ന അനുക്രമം അട്ടിമറി സാധ്യത ഇല്ലാതാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിക്കുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ മേഖലയില്‍ അട്ടിമറി അസാദ്ധ്യമാക്കിയിട്ടുണ്ട്. ഒരിക്കല്‍ നിയന്ത്രണസംവിധാനത്തിലുള്ള ബാലറ്റ് കീ അമര്ത്തിക്കഴിഞ്ഞാല്, നിയന്ത്രണസംവിധാനം ബാലറ്റ് യൂണിറ്റിനെ വോട്ട് രേഖപ്പെടുത്താന്‍ സഹായിക്കുകയും ബാലറ്റ്യൂണിറ്റിലെ കീ അമര്‍ത്തുന്നതിനായി കാത്തിരിക്കുകയും ചെയ്യും.
ഈ സാഹചര്യത്തില്‍ ആ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ സമ്പൂര്‍ണ്ണമാകുന്നതുവരെ നിയന്ത്രണസംവിധാനത്തിലെ എല്ലാ കീ കളും പ്രവര്‍ത്തനരഹിതമായിരിക്കും. ഒരിക്കല്‍ ബാലറ്റ് യൂണിറ്റിലെ ഏതെങ്കിലും ഒരു കീ സമ്മതിദായകന് അമര്‍ത്തിയാല്‍ (സ്ഥാനാര്‍ത്ഥിയുടെ വോട്ടിംഗ് ബട്ടണ്‍) ബാലറ്റ് യൂണിറ്റ് ഈ കീ നല്കുന്ന വിവരം നിയന്ത്രണസംവിധാനത്തിലേക്ക് പകരും. ബാലറ്റ് യൂണിറ്റിലെ ബന്ധപ്പെട്ട എല്‍ഇഡി ലൈറ്റ് തെളിയുന്നതോടെ ആ വിവരം നിയന്ത്രണസംവിധാനത്തിന് ലഭിച്ചതായി അംഗീകരിക്കപ്പെടും. നിയന്ത്രണസംവിധാനത്തിലെ ബാലറ്റ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞാല്‍ ആദ്യം അമര്‍ത്തുന്ന കീ മാത്രമേ ഇതിന് അനുഭവവേദ്യമാകുകയും അംഗീകരിക്കുകയുമുള്ളൂ.
അതിനുശേഷം സമ്മതിദായകന് മറ്റേതെങ്കിലും കീയില്‍ നിരന്തരമായി അമര്‍ത്തിയാലും ഒരു പ്രയോജനവുമുണ്ടാവില്ല. പിന്നെ നിയന്ത്രണസംവിധാനവും ബാലറ്റ് യൂണിറ്റുമായി ഒരു ആശയവിനിമയവും നടക്കില്ലെന്ന് മാത്രമല്ല, ബാലറ്റ് യൂണിറ്റ് ഇത്തരത്തില്‍ കീ അമര്‍ത്തുന്നത് രേഖപ്പെടുത്തുകയുമില്ല. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍ നിയന്ത്രണസംവിധാനത്തില്‍ ബാലറ്റ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കികഴിഞ്ഞാല്‍ ഒരിക്കല്‍ കീ അമര്‍ത്തുന്നത് മാത്രമേ (ആദ്യത്തെ കീ അമര്‍ത്തല്‍) അംഗീകരിക്കപ്പെടുകയുള്ളൂ. ഒരിക്കല്‍ അംഗീകൃത കീ അമര്‍ത്തല്‍ (വോട്ട് പ്രക്രിയ) നടത്തിക്കഴിഞ്ഞാല്‍ വീണ്ടും ബാലറ്റുകളെ സജ്ജമാക്കുന്നതിനുള്ള മറ്റൊരു കീ അമര്‍ത്തല്‍ നടത്തുന്നതുവരെ നിയന്ത്രണസംവിധാനവും ബാലറ്റ് യൂണിറ്റുകളുമായി യാതൊരുവിധത്തിലുള്ള പ്രവര്ത്തനവുമുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി കീ അമര്‍ത്തിക്കൊണ്ടിരിക്കുക എന്നതുപോലുള്ള ഏതെങ്കിലും തെറ്റായ സൂചനകള്‍ നല്‍കുകയെന്നത് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇല്ക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ അസാദ്ധ്യമായ കാര്യമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പഴയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ടോ?
2006 വരെ നിര്‍മ്മാണത്തിലുണ്ടായിരുന്ന എം-1 മാതൃകയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ 2014 പൊതുതെരഞ്ഞെടുപ്പില്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. 2014 പ്രവര്‍ത്തനകാലാവധി 15 വര്‍ഷം പൂര്‍ത്തിയാകുകയും എം-1 യന്ത്രങ്ങള്‍ വിവിപിഎടി (വോട്ടര്‍-വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍)യുമായി യോജിച്ചുപോകാത്തതുമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് 2006 വരെ നിര്‍മ്മിച്ച എല്ലാ എം-1 വോട്ടിംഗ് യന്ത്രങ്ങളുടെയും ഉപയോഗം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന് ഒരു പ്രവര്‍ത്തന മാനദണ്ഡം വ്യവസ്ഥചെയ്തിട്ടുണ്ട്. ഓരോ സംസ്ഥാനത്തേയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റേയോ, അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തില്‍ അത് ഉല്‍പ്പാദിപ്പിച്ച ഫാക്ടറിക്കുള്ളില്‍ വച്ചാണ് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളും അതിന്റെ ചിപ്പുകളും നശിപ്പിക്കുന്നത്.
