കൊച്ചി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യവില്പനശാലകള് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടിയതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാജ മദ്യമൊഴുകാന്‍ സാധ്യത. ഇതു കണക്കിലെടുത്ത് ഏപ്രില്‍ 20 വരെ എക്സൈസില്‍ അവധിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. 24 മണിക്കൂറും വ്യാജമദ്യത്തിനെതിരെ സ്പെഷ്യല്‍ ഡ്രൈവും തുടങ്ങി. വാഹന പരിശോധനകളും കര്‍ശനമാക്കി.
ജില്ലയിലെ 287 മദ്യശാലകളാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിയത്. ഇതേ തുടര്‍ന്ന് നിലവിലുള്ള മദ്യശാലകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് വ്യാജ വാറ്റിന് കാരണമാകുമെന്നാണ് ആശങ്കയുയരുന്നത്. നിലവില്‍ ജില്ലയിലെ 655 കള്ളു ഷാപ്പുകളില്‍ 130 എണ്ണവും 13 ബാറുകളില്‍ അഞ്ചും 12 ക്ലബുകളില്‍ മൂന്നും പൂട്ടി. 177 ബിയര്‍ വൈന്‍-പാര്‍ലറുകളില്‍ ദൂരപരിധി നോക്കി കഴിഞ്ഞദിവസം 59 എണ്ണം തുറന്നതാണ് കുടിയന്മാര്ക്ക് ആശ്വാസമായത്.
നഗരത്തിലെ 20 വിദേശ മദ്യശാലകള്‍ കൂടി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇടപ്പള്ളി-തേവര നഗരപാതയാണെന്ന രേഖകള്‍ സമര്‍പ്പിച്ച് രണ്ടു ബിയര്‍-വൈന്‍ പാര്‍ലറുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടപ്പള്ളി-തേവര റോഡിലുള്ള ഇരുപതോളം മദ്യശാലകള്‍ തുറക്കാന്‍ സാധ്യത തെളിഞ്ഞത്. ബിയര്‍-വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള് എന്നിവയടക്കമാണിത്. പുതുതായി ലൈസന്‍സ് നല്‍കേണ്ട മദ്യശാലകള്‍ കണ്ടെത്താന്‍ എക്സൈസ് അധികൃതര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സഹായവും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: