തൃശൂര്‍: പതികാലത്തില്‍ തുടങ്ങി പാരമ്യത്തിലേക്കു കുതിക്കുന്ന മേളപ്രപഞ്ചം. മേട സൂര്യശോഭയില്‍ തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളണിഞ്ഞു മണികളുടേയും ചങ്ങലകളുടേയും കിലുക്കത്തില്‍ ്യൂനടന്നു നീങ്ങുന്ന ഗജവീരന്‍മാര്‍. ആകാശത്ത് അഗ്നിനക്ഷത്രങ്ങള്‍ വിരിയിക്കുന്ന വെടിക്കെട്ട്… പൂരപ്പൊലിമയിങ്ങനെ.
പൂരം നാളായ ഇന്നലെ വെളുപ്പിന് വടക്കുന്നാഥന്റെ നിയമവെടി മുഴങ്ങിയതുമുതല്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍പുരുഷാരം ശ്രീമൂലസ്ഥാനത്തും സമീപത്തും നിലയുറപ്പിച്ചിരുന്നു. പിന്നെയങ്ങോട്ട് ഘടകപൂരങ്ങളുടെ ഘോഷയാത്ര. മേളക്കൊഴുപ്പിലും താളത്തിമിര്‍പ്പിലും ചെറുപൂരങ്ങള്‍ ആവേശമായപ്പോള്‍ വടക്കുന്നാഥന്റെ പടിഞ്ഞാറെ നട ഉച്ചയ്‌ക്കുമുമ്പേ തിങ്ങി നിറഞ്ഞിരുന്നു.
ഒരു വര്‍ഷത്തിനുശേഷം വടക്കുന്നാഥന്റെ സന്നിധിയില്‍ എത്തുന്ന സഹോദരിയായ പാറമേക്കാവിലമ്മയെ കാണുന്നതിനും ദേവസദസിന്റെ ഭാഗമാകുന്നതിനും തിരുവമ്പാടി ഭഗവതി രാവിലെ തന്നെ പുറപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെ നട തുറന്നു. പിന്നെ വാകച്ചാര്‍ത്ത്, അഭിഷേകം, പറനിറയ്‌ക്കല്‍, ഉഷപ്പൂജ, ശീവേലി. തുടര്‍ന്ന് മൂന്നാനകളോടെ, നടപ്പാണ്ടിയുടെ അകമ്പടിയില്‍ നടുവില്‍ മഠത്തിലേക്കു ഭഗവതി പുറപ്പെട്ടു. നിലവിളക്കുകളും നിറപറകളുമായി റോഡിനിരുവശവും ഭക്തജനങ്ങള്‍ ഭഗവതിയെ എതിരേറ്റു.
ഘടകപൂരങ്ങളില്‍ ആദ്യം നട കടന്നെത്തിയത് കണിമംഗലം ശാസ്താവായിരുന്നു. മഞ്ഞും വെയിലും കൊള്ളാതെ എല്ലാ പൂരത്തിനും ആദ്യമെത്താറുള്ള കണിമംഗലം ശാസ്താവ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. തുടര്‍ന്ന് കിഴക്കുമ്പാട്ടുകര പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി, കാരമുക്ക്-പൂക്കാട്ടിക്കര ഭഗവതി, ലാലൂര്‍ കാര്‍ത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി, നൈതലക്കാവമ്മ ഘടക പൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങി.
കണിമംഗലം തെക്കേഗോപുരത്തിലൂടെയും, പനമുക്കുംപിള്ളിയും ചെമ്പൂക്കാവും കിഴക്കേ ഗോപുരം വഴിയും കാരമുക്ക് തെക്ക് നിന്നെത്തി പടിഞ്ഞാറെ ഗോപുരത്തിലൂടെയും, ലാലൂരൂം ചൂരക്കോട്ടുകാവും അയ്യന്തോളും നെയ്തലക്കാവും പടിഞ്ഞാറു നിന്ന് കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെയും നടകടന്നാണ് വടക്കുന്നാഥന്റെ സന്നിധിയിലെത്തിയത്. തെക്കേഗോപുരം വഴി വടക്കുന്നാഥന്റെ സന്നിധിയിലെത്തുന്ന കണിമംഗലം ശാസ്താവിനൊഴികെ മറ്റു ഘടക പൂരങ്ങള്‍ക്ക് തെക്കോട്ടറിക്കം പൂരച്ചടങ്ങുകളുടെ ഭാഗമാണ്.
കാരമുക്ക് ദേവിയും കണിമംഗലം ശാസ്താവും പകല്‍ പൂരത്തിനുശേഷം കുളശേരി ക്ഷേത്രത്തിലെത്തി പൂജകള്‍ കൈക്കൊണ്ട് രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങിയത്.
















