ആലപ്പുഴ: നെഹ്‌റുട്രോഫി ജലമേള നടത്തിപ്പിന് എല്ലാതവണയും സര്‍ക്കാരിന് പണം നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി ഐസക്ക് പറഞ്ഞു. മൂക്കേമുഹൂര്‍ത്തത്തില്‍ മാത്രം ജലമേള നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതാണ് വള്ളംകളിക്ക് താളപ്പിഴയുണ്ടാകാന്‍ കാരണം. എല്ലാ വള്ളംകളിയും കോര്‍ത്തിണക്കിയുള്ള ഒരു പരിഷ്‌കരണം ആവശ്യമാണ്. ജലമേളകളെ ഒന്നിച്ചാക്കി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്ന രീതിയുണ്ടാകണം. ഇത് ഒറ്റയടിക്ക് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു.
നെഹ്‌റുട്രോഫി ജലമേളയെക്കുറിച്ച് എല്ലാ വര്‍ഷവും നേരത്തെ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. വള്ളംകളിയുടെ വെബ്‌സൈറ്റില്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തണം. വള്ളംകളി കാണാനെത്തുന്ന വിദേശികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് കണ്ട് മടങ്ങുന്ന സ്ഥിതിയുണ്ടാകരുത്. ഇതിനായി വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കണം. വെബ്‌സൈറ്റില്‍ കേരളത്തിലെ എല്ലാ വള്ളംകളികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും വിദേശികളായ കാണികള്‍ക്കും ഗുണം ചെയ്യും.കേരള ബോട്ട് ക്ലബ് അസോസിയേഷന്‍ ജലോത്സവങ്ങളുടെ സംഘാടനം, സാമൂഹ്യ സാമ്പത്തിക കാലിക പശ്ചാത്തലം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ്‌കുട്ടി ജേക്കബ് അദ്ധ്യക്ഷനായി.
മുന്‍ എംഎല്‍എ സി.കെ. സദാശിവന്‍ പ്രബന്ധം അവതരിപ്പിച്ചു. കെ.കെ. ഷാജു, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ആര്‍.കെ. കുറുപ്പ്, പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ്, ആര്‍. ലേഖ, ജോയിക്കുട്ടി ജോസ്, റോയി പാലത്ര, കെ.ടി. ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. വള്ളംകളി രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















