യുദ്ധം ചെയ്യും മുന്‍പേ യുദ്ധക്കൊതിയനായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍. അയാളുടെ യൗവനത്തിന്റെ കൗതുകാഢംബരങ്ങളിലൊന്ന് യുദ്ധാര്‍ത്തിയായിരുന്നു. ഇരമ്പുന്ന യുദ്ധ വിമാനങ്ങളും ആയുധങ്ങളുടെ കൂമ്പാരവും തീനും കുടിയുംപോലെ അയാളിലുണ്ടായിരുന്നു.
യുദ്ധനാളുകളുടെ കാലത്തു ജനിക്കേണ്ടതായിരുന്നുവെന്നും ജനനം താമസിച്ചുപോയെന്നും ഹിറ്റ്‌ലര്‍ സ്വയം പരിഭവിച്ചിരുന്നു. അങ്ങനെ നിരാശയുടെ പടുകുഴിയിലായിരിക്കുമ്പോഴാണ് ബോവര്‍ യുദ്ധത്തെക്കുറിച്ചു പത്രത്തില്‍ വായിക്കുന്നത്. പെട്ടെന്നു ഹിറ്റ്‌ലറിലെ യുദ്ധക്കൊതിയന്‍ സടകുടഞ്ഞെഴുന്നേറ്റു. അമേരിക്കയെ ഭീഷണിപ്പെടുത്താനാണെങ്കിലും ആവര്‍ത്തിച്ചു ആസന്നയുദ്ധ ഭീതികള്‍ പരത്തുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹിറ്റ്‌ലറിസത്തിന്റെ പുതിയ പതിപ്പാണ്.
പേടിപ്പെടുത്തുന്ന ഐഎസിന്റെ കുന്തമുനകള്‍ ഒടിഞ്ഞുതുടങ്ങുമ്പോള്‍ പറയാതെ പറഞ്ഞ് ആഗോള ഭീതിയുടെ വാല്‍ത്തിളപ്പുകാട്ടി ആളാകുകയാണ് കിം ജോങ്. കളിച്ചാല്‍ അമേരിക്ക ഭൂമുഖത്തുണ്ടാവില്ലെന്നു വരെ പറഞ്ഞു കിം. അതു കേള്‍ക്കാന്‍ കാത്തിരിക്കും പോലെയായിരുന്നു ലോക പോലീസായ അമേരിക്ക.പിന്നെ കേട്ടത് എപ്പഴും യുദ്ധഭീതി വിതറുംപോലെ അമേരിക്കന്‍ പടക്കപ്പല്‍ വ്യൂഹം നീങ്ങുന്നതും അനുബന്ധ സന്നാഹങ്ങള്‍ ഒരുങ്ങുന്നതുമാണ്.അങ്ങനെ ഒരു യുദ്ധത്തിന്റെ നിഴല്‍പ്രദേശത്തിലാണ് ലോകം എന്ന ആശങ്കകളും നിറഞ്ഞു.
ക്രൂരതയുടെ പാരമ്പര്യം വേണ്ടുവോളമുണ്ട് കിം ജോങ്ങിന്. കഴിഞ്ഞിടെ അര്‍ധ സഹോദരന്‍ കിം ജോങ് ഇല്‍ കൊലചെയ്യപ്പെട്ട കേസില്‍ ജോങ്ങിനു പങ്കുണ്ടെന്നാണ് കേള്‍വി. അതിനു മുന്‍പ് 2013ല്‍ വൃദ്ധനായ അമ്മാവനെ വധിച്ചും ലോകത്തെ നടുക്കി ഇയാള്‍.ഉത്തരകൊറിയയുടെ സ്ഥാപക ഏകാധിപതി കിം ഇല്‍ സൂങ്ങിന്റെ ഈ കൊച്ചു മകനെ ആരെങ്കിലും ദുഷ്ടത പഠിപ്പിക്കേണ്ട കാര്യമില്ല. ഒരേയൊരു പാര്‍ട്ടിയേ അവിടെയുള്ളൂ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി.
മറ്റൊരു പാര്‍ട്ടിയും ഇല്ലാത്തതിനാല്‍ കെഡബ്‌ള്യുപി തന്നെ ജയിക്കുന്നു. ലോകത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ള പാപവും ശാപവുമൊക്കെ ഇവിടേയും ധാരാളമുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലുള്‍പ്പെടെ ഉത്തര കൊറിയയുടെ സ്ഥാപകനേതാവ് കിം ഇല്‍ സൂങ് എന്ന തലക്കെട്ടില്‍ വര്‍ഷംതോറും ഫുള്‍പേജ് പരസ്യം വന്നിരുന്നു.ആ ചിത്രമല്ലാതെ ഉത്തര കൊറിയക്കകത്തു നടക്കുന്ന കാര്യങ്ങള്‍ ലോകത്തിനോ കൊറിയക്കാര്‍ക്കു തന്നെയോ അറിയില്ല. പുറത്തു നടക്കുന്നതും അവര്‍ക്കറിയില്ല. ആധുനിക കാലത്തും കമ്യൂണിസ്റ്റു പ്രാകൃതം എന്ന ഉരുക്കു വളയത്തിലാണ് ഉത്തരകൊറിയ. ആഹ്‌ളാദവും ചിരിയും അവകാശവും സ്വാതന്ത്ര്യവുമൊക്കെ മാറി മാറി വരുന്ന ഭരണാധികാരികള്‍ക്കു തീറെഴുതി കൊടുത്തെന്നപോലെ കഴിയുകയാണ് ഇവിടത്തെ പൗര സമൂഹം. ജോങ്ങും അയാളുടെ ഉദ്യോഗസ്ഥരുമാണ് ഭരിക്കുന്നത്.
പട്ടിണിയും പരിവട്ടവുമാണെങ്കിലും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും ഉണ്ടാക്കുന്നതിലും മുന്നിലാണ് രാജ്യം. ആയുധംകൊണ്ടു വയറുനിറക്കാം എന്നപോലെയാണ് ജോങ്ങിന്റെ പരിപാടികള്‍. തിന്നാനില്ലെങ്കിലും 12ലക്ഷം സൈനികരുള്ള സേനയാണ്.
സ്വന്തം ജനത്തെ രക്ഷിക്കാനും സമാധാനത്തിനുമാണ് യുദ്ധമെന്നുമാണ് കിം ജോങ് ഉനിന്റെ മുദ്രാവാക്യം. മിസൈല്‍ പരീക്ഷണം നടത്തി വിജയ പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍കിടക്കാരെ ഞെട്ടിക്കുകയാണ് ജോങ്.ദീര്‍ഘദൂര അണ്വായുധ മിസൈലാണ് ലക്ഷ്യം. ഇത്തരം മധ്യദൂര മിസൈലുകള്‍ ഉണ്ടെന്നും പറയുന്നു. ഇവവച്ച് അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാനേയും ദക്ഷിണ കൊറിയയേയും തകര്‍ക്കുകയാണ് ഈ ഏകാധിപതിയുടെ കൊതിയെങ്കിലും കഴിഞ്ഞ ആഴ്ചയിലെ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കൊറിയയിലുണ്ടായ ഭരണ മാറ്റവും അവരുടെ അമേരിക്കയോടുള്ള എതിര്‍പ്പും ഏതുവിധത്തിലാണ് കിമ്മില്‍ മനംമാറ്റം ഉണ്ടാക്കുകയെന്ന് അറിഞ്ഞുകൂടാ.
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാന്‍.പതിനൊന്നാമത്തേത് ദക്ഷിണ കൊറിയയും. തോന്നുമ്പോഴൊക്കെ ദക്ഷിണ കൊറിയയെ ഭീഷണിപ്പെടുത്തുന്നതായിരുന്നു ഉനിന്റ വിനോദം. പക്ഷേ അങ്ങനെ പേടിക്കുന്നതല്ല ആരാജ്യം. എട്ടുലക്ഷം സൈനികരുള്ള സേനയുമുണ്ട്. പിന്നെ സമ്പത്തും.
