കോട്ടയം: പാലാ നഗരസഭയിൽ രാഷ്‌ട്രീയ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് വഴിയൊരുക്കിക്കൊണ്ട് ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കുന്നു. നഗരസഭയിലെ ഭരണപക്ഷത്തുള്ള യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രതിസന്ധിയും കടുത്ത കലഹവും മുൻനിർത്തിക്കൊണ്ടാണ് പ്രതിപക്ഷം ഈ നീക്കം നടത്തിയത്.
അതേസമയം, ചർച്ചയിൽ പങ്കെടുക്കരുതെന്നും വിപ്പ് ലംഘിക്കരുതെന്നും ആവശ്യപ്പെട്ട് പാർട്ടി കൗൺസിലർമാർക്ക് കോൺഗ്രസ് നേതൃത്വം കർശനമായ വിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും, കോൺഗ്രസിന്റെ വിമത അംഗങ്ങളുടെ കൂടി സഹായത്തോടെ അവിശ്വാസ പ്രമേയം പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് അംഗങ്ങൾ മുന്നോട്ട് പോകുന്നത്.
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ഭരണം അട്ടിമറിക്കാനായി ആകെ 14 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന് ആവശ്യം വരുന്നത്. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്‌മയുമായി ചേർന്ന് ഇനി ഭരണം നടത്താനില്ലെന്നാണ് ആറോളം കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്.
പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗങ്ങളും സ്വതന്ത്രരുമടക്കം 14 പേരാണ് നിലവിൽ ഭരണപക്ഷത്തുള്ളത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്‌മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാൻ തയ്യാറായാൽ പാലാ നഗരസഭയിൽ ഭരണ അട്ടിമറി ഉറപ്പായും നടക്കും. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ദിയ ബിനു പുളിക്കകണ്ടത്തിന്റെ രാഷ്‌ട്രീയ ഭാവി എന്താകുമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക ദിവസമായാണ് ഇന്നത്തെ ദിവസം വിലയിരുത്തപ്പെടുന്നത്.
















