പുനലൂര്‍: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുനലൂര്‍ നഗരത്തിലെ ബലിക്കടവുകള്‍ വൃത്തിഹീനമായി തുടരുന്നത് ആശങ്കയാകുന്നു. നഗരപരിധിയിലെ പത്തിലധികം കടവുകളിലാണ് ആയിരക്കണക്കിന് വിശ്വാസികള്‍ ബലിതര്‍പ്പണത്തിനായി എത്തുന്നത്. എന്നാല്‍ കടവുകള്‍ ശുചീകരിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നഗരസഭ ഇതുവരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഓരോ വര്‍ഷവും ബലിതര്‍പ്പണ ചടങ്ങുകള്‍ കഴിഞ്ഞ ശേഷമോ അല്ലെങ്കില്‍ ചടങ്ങിന് തൊട്ടുമുമ്പോ പേരിന് മാത്രമുള്ള ശുചീകരണമാണ് നഗരസഭയും ബന്ധപ്പെട്ട ക്ഷേത്രഭരണസമിതികളും നടത്തുന്നതെന്നാണ് ആക്ഷേപം. ഇതുമൂലം ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. കടവുകളിലേക്കുള്ള വഴികള്‍ പല സ്ഥലങ്ങളിലും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ചടങ്ങിന് തൊട്ടുമുമ്പ് മാത്രം നടത്തുന്ന ശുചീകരണത്തെ തുടര്‍ന്ന് വഴികള്‍ വഴുക്കലേറി അപകടസാധ്യതയും വര്‍ധിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രധാന കടവുകളിലെ പടിക്കെട്ടുകള്‍ പലതും തകര്‍ന്ന നിലയിലാണ്. സ്‌നാനഘട്ടങ്ങളിലെ ശുചിമുറികള്‍ വൃത്തിഹീനമായി കിടക്കുന്നതും കടവുകളില്‍ ചെളിയും മാലിന്യവും അടിഞ്ഞുകൂടിയിരിക്കുന്നതും വിശ്വാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് കടവുകള്‍ സമഗ്രമായി ശുചീകരിക്കുകയും തകര്‍ന്ന പടിക്കെട്ടുകള്‍ നവീകരിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ പുതിയ പടിക്കെട്ടുകള്‍ നിര്‍മ്മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സന്നദ്ധ സംഘടനകളുടെ നിരന്തര ആവശ്യപ്രകാരമാണ് പരിമിതമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നഗരസഭ നടത്തുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കര്‍ക്കടക വാവ് ദിനത്തില്‍ വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇത്തവണയെങ്കിലും മുന്‍കൂട്ടി ശുചീകരണവും സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടെയുള്ള കാര്യക്ഷമമായ മുന്നൊരുക്കങ്ങള്‍ നടത്തി വിശ്വാസികള്‍ക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ സാഹചര്യം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.













