ഇടുക്കി: ‘എന്തെങ്കിലും ചെയ്ത് തരണം. എസ്‌റ്റേറ്റ് പൂട്ടിയിട്ട് രണ്ടരവര്‍ഷത്തോളമായി. ഇപ്പോള്‍ ജോലിയില്ല. മക്കളുടെ പഠനം മുടങ്ങി. കുടുംബം പട്ടിണിയിലായി’. തോട്ടം തൊഴിലാളികളുടെ ദൈന്യതയുടെ പ്രതീകമായി മാറിയ, ഒരു കാറ്റിനെപ്പോലും അതിജീവിക്കാത്ത ലായത്തിന് മുന്നില്‍ നിന്ന് സുശീല വിമോചനനായകന് മുന്നില്‍ ദുരിതക്കെട്ടഴിച്ചു. ഇന്നലെ, വിമോചന യാത്രയുടെ ഇടുക്കിയിലെ പര്യടനത്തിനിടെയാണ് തൊഴിലാളികളുടെ ദുരിതം നേരിട്ടറിയാന്‍ സമരനായകന്‍ കുമ്മനം ഏലപ്പാറ ബോണാമി എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ ലായത്തിലെത്തിയത്.
വോട്ട് ചോദിക്കാനല്ലാതെ ഒരു രാഷ്‌ട്രീയ നേതാവ് ഇവിടെയെത്തുന്നത് ആദ്യം. ഇതുവരെ ഇടത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം മുദ്രാവാക്യം വിളിച്ച സുശീല ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് അതുകൊണ്ട് തന്നെ കുമ്മനത്തെ സ്വീകരിക്കുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. തൊഴിലാളി സ്ത്രീകള്‍ ആരതിയുഴിഞ്ഞ് കുമ്മനത്തെ വരവേറ്റു. തുടര്‍ന്ന് അവര്‍ക്കൊപ്പം അവരിലൊരാളായി ഉച്ചഭക്ഷണം.
ലായങ്ങള്‍ സന്ദര്‍ശിച്ച് ദുരിത ജീവിതം കുമ്മനം നേരിട്ട് മനസിലാക്കി. അറുപതിലേറെ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഒറ്റമുറിയുടെ വലിപ്പമുള്ള ലായങ്ങളില്‍ ആറോളം പേരാണ് താമസം. മുഴുവന്‍ കുടുംബങ്ങള്‍ക്കുമായി ആകെയുള്ളത് അടച്ചുറപ്പുള്ള വാതില്‍ പോലുമില്ലാത്ത ആറ് ശൗചായലങ്ങള്‍ മാത്രം.
സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ എസ്റ്റേറ്റിലെ കണ്‍വീനറായിരുന്നു സുശീല. എന്നാല്‍ എസ്റ്റേറ്റ് പൂട്ടി തൊഴിലാളികള്‍ പട്ടിണിയിലായിട്ടും നേതാക്കള്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയ നേതാക്കള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കും. ഭരണത്തിലെത്തുമ്പോള്‍ ഇത് മറക്കും. മുന്നണി ഭരണത്തിന്റെ കുറ്റപത്രമായി സുശീല പറയുന്നു. ഗുണ്ടായിസമാണ് തോട്ടം മേഖലയിലെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ ജയയുടെ പരാതി. മറ്റ് എസ്റ്റേറ്റുകളില്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. വിറക് പെറുക്കാന്‍ പോലും അനുവദിക്കില്ല. ട്രേഡ് യൂണിയനുകള്‍ ഇതിന് ഒത്താശ ചെയ്യുകയാണ്. ജോലിയില്ലാത്തതിനാല്‍ കുടുംബങ്ങള്‍ ആന്ധ്രയിലേക്കുള്‍പ്പെടെ പലായനം ചെയ്തു. ആത്മഹത്യ ചെയ്തവരുമുണ്ട്.
തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് കുമ്മനം ഉറപ്പ് നല്‍കി. ഇതിന്റെ തുടക്കമായി ആറ് ശൗചാലയങ്ങള്‍ ബിജെപി നിര്‍മ്മിച്ച് നല്‍കും. പ്രാഥമിക നടപടികള്‍ക്കുള്ള തുക ജില്ലാ പ്രസിഡണ്ട് ബിനു കൈമളിന് കുമ്മനം കൈമാറി. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കുമ്മനം പറഞ്ഞു. കുമ്മനത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.
തൊടുപുഴയെ കാവിക്കടലാക്കി മാറ്റിയാണ് ഇന്നലെ യാത്ര തൊടുപുഴയില്‍ സമാപിച്ചത്. മലമടക്കുകള്‍ താണ്ടിയെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നഗരം ഇതുവരെ കാണാത്ത ആവേശപ്രകടനത്തോടെ വിമോചനനായകനെ വരവേറ്റു. ജനസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും ജന്മഭൂമി മുന്‍ പത്രാധിപരുമായ പി. നാരായണന്‍, സ്വാമി അയപ്പദാസ്, ബിജെപി ദേശീയ നേതാവ് പി. കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറിമാരായ വി.കെ. സജീവന്‍, വി.വി. രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കൈമള്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് എന്നിവര്‍ വിവിധ സ്വീകരണങ്ങളില്‍ സംസാരിച്ചു.
