അമേരിക്കയോട് പതിറ്റാണ്ടിനു മുന്‍പേ പകയുണ്ട് ഉത്തര കൊറിയയ്‌ക്ക്. അങ്ങനെയെങ്കില്‍ റഷ്യയോടും കാണണം. പക്ഷേ അത് എപ്പഴും പ്രത്യക്ഷത്തിലാവാറില്ലെന്നുമാത്രം. റഷ്യ പഴയ കമ്യൂണിസ്റ്റും അമേരിക്ക എന്നും മുതലാളിയുമാണല്ലോ. രണ്ടാം ലോക യുദ്ധത്തിനുശേഷം കൊറിയയെ അമേരിക്കയും റഷ്യയും കൂടി പകുത്തെടുക്കുകയായിരുന്നു. അങ്ങനെയാണ് രണ്ടുകൊറിയകള്‍ തെക്കും വടക്കുമായി ഉണ്ടായത്. വടക്കിനെ റഷ്യയും തെക്കിനെ അമേരിക്കയും എടുക്കുകയായിരുന്നു. പിന്നീടാണ് ഇവ സ്വയം ആയത്
ഇങ്ങനെ കീരിയും പാമ്പുമായി ഉത്തര കൊറിയയും അമേരിക്കയും പരസ്പരം ചീറ്റിനില്‍ക്കുമ്പോള്‍ തന്നെയാണ് അമേരിക്ക ഊനിനെ തീരെ കൊച്ചാക്കുന്ന ഒരു പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.
അമേരിക്കയുടെ പ്രധാന ശത്രു റഷ്യയാണെന്നു പറഞ്ഞു കളഞ്ഞു എഫ്ബിഐ മേധാവി. പക്ഷേ ഈ മേധാവിക്കും പണികിട്ടിയിട്ടുണ്ട്, ട്രംപില്‍ നിന്ന്. ഇതിനിടയില്‍ ജോങ്ങിന്റെ കോപം അടക്കാന്‍ ചൈനയോട് മധ്യസ്ഥ വഹിക്കാനും അമേരിക്ക പറയുന്നുണ്ട്. ചൈനയുമായി വലിയ വ്യാപാര ബന്ധമുള്ളതിനാല്‍ ജോങ് കേള്‍ക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. അതുവേണോ എന്നു ചൈനക്കുള്ളിലുണ്ടെങ്കിലും ജോങ്ങിനെ അത്രയ്‌ക്കങ്ങു വിശ്വസിക്കാനും പറ്റില്ല. ദീര്‍ഘദൂര അണ്വായുധ മിസൈലെങ്ങാനും ഉണ്ടാക്കിയാല്‍ ജോങ്ങിന്റെ ഭ്രാന്തന്‍ സ്വഭാവമനുസരിച്ച് എന്താകുമെന്ന് ഊഹിക്കാനും ആവില്ല.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു ബ്രസീലിയന്‍ യാഥാര്‍ഥ്യത്തിന്റെ ചുവടുപിടിച്ച് മരിയോ വര്‍ഗാസ് യോസ എഴുതിയ ലോകാവസാനത്തിന്റെ യുദ്ധം എന്ന നോവലില്‍ ലോകാവസാനത്തെക്കുറിച്ചു പ്രവചനം നടത്തുന്ന ഒരു പ്രഭാഷകനെക്കുറിച്ചു പറയുന്നുണ്ട്. ആ പ്രവചനം ഭയാനകമാണ്. യോസയുടെ തന്നെ മറ്റൊരു നോവലായ ആടിന്റെ വിരുന്നില്‍ തനി പ്രാകൃതനായ ഡൊമനിക്കന്‍ റിപ്പബ്‌ളിക്കിലെ ഏകാധിപതിയുടെ നിഷ്ഠുര ചെയ്തികള്‍ വിവരിക്കുന്നുണ്ട്. ഇനിയൊരു യുദ്ധമുണ്ടായാല്‍ അവസ്ഥ നോവലിലെ പ്രഭാഷകന്റെ പ്രവചനത്തെക്കാള്‍ ക്രൂരമായിരിക്കും.
ഹിറ്റ്‌ലറിന്റെ പൈശാചികതയും ഡൊമനിക്കന്‍ റിപ്പബ്‌ളിക്കിലെ ഏകാധിപതിയുടെ ദുഷ്ടും കവിയുന്നതാണ് കിം ജോങ് ഉനിന്റേതെന്ന് ആരറിഞ്ഞു. മഹാഭാരത യുദ്ധത്തിനു ശേഷം ഒരുനാട് എങ്ങനെ എന്ന് നാം വായിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെ ഒന്നറിയാന്‍ ആരെങ്കിലും ജീവിച്ചിട്ടുവേണ്ടേ എന്ന് ജോങ്ങിനെപ്പോലുള്ള യുദ്ധക്കൊതിയന്മാര്‍ വിചാരിച്ചാലോ.
