ആരുടെയും ശ്രദ്ധയില്‍പ്പെടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളോ അതിന്റെ ഭാഗങ്ങളോ കേടുവരുത്താന്‍ കഴിയുമോ?
2013 നുശേഷം നിര്‍മ്മിച്ച എം-3 മാതൃകയിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന എം-1, എം-2 മാതൃകകളിലുണ്ടായിരുന്നതിന് പുറമെ കേടാകുന്നത് കണ്ടെത്താനും സ്വയം കണ്ടെത്തുന്നതിനുള്ള പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ കൂടിയുണ്ട്. കേടായെന്നത് സ്വയം കണ്ടെത്താനാകുമെന്നതുകൊണ്ടുതന്നെ ഈ വോട്ടിംഗ് യന്ത്രങ്ങള്‍ ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ ആ നിമിഷം മുതല്‍ അവ പ്രവര്‍ത്തനരഹിതമാകും. സ്വയം രോഗലക്ഷണം കണ്ടെത്തുന്ന ഈ സംവിധാനമുള്ളതുകൊണ്ടുതന്നെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നതുമുതല്‍ തന്നെ സമ്പൂര്‍ണ്ണമായ പരിശോധന അവ സ്വയം നടത്തും. ഇതുമൂലം അതിന്റെ ഹാര്‍ഡ്വെയറിലോ, സോഫ്റ്റ്വെയറിലോ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ കാണ്ടെത്താനുമാകും.
എം-3യുടെ മൂലരൂപത്തില്‍ ഈ സ്വഭാവവിശേഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വളരെ താമസിക്കാതെതന്നെ നിര്‍മ്മിച്ചുതുടങ്ങും. ഒരു സാങ്കേതികവിദഗ്ധസമിതി ഇത് പരിശോധിച്ച് അംഗീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കും. അധിക ഗുണങ്ങളും സാങ്കേതിക മികവുമുള്ള ഈ എം-3 ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങുന്നതിനായി 2000 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുഴിഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുത്താന്‍ കഴിയാത്തതക്കവണ്ണം എന്തെല്ലാം സാങ്കേതിക സംവിധാനങ്ങളാണ് സ്വീകരിക്കുന്നത്?
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കേടുവരുത്താതിരിക്കുന്നതിന് നിരവധി ആധുനികമായ സാങ്കേതികസംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സ്വീകരിക്കുന്നത്. ഒറ്റത്തവണ കര്‍മ്മപദ്ധതി (വണ്‍ടൈം പ്രോഗ്രാമബിള്‍-ഒടിപി) മൈക്രാ കണ്‍ട്രോളേഴ്സ്, ഡൈനാമിക് കോഡിംഗ് ഓഫ് കീ കോഡ്സ്, ഓരോ കീ അമര്‍ത്തുമ്പോഴും ദിവസവും സമയവും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം, മറ്റുള്ളവര്‍ക്ക് മനസിലാകാത്ത മികച്ച കോഡുകളുള്ള സാങ്കേതികവിദ്യ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സഞ്ചാരം മനസിലാക്കാന്‍ കഴിയുന്ന വോട്ടിംഗ് യന്ത്രങ്ങള്‍, ട്രാക്കിംഗ് സോഫ്റ്റ്വെയര് എന്നിവയൊക്കെ കൂട്ടിചേര്‍ത്ത് യന്ത്രങ്ങളെ കേടുവരുത്താനാകാത്തവിധം 100 ശതമാനം സുരക്ഷിതമാക്കിയിട്ടുണ്ട്.
ഇതിന് പുറമെകേടുവരുത്തിയാല് അത് കണ്ടെത്തുന്നതിന്, സ്വയം രോഗനിര്‍ണ്ണയം നടത്തുന്നതിനുമുള്ള അധിക ഗുണങ്ങള്‍ എം-3 മാതൃകയ്ക്കുണ്ടുതാനും. സോഫ്റ്റ്വെയര് ഒറ്റത്തവണ പാസ്വേഡില് (ഒടിപി) അധിഷ്ഠിതമായതുകൊണ്ടുതന്നെ ആ പ്രോഗ്രാമിന്റെ പുനരാലേഖനം, പുനര്‍വായന ഉള്‍പ്പെടെ ഒരുതരത്തിലും ഇതിലെ പ്രോഗ്രാമുകളില്‍ മാറ്റം വരുത്താന്‍ കഴിയില്ല. അത് ഈ വോട്ടിംഗ് യന്ത്രങ്ങളെ തകര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ സുരക്ഷിതമാക്കുന്നു. അഥവാ ആരെങ്കിലും ഇത്തരത്തില്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയാല്‍ യന്ത്രങ്ങള്‍ പ്രവര്ത്തനരഹിതവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: