കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം വൈസ്പ്രസിഡണ്ട് സുശീല്‍കുമാറിന് നേരെ നടന്ന വധശ്രമമക്കേസ് ഉുള്‍പ്പടെ പ്രധാന കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുക, പി.ജയരാജന്‍-ധീരജ്കുമാര്‍ ബന്ധം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ 11 മണിക്ക് പ്രഭാത് ജംങ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്ലാസ, പഴയ ബസ് സ്റ്റാന്റ് വഴി ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് ക്വട്ടേഷന്‍ സംഘങ്ങളുടെയും ബ്ലേഡ് മാഫിയകളുടെയും താവളമായി മാറിയിരിക്കുകയാണെന്ന് മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ പറഞ്ഞു. കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന ചില്ലിക്കുന്നിലെ മയക്കുമരുന്ന് മാഫിയകള്‍ക്ക് വേണ്ട ഒത്താശ ചെയ്ത് കൊടുക്കുന്നത് സിപിഎം നേതൃത്വമാണ്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചത് ഇതേ ഓഫീസ് തന്നെയാണ്. ഇതേകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രിമിനലുകളില്‍ ചിലര്‍ ഇപ്പോഴും ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് നല്‍കുന്ന ചിലരുടെ ആജ്ഞക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് രാഷ്‌ട്രീയ അക്രമക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികളെ പോലീസ് പിടികൂടാത്തത്. ഒരുതരത്തിലുള്ള അടിമപ്പണിയാണ് ജില്ലയിലെ പോലീസ് നടത്തുന്നത്. കേരളത്തില്‍ സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ നടത്തുന്നത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. എന്നാല്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലത്ത് മറ്റാരും വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. പിണറായി വിജയന് കേരളത്തിന് പുറത്തു പോകാന്‍ ആറായിരം പോലീസിന്റെ അകമ്പടി വേണമെന്ന സാഹചര്യമാണ് നിലവിലുള്ളത്. എങ്ങിനെ ഇത്തരം സാഹചര്യമുണ്ടായെന്ന് സിപിഎം നേതൃത്വം പുനരാലോചിക്കണമെന്നും പ്രജില്‍ പറഞ്ഞു.
സിപിഎമ്മിന്റെ നിലപാടുകളും തീരുമാനങ്ങളുമാണ് പോലീസ് നടപ്പാക്കുന്നത്. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ അത്തരക്കാരോട് പോലീസിന് പുച്ഛമാണ്. ആര്‍എസ്എസിന് എന്നും പതിനാറുവയസ്സിന്റെ ചുറുചുറുക്കായിരിക്കുമെന്ന് ഏകപക്ഷീയമായ നിലപാടെടുക്കുന്ന പോലീസ് ഓര്‍ത്താല്‍ നല്ലതാണ്. സമാധാനത്തിന് വേണ്ടി ആര്‍എസ്എസ് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. എന്നാല്‍ അക്രമം വ്യാപിക്കുമ്പോഴും ജില്ലാ ഭരണകൂടമെടുക്കുന്ന തീരുമാനങ്ങള്‍ സംശയാസ്പദമാണ്. കലക്ടറും സിപിഎം നേതാക്കളും തമ്മില്‍ ചില നിഗൂഡബന്ധങ്ങളുണ്ട്. കണ്ണൂരില്‍ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് ഡിവൈഎസ്പി സദാനന്ദനാണ്. എന്നാല്‍ ഒരക്രമവും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും സിപിഎം നടത്തുന്ന അക്രമത്തെ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും പ്രജില്‍ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുകളില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണുണ്ടായിട്ടും പോലീസ് നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍ പറഞ്ഞു. പിണറായി ഭരണത്തിന്‍ കീഴില്‍ കണ്ണൂരിലെ ആഭ്യന്തര മന്ത്രി ചമയാനാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെയും പോലീസിന്റെയും വെല്ലുവിളികളെ അതിജീവിച്ച് തന്നെയാണ് ആര്‍എസ്എസും ബിജെപിയും പ്രവര്‍ത്തിച്ച് മുന്നോട്ട് വന്നത്. ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ പാര്‍ട്ടി അതിന് തയ്യാറാകും. സദാനന്ദന്‍ ഡിവൈഎസ്പിയായിരിക്കുന്ന കാലത്തോളം നീതി ലഭിക്കില്ലെന്നും സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന സദാനന്ദനെ മാറ്റാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാകണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ.ശ്രീകാന്ത് രവിവര്‍മ നന്ദിയും പറഞ്ഞു. കെ.എന്‍.വിനോദ് മാസ്റ്റര്‍, ആര്‍.കെ.ഗിരിധരന്‍, എ.ദാമോദരന്‍, എ.ഒ.രാമചന്ദ്രന്‍, പി.ആര്‍.രാജന്‍, കെ.ജി.ബാബു, ലസിത പാലക്കല്‍, സരസ്വതി, സുജാതപ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















