തളിപ്പറമ്പ്: പരിയാരത്ത് ചികിത്സാഫീസ് വര്‍ദ്ധിപ്പിച്ചത് രോഗികള്‍ക്ക് ഇരുട്ടടിയായി മാറി. പരിശോധനാ ഫീസും ശസ്ത്രക്രിയാ ചാര്‍ജ്ജുകളും 50 ശതമാനത്തോളമാണ് വര്‍ദ്ധിപ്പിച്ചത്. ഉത്തരമലബാറിലെ ജനങ്ങളുടെ പ്രതീക്ഷയായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്ഡക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാറുകള്‍ പലവട്ടം നടത്തിയെങ്കിലും അതെല്ലാം ജലരേഖയായി മാറുകയായിരുന്നു. പാര്‍ട്ടി സഖാക്കളായ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാനാണ് പാവപ്പെട്ട രോഗികളെ ഫീസ് വര്‍ദ്ധിപ്പിച്ച് ആശുപത്രി അധികൃതര്‍ കൊള്ളയടിക്കുന്നത്. നേരത്തെ 30 ശതമാനം ഫീസ് വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നതോടെയാണ് ഇത് 50 ശതമാനത്തോളമെത്തിയത്. മെഡിക്കല്‍ കോളേജിന്റെയും സര്‍ക്കാറിന്റെയും ചുക്കാന്‍ പിടിക്കുന്നത് സിപിം തന്നെയായതിനാല്‍ ആരും ചോദ്യം ചെയ്യാനില്ലാത്ത അവസ്ഥയാണുള്ളത്. ജനറല്‍ ഒപി പരിശോധനാ ഫീസ് നേരത്തെയുണ്ടായ 50 രൂപ വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ 150 രൂപ 200 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് ഏറ്റവും രോഗികളെത്തുന്നത്. ലാബ് പരിശോധനകള്‍ക്ക് 50 മുതല്‍ 100 രൂപ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മറ്റെല്ലാ വിഭാഗത്തിലും ഇതേ തോതിലുള്ള വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സഹകരണ ഹൃദയാലയയില്‍ ഹൃദയ ശസ്ത്രക്രിയക്ക് 25,000 രൂപ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കാരുണ്യ ചികിത്സാ സഹായ പദ്ധതി പ്രകാരം ഓപ്പറേഷന്‍ നടത്തേണ്ട രോഗികള്‍ ഇതുപ്രകാര വര്‍ദ്ധിപ്പിച്ച തുക അടക്കേണ്ട സ്ഥിതിയാണുള്ളത്. പണമില്ലാത്തതിനാല്‍ കഴിഞ്ഞദിവസം ഒട്ടേറെപ്പേരുടെ ഓപ്പറേഷന്‍ മുടങ്ങിയിരുന്നു. ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി എത്തിയപ്പോഴാണ് കൂടുതല്‍ പണം അടക്കണമെന്ന കാര്യം രോഗികള്‍ അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയവര്‍ക്ക് അന്നത്തെ നിരക്കാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. വര്‍ദ്ധിച്ചിപ്പ നിരക്ക് കയ്യില്‍ നിന്നും എടുത്ത് അടച്ചാല്‍ മാത്രമേ ഇവര്‍ക്ക് ഓപ്പറേഷന്‍ നടത്താന്‍ സാധിക്കൂ. ഇത് പാവപ്പെട്ട രോഗികളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന് ആവശ്യമായ സ്റ്റെന്റിന്റെയും മരുന്നുകളുടെയും വില കുത്തനെ കുറച്ചിട്ടും ഇതൊന്നും സഹകരണ മേഖലക്ക് ലഭ്യമാകാത്ത അവസ്ഥയാണ് പരിയാരത്തുള്ളത്.
രണ്ടായിരത്തോളം ജീവനക്കാര്‍ക്ക് 2016 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധവന് നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി ആറരക്കോടിയോളം രൂപ പ്രതിമാസം ചെലവ് വരും. തൊഴിലാളികള്‍ ചെറിയൊരു ശതമാനം പേര്‍ കോണ്‍ഗ്രസ്സുകാരുമുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫ് ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ പരിശോധനയില്‍ ഒട്ടേറെ തൊഴിലാളികള്‍ അധികാമായി ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലര്‍ക്കും ആവശ്യമായ യോഗ്യതയില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. എന്നാലും ഇപ്പോഴും നിയമനങ്ങള്‍ നടക്കുന്നുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കാനാണ് ആശുപത്രിയിലെത്തുന്ന രോഗികളെ കൊള്ളയടിക്കുന്നത്. ആര്‍സിസി മോഡലില്‍ സ്വയം ഭരണസ്ഥാപമാക്കുമെന്ന് ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണുള്ളത്. ആശുപത്രിയുടെ കടബാധ്യതയാണ് ഇതിന് പ്രധാന കാരണം. ഇത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികള്‍ക്കാണ് ഏറെ ഗുണം ചെയ്യുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ചില സഹകരണ ആശുപത്രികള്‍ക്കും ചില സ്വകാര്യ ആശുപത്രികള്‍ക്കും പരിയാരത്തെ ചികിത്സാ ഫീസ് വര്‍ദ്ധനവ് വന്‍ നേട്ടമാണ്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ആവശ്യമായ വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം, ആവശ്യമായ ജീവനക്കാരുടെ അഭാവം എന്നിവ കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്.
















