കൊച്ചി : എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.അനുമതിയില്ലാതെയുള്ള വിദേശയാത്രയും ചട്ടലംഘനങ്ങളും ആരോപിച്ചാണ് എഡിജിപിക്കെതിരായ പരാതി.
നിയമനടപടി സ്വീകരിക്കാതെ പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയ അന്നത്തെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.പരാതിക്കാരന് സ്വതന്ത്രമായി മൊഴി നല്‍കാന്‍ അവസരം നിഷേധിച്ചുവെന്ന് കോടതി പറഞ്ഞു.നിയമപ്രകാരം പരിശോധിച്ച് മൂന്ന് ആഴ്ചയ്‌ക്കകം പരാതിയില്‍ പുതുതായി തീരുമാനമെടുക്കാന്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. .
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആരോപണവിധേയനായതിനാല്‍ സംയുക്ത ഹിയറിംഗ് അനുചിതമാണ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഉയര്‍ന്ന അച്ചടക്കവും നീതിപൂര്‍വമായ നടപടിയും പ്രതീക്ഷിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. എസ്. ശ്രീജിത്ത് ഇല്ലാതെ പരാതിക്കാരന് വ്യക്തിഗത ഹിയറിംഗ് നടത്താന്‍ നിര്‍ദേശം നല്‍കി. ദിപിന്‍ എടവനയാണ് എഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയത്.
















