കൊട്ടാരക്കര: നീലേശ്വരം മുക്കോണിമുക്കില്‍ ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മണ്ണ് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കടലാവിള കാര്‍മ്മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപിന് (15) നാടിന്റെ അന്ത്യാഞ്ജലി.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ പത്തിന് കടലാവിള കാര്‍മല്‍ സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. സ്‌കൂള്‍ മാനേജര്‍ പുഷ്പചക്രം അര്‍പ്പിച്ചു. പാര്‍ത്ഥിപിനെ കണ്ട് സഹപാഠികള്‍ക്കൊപ്പം അദ്ധ്യാപകരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.
സഹപാഠികളും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും ഉള്‍പ്പടെ വലിയ ജനക്കൂട്ടമായിരുന്നു യാത്രാമൊഴിയേകാന്‍ കാത്തുനിന്നത്. സ്‌കൂളിലെ മിടുക്കനെ അവര്‍ കണ്ണീര്‍മഴയാല്‍ യാത്രയാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപി,
നഗരസഭാധ്യക്ഷ അനിത ഗോപകുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും അന്ത്യാഞ്ജലിയേകാനെത്തി.
പാര്‍ത്ഥിപിന്റെ ശരീരം മുക്കോണിമുക്കിലെ വീട്ടില്‍ എത്തിയപ്പോഴേക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സങ്കടമടക്കാനായില്ല. സ്‌കൂള്‍ യൂണിഫോമും ബാഗും ഇല്ലാതെ മടങ്ങിയെത്തിയ പാര്‍ത്ഥിപിനെ പൊട്ടിക്കരച്ചിലോടെ മുത്തശ്ശി ഗീത അവസാനമായി കണ്ടു.
ഒരു വര്‍ഷത്തിനുശേഷം കാണുമ്പോഴും അച്ഛാ എന്നു വിളിക്കാതെ നിശ്ചലനായി കിടക്കുന്ന മകന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പ്രദീപ് വിതുമ്പി. മകന്റെ മരണ വിവരമറിഞ്ഞു ബഹ്റിനില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് പ്രദീപ് നാട്ടിലെത്തിയത്. അമ്മ ദിവ്യയും സഹോദരി പാര്‍വണയും തോരാക്കണ്ണീരോടെ പാര്‍ത്ഥിപിന് അന്ത്യാഞ്ജലിയേകി.
ദുഃഖം തളംകെട്ടി നിന്ന മാരൂരില്‍ ഹരിലാലിന് ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ചു. സംഭവദിവസം വൈകിട്ട് ആറോടെ അജയന്‍ ആചാരിയുടെ മൃതദേഹം മുക്കോണിമുക്കിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചിരുന്നു. സമൂഹത്തിലേ നാനതുറയിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.











