ശ്രീകണ്ഠാപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ ജില്ലയില്‍ മദ്യ-മയക്കുമരുന്ന് മാഫിയാ സംഘം സജീവമായി. നാടന്‍ ചാരായം ഉള്‍പ്പെടെയുള്ള മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘമാണ് ജില്ലയില്‍ സജീവമായത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യഷാപ്പുകള്‍ ഒന്നാം തീയ്യതി മുതല്‍ തുറക്കാതായതോടെയാണ് വ്യാജമദ്യം ജില്ലയില്‍ സുലഭമായത്. നാടന്‍ ചാരായം, സ്പിരിട്ട് എന്നിവക്ക് പുറമേ കര്‍ണാടക, ഗോവ, മാഹി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന വിദേശ മദ്യവും ജില്ലയില്‍ സുലഭമാണ്. എക്സൈസ്, പോലീസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം സംഘങ്ങള്‍ ജില്ലയില്‍ വില്‍പ്പന നടത്തുന്നത്. വാറ്റു ചാരായം ഉള്‍പ്പെടെയുള്ളവയുടെ വില്‍പ്പന വില നേരെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മലയോര-കുടിയേറ്റ മേഖലകള്‍ കേന്ദ്രീകരിച്ചാണ് നാടന്‍ ചാരായം ഉത്പാദിപ്പിക്കുന്നത്. ഇതിനായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 17 ഓളം വിദേശമദ്യഷാപ്പുകള്‍ ഒന്നാം തീയ്യതി മുതല്‍ അടച്ചുപൂട്ടിയതില്‍ അഞ്ചെണ്ണം മാത്രമേ മാറ്റി സ്ഥാപിച്ചിട്ടുള്ളൂ. ദേശീയ-സംസ്ഥാന പാതയോരമല്ലാത്തതിനാല് ആലക്കോട് പ്രവര്‍ത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടിയിട്ടില്ല. ഇവിടെ മലയോര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആള്‍ക്കാരാണ് മദ്യത്തിനായി എത്തുന്നത്. തലശ്ശേരി-കൂര്‍ഗ്ഗ് അന്തര്‍സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പാന്‍മസാലകള്‍ നിരോധിച്ചതോടു കൂടി വന്‍ തോതിലുള്ള കഞ്ചാവ് വില്‍പ്പനയാണ് ജില്ലയില്‍ നടന്നുവരുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇടുക്കിയില്‍നിന്നുമൊക്കെ ഇവിടെയെത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്താനായി നൂറു കണക്കിന് ഏജന്റുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ മറ്റ് തരത്തിലുള്ള ലഹരി മരുന്നുകളും ജില്ലയില്‍ വില്‍പ്പന നടത്തുന്നുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. കഴിഞ്ഞദിവസം കണ്ണവം പോലീസ് പിടികൂടിയ യുവാക്കളില്‍ നിന്നും കണ്ടെത്തിയ ലഹരിമരുന്ന് ഇതാണ് ചൂണ്ടിക്കാട്ടുന്നത്. കൊയ്യോട് സ്വദേശികളായ അര്‍ഷാദ്, ശ്രീരാജ് എന്നിവരില്‍ നിന്നാണ് മാരക മയക്കുമരുന്നായ എല്‍എസ്ഡി കണ്ടെത്തിയത്. 270 മില്ലി ഗ്രാം തൂക്കം വരുന്ന എല്‍എസ്ഡി സ്റ്റാമ്പിന്റെ 14 കഷണങ്ങളും 10.54 ഗ്രാം തൂക്കം വരുന്ന വലിയ കുപ്പികളും 640 മില്ലിഗ്രാം തൂക്കം വരുന്ന മയക്കുമരുന്നുകളുമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഒറ്റനോട്ടത്തില്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു കടലാസ് കഷണമാണിത്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ലഹരിയാണ് ഇതുവഴി ലഭിക്കുക. എല്‍എസ്ഡി എന്ന ലൈസര്ജ്ജിക് ആസ്ഡ് െൈഡ എത്തിലാമേഡ് എന്ന ഈ ലഹരിമരുന്ന് 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടു നില്ക്കും. യുവാകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് ഈ ലഹരി പദാര്‍ത്ഥം. ഗോവയിലും ബോംബൈയിലും ബംഗ്ലൂരിലും മറ്റും ഉപയോഗിച്ചുവരുന്ന ഈ ലഹരിവസ്തു കൊച്ചിയിലാണ് കേരളത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്നത്. ഈ കടലാസ് കഷണം നാവില്‍ വെച്ച് അലിയിക്കുകയാണ് ചെയ്യുക. തീര്‍ന്നാല്‍ കടലാസ് വിഴുങ്ങുകയും ചെയ്യാം. ആസിഡ് എന്ന പേരിലാണ് ഇതി ഉപഭോക്താക്കളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഈ മാരക മരുന്നും ജില്ലയില്‍ വ്യാപരമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: