സമുദ്രത്തിന് വടക്കും ഹിമാലയത്തിനു തെക്കുമായി കിടക്കുന്ന ഭൂപ്രദേശത്തെ ഭാരതവര്‍ഷമെന്ന് വിളിച്ചുപോരുന്നു. അവിടെ ഭാരതീയരാണ് താമസിക്കുന്നത്. ഈ പ്രദേശത്തിന് ഒമ്പതിനായിരം യോജന വിസ്താരമുണ്ട്. ഇത് സ്വര്‍ഗ്ഗം അഥവാ മോക്ഷം കൊതിക്കുന്ന ഗൃഹസ്ഥാശ്രമികളായ സന്യാസിമാരുടെ കര്‍മ്മഭൂമിയാണ്.
മഹേന്ദ്രം, മലയം, സഹ്യം, ശുക്തിമാന്‍, ഋഷവാന്‍, വിന്ധ്യന്, പാരിയാത്രം എന്നിങ്ങനെ ഏഴ് കുലപര്‍വ്വതങ്ങള്‍ ഇവിടെയുണ്ട്. ഈ പ്രദേശത്തെ മനുഷ്യര്‍ക്ക് സല്‍ക്കര്‍മ്മങ്ങള്‍ മുഖേന സ്വര്‍ഗ്ഗം അല്ലെങ്കില്‍ മോക്ഷം നേടാന്‍ സാധിക്കുന്നു. ഇവിടെനിന്നു തന്നെ സ്വര്‍ഗ്ഗവും മോക്ഷവും ആകാശവും പാതാളവും പ്രാപിക്കാന്‍ ആളുകള്‍ക്കു കഴിയും. ഇങ്ങനെയൊരു സൗകര്യം ഭൂമിയിലെ മറ്റൊരു ദേശത്തെ കര്മവ്യവസ്ഥയിലും കാണാനൊക്കുകയില്ല.
ഈ ഭാരതവര്‍ഷത്തിന്റെ കിടപ്പ് ഒന്‍പതു ദ്വീപുകളായിട്ടാണ്. അവയുടെ പേരുകള്‍ ഇന്ദ്രദ്വീപ്, കസേരു, താമ്രവര്‍ണ്ണം, ഗര്ഭസ്തിമാന്, നാഗദ്വീപ്, സോമ്യം, ഗന്ധര്‍വം, വാരുണം. ഒമ്പതാമത്തേതു എല്ലാവശത്തും കടല്‍ ചുഴന്ന കുമരദ്വീപും. ഈ ദ്വീപിന് തെക്കുവടക്കു ആയിരം യോജന വിസ്താരം കണ്ടേക്കും. ഈ ദ്വീപുകളുടെ കിഴക്കേ അതിര്‍ത്തിയില്‍ കിരാതന്മാരും പടിഞ്ഞാറെ പ്രദേശത്തു യവനന്മാരുമാണ് പാര്‍ക്കുന്നത്. യാഗകര്‍മ്മം, ആയുധപ്രയോഗം, കച്ചവടം എന്നീ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായിത്തീര്ന്ന മനുഷ്യര്‍ ഭാരതവര്‍ഷത്തിന്റെ മധ്യഭാഗത്തു താമസിക്കുന്നു.
ഈ ദേശത്തെ ശതദ്രു, ചന്ദ്രഭാഗ തുടങ്ങിയ നദികള്‍ ഹിമാലയത്തില്‍നിന്നും; നര്‍മ്മദ, സുരമ തുടങ്ങിയവ വിന്ധ്യനില്നിന്നുമാണ് വരുന്നതും. താപി, പയോഷ്ണി, നിര്വ്വിന്ധ്യ നദികള്‍ ജനിക്കുന്നതു ഋക്ഷഗിരിയില്നിന്നും. ഗോദാവരി, ഭീമരഥി, കൃഷ്ണ, വേണ്യ മുതലായ മഹാനദികള്‍ സഹ്യന്റെ താഴ്വരയില് നിന്നുത്ഭവിക്കുന്നു. കൃതമാല, താമ്രപര്ണ്ണി മുതലായവ മലയപര്വ്വതത്തില്നിന്നും. ത്രിസാമയും ആര്യകുല്യയും മറ്റും മഹേന്ദ്രത്തില്നിന്നും ഒഴുകിയിറങ്ങുന്നു. ശുക്തിമാന്റെ സന്തതികളാണ് ഋഷികുല്യ, കുമാരി തുടങ്ങിയ നദികള്‍.
ഈ കുലപര്വ്വതങ്ങളില്നിന്നു വേറെയും ഒട്ടനവധി നദികള്‍ ഒഴുകിവരുന്നുണ്ട്. എല്ലാ നദികളും ജഗന്മാതാക്കളും സാഗരപത്നിമാരും പാപനാശിനികളും തന്നെ. ഈ നദികളുടെ തീരങ്ങളിലാണ് കുരു, പാഞ്ചാലം തുടങ്ങിയ രാജ്യങ്ങള്‍. മധ്യപ്രദേശത്തും കിഴക്കന്‍ നാടുകളിലുമായി കാമരൂപക്കാരും, പുണ്ഡ്രകലിംഗന്മാരും മാഗധന്മാരും വസിക്കുന്നു.
തെക്കുവശത്ത് അല്ലെങ്കില്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ സൗരാഷ്ട്രന്മാര്‍, ആമീര്മാര്, സൗവീരന്മാര്‍, സൈന്ധവര്‍, ഹൂണര്‍, സാല്വന്മാര്‍, മാദ്രന്മാര്, അംബഷ്ഠര്‍, പാരസികര്‍ തുടങ്ങിയവരും താമസിച്ചുപോരുന്നുണ്ട്.
എല്ലാവരും ഒത്തൊരുമയോടെ പാര്‍ത്തും, ഈ നദികളിലെ വെള്ളം കുടിച്ചും അരോഗദൃഢഗാത്രരായികഴിയുന്നു. ഇവിടത്തെ കാലഗണന ചതുര്‍യുഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ധാരാളം യജ്ഞങ്ങള്‍ നടക്കുന്ന ഭാരതവര്‍ഷത്തില്‍ പരലോകപ്രാപ്തിക്കുവേണ്ടി മഹര്‍ഷിമാര്‍ തപസ്സുചെയ്യുന്നു. യജ്ഞപുരുഷനായ ശ്രീനാരായണനെ സദാ പൂജിച്ചും ഭജിച്ചും കഴിയുന്നവരുമാണ് ഈ ദേശക്കാര്‍. എന്നാല്‍ ദ്വീപുകളില്‍ വിഷ്ണുവിനെ ഉപാസിക്കുന്നത് ഈ വിധത്തിലല്ല.
ജംബുദ്വീപ് കര്മ്മഭൂമിയായതിനാല് അതിനെ അതീവ ശ്രേഷ്ഠമെന്ന് തന്നെ വിശേഷിപ്പിക്കാം. ലക്ഷം യോജനവിസ്താരമുള്ള ഈ വന്‍കരയ്ക്ക് ചുറ്റും അത്രത്തോളം തന്നെ വിസ്താരം വരുന്ന ലവണസമുദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: