തൃശൂര്‍: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കാനുള്ള കോടികള്‍ സര്‍ക്കാര്‍ വകമാറ്റി. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നെല്ല് സംഭരിച്ച ഇനത്തില്‍ നല്‍കാനുള്ള കോടികള്‍ കര്‍ഷകര്‍ക്ക് മാസങ്ങള്‍ പിന്നിട്ടിട്ടും നല്‍കിയിട്ടില്ല.
22.50 പൈസ നിരക്കിലാണ് നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 പൈസ കേന്ദ്രസര്‍ക്കാരും 7.80 പൈസ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. കേന്ദ്രഫണ്ട് ലഭിച്ചെങ്കിലും തുക വിതരണം ചെയ്യാന്‍ സംസ്ഥാനം തയ്യാറായിട്ടില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് നെല്ല് സംഭരിക്കാനുള്ള തുക കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചത്. എന്നാലിത് തങ്ങളുടെ നേട്ടമായും ഇടതുസര്‍ക്കാര്‍ അവതരിപ്പിക്കുകയായിരുന്നു. എന്നിട്ടും കേന്ദ്രത്തില്‍ നിന്ന് ലഭിച്ച പണം പോലും കര്‍ഷകര്‍ക്ക് നല്‍കാതെ വകമാറ്റുകയാണ് ചെയ്തത്.
മാര്‍ച്ച് മുതല്‍ നെല്ല് സംഭരിച്ച ഇനത്തിലാണ് സപ്ലൈകോ കുടിശിക വരുത്തിയിട്ടുള്ളത്. നെല്ല് സംഭരിച്ച് ഒരാഴ്ചക്കുള്ളില്‍ തുക അനുവദിക്കുമെന്ന് മന്ത്രിമാരും ഇടതു നേതാക്കളും ഉറപ്പ് നല്‍കിയിരുന്നു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രഫണ്ട് വകമാറ്റിയതാണ് കര്‍ഷകര്‍ക്ക് വിനയായത്.
സ്വകാര്യ മില്ലുകളാണ് സപ്ലൈകോയ്ക്കുവേണ്ടി കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത്. നെല്ല് അളന്ന് ചാക്കില്‍ നിറച്ച് നല്‍കേണ്ട ബാധ്യത കര്‍ഷകര്‍ക്കാണ്. ഈയിനത്തിലും കര്‍ഷകര്‍ക്ക് കൂലിച്ചിലവ് വരുന്നുണ്ട്. ഒരു കിന്റല്‍ നെല്ലിന് 12രൂപ എന്ന നിരക്കില്‍ ഹാന്റിലിങ്ങ് ചാര്‍ജ്ജ് മാത്രമാണ് സപ്ലൈകോ നല്‍കുക. യഥാര്‍ത്ഥത്തില്‍ ഒരു കിന്റല്‍ നെല്ല് അളന്ന് ചാക്കില്‍ നിറച്ച് നല്കാന് ഈ തുക മതിയാകില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ നൂറുകണക്കിന് പാടശേഖരസമിതികളില്‍ നിന്നായി രണ്ടുലക്ഷം ടണ്‍ നെല്ല് ഈ കഴിഞ്ഞ സീസണില്‍ കമ്പനികള്‍ ഏറ്റെടുത്തിട്ടുണ്ട്. പണം കിട്ടാതായതോടെ മേടത്തില് വേനല്‍മഴക്ക് ശേഷമുള്ള കൃഷിയിറക്കാന്‍ പണമില്ലാതെ വലയുകയാണ് കര്‍ഷകര്‍.
നെല്ല് സംഭരിച്ച വകയിലെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: