രാമാവതാരം
ദശരഥരാജന്‍ യാഗാഗ്‌നിയില്‍ നിന്നും കിട്ടിയ പായസത്തിന്റെ പകുതി തന്റെ പ്രിയ പത്‌നി കൈകേയിക്കും മറ്റേ പകുതി കൗസല്യയ്‌ക്കും നല്കി. രണ്ടു രാജ്ഞിമരും അതില്‍ പകുതിവീതം മൂന്നാമത്തെ രാജ്ഞിയായ സുമിത്രയ്‌ക്കു നല്കി. രാജ്ഞിമാര്‍ മൂവരും കാലക്രമേണ ഗര്‍ഭിണികളായി, നാല് പുത്രന്മാര്‍ക്ക് ജന്മം നല്കി. കൗസല്യയില്‍ രാമനും, കൈകേയിയില്‍ ഭരതനും പിന്നെ സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്‌നനും, ജനിച്ചു. കുട്ടികള്‍ നാലുപേരും ശക്തിയിലും സദ്ഗുണത്തിലും ജ്ഞാനത്തിലും അഗ്രഗണ്യന്മാരായി വളര്‍ന്നു. അവര്‍ നാല് വേദങ്ങളും ഉപവിഷയങ്ങളും നന്നായി പഠിച്ചു. സേവനം, ദാനം, വില്ലാളിവീര്യം, രാജകീയ കായിക വിനോദങ്ങള്‍ എന്നിവയിലും അവര്‍ മികവ് പുലര്‍ത്തി. രാമന്‍ സ്വാഭാവികമായുള്ള നേതൃത്വപാടവവും പക്വതയും കൊണ്ട് യുവരാജപദമലങ്കരിച്ചു.

ഒരു ദിവസം, രാജര്‍ഷിയായ വിശ്വാമിത്രന്‍ അയോദ്ധ്യയിലെത്തി. ആശ്രമത്തിലെ യാഗസംരക്ഷണത്തിനായി, രാമനെയും ലക്ഷ്മണനെയും തന്റെ കൂടെ അയക്കണമെന്ന് വിശ്വാമിത്രന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. വിശ്വാമിത്രന്റെ ശാപഭീഷണി ഭയന്ന്, ദശരഥന്‍ ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം തേടി. അദ്ദേഹം രാജാവിനെ ആശ്വസിപ്പിച്ചു ”രാമന്‍ ഒരു സാധാരണ മനുഷ്യ ബാലനല്ല, പരബ്രഹ്‌മത്തിന്റെ മൂര്‍ത്തരൂപവും ഭഗവാന്‍ നാരായണന്റെ അവതാരവുമാണ്. രാജാവേ അതുകൊണ്ട് ഭയപ്പെടേണ്ടതായി ഒന്നുമില്ല.” ഗുരുവിന്റെ വാക്കുകള്‍ കേട്ട് തൃപ്തനായ ദശരഥന്‍, രാമനെയും ലക്ഷ്മണനെയും വിശ്വാമിത്രനോടൊപ്പം പറഞ്ഞയച്ചു.

താടകാവധം, അഹല്യാമോക്ഷം
താടകയെന്ന നിഷ്ഠൂരയായ രാക്ഷസിയുടെ ദുഷ്ടത അവസാനിപ്പിക്കാന്‍ അവളെ കൊല്ലുകതന്നെ വേണമെന്ന് വിശ്വാമിത്രന്‍ അവരെ അറിയിച്ചു. രാമന്‍ അവളുടെ നേര്‍ക്ക് എയ്ത ഒരമ്പേറ്റ് അവള്‍ കൊല്ലപ്പെട്ടു. മരണശേഷം, അവള്‍ ഒരു മനോഹരസ്ത്രീരൂപം ധരിച്ചു മുജ്ജന്മത്തിലെ ശാപത്തില്‍ നിന്ന് മോചിതയായി, ദേവലോകത്തേക്ക് പോയി.
വിശ്വാമിത്രന്റെ ആശ്രമത്തില്‍, രാമന്‍ മുനിമാരുടെ യാഗസംരക്ഷണം ഉറപ്പാക്കി. ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് വിശ്വാമിത്രന്‍ അവര്‍ക്ക് വിലപ്പെട്ട ആത്മീയമൂല്യങ്ങളും രാജകീയപാഠങ്ങളും പകര്‍ന്നു നല്‍കി. പിന്നീടവര്‍ ജനകരാജാവിന്റെ യാഗത്തില്‍ പങ്കെടുക്കാനായി മിഥിലയിലേക്ക് പോകുന്ന വഴിയില്‍ ഗംഗാനദിയുടെ തീരത്തുള്ള ഗൗതമമഹര്‍ഷിയുടെ ആശ്രമത്തില്‍ താമസിച്ചു. ഇന്ദ്രനാല്‍ വഞ്ചിക്കപ്പെട്ട, മഹര്‍ഷി ഗൗതമന്റെ ഭാര്യ അഹല്യ ശാപത്താല്‍ ഒരു കല്ലായി കാട്ടില്‍ കഴിഞ്ഞിരുന്നു.

ആ കല്ലിന്‍മേല്‍ രാമന്‍ തന്റെ കാല്‍ കൊണ്ട് മൃദുവായി സ്പര്‍ശിച്ചപ്പോള്‍ അഹല്യാദേവി പുറത്തുവന്നു. അതീവഭക്തിയോടെ അവള്‍ രാമനെ സ്തുതിച്ചു.
















